എൽദോ എന്ന നായ (ഫയൽ ചിത്രം), എൽദോയുടെ സ്മരണയ്ക്കായി നിർമിച്ച പ്രതിമ (വലത്ത്)
""എല്‍ദോ എന്ന് നീട്ടിയൊന്നു വിളിച്ചാല്മതി. അവന് ഓടിയെത്തും. പൊറോട്ടയും മുട്ടക്കറിയുമായിരുന്നു അവന്റെ ഇഷ്ടഭക്ഷണം. ഇടയ്ക്കിടെ അതുവാങ്ങിക്കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. അന്ന് സ്നേഹക്കൂടുതല്‍കൊണ്ട് അവന് എന്റെ അടുത്തുനിന്നു മാറാതെ നില്ക്കും.’ -ഇതു പറയുമ്പോള്‍ എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.വി. സനകന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞു.
തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്ന ഈ കാലത്ത് തെരുവുനായയുടെ ഓര്‍മയ്ക്കായി ഒരു സ്മാരകം. എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലാണ് നാട്ടുകാര്‍ പ്രിയങ്കരനായ ഒരു നായയ്ക്കായി സ്മാരകം ഒരുക്കിയിരിക്കുന്നത്. എരൂരുകാരുടെ സ്വന്തം എല്‍ദോ എന്ന ആ നായ വിടപറഞ്ഞിട്ട് ആറുമാസം കഴിയുമ്പോഴും പ്രദേശവാസികള്‍ക്ക് അവനെക്കുറിച്ചു പറയുമ്പോള്‍ ഇന്നും കണ്ണുനിറയും, തൊണ്ടയിടറും...എല്‍ദോയുടെ കഥകളിലേക്ക്...
എല്ലാവരുടെയും ചങ്ക്
പന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരമാണ് എല്‍ദോ കോഴിവെട്ടുംവെളിയിൽ എത്തിയത്. ദേഹം മുഴുവന്‍ ചെളിയും പൊള്ളലേറ്റ പാടുമായി ഒരു നായക്കുട്ടി റോഡരികില്‍ കിടക്കുന്നു. ദേഹത്ത് പൊള്ളലേറ്റ പാടും ചെറിയ മുടന്തും ഉണ്ടായിരുന്നു. അടുത്തെത്തിയവരെ സങ്കടത്തോടെ അവന് നോക്കി. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അടക്കമുള്ളവര്‍ അവനെയെടുത്ത് ശരീരം വൃത്തിയാക്കി പൊള്ളലേറ്റയിടത്ത് മരുന്നുവച്ചു.
എല്‍ദോയെന്ന പേരും നല്കി. ദിവസങ്ങള്‍ക്കകം അവന് ആരോഗ്യം വീണ്ടെടുത്തു. പെട്ടെന്നുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. സമീപത്തെ പല വീട്ടുകാര്‍ക്കും അവന് കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ എല്‍ദോ എത്തും. ആരെയും ഉപദ്രവിക്കില്ല. മറ്റു നായ്ക്കളില്നിന്നെല്ലാം അകന്നായിരുന്നു വാസം.
ഓട്ടോറിക്ഷക്കാരുടെ ചങ്കായിരുന്നു എല്‍ദോ. കോഴിവെട്ടുംവെളി ജംഗ്ഷനില്‍ തന്നെയായിരുന്നു അവന്റെ കിടപ്പ്. എല്‍ദോ... എന്ന് നീട്ടിവിളിച്ചാല്‍ ഓടിയെത്തുമായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ ഓർക്കുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. മറ്റു നായ്ക്കളുമായി കടിപിടികൂടാനൊന്നും എല്‍ദോ നില്‍ക്കില്ല. അടുപ്പക്കാരെ കണ്ടാല്‍ വാലാട്ടി സ്നേഹം കാണിക്കും.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാനായി എല്‍ദോയെ തേടി ജംഗ്ഷനിലെത്തിയിരുന്നവരും കുറവല്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമീപത്തെ ബേക്കറിയില്‍നിന്ന് അവന് പാല്‍കേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നീടത് എല്‍ദോ കേക്ക് എന്ന് അറിയപ്പെട്ടുതുടങ്ങി!
എല്ദോയില്ലാതെ...
കൊച്ചുകുട്ടികള്‍ക്കുപോലും പേടിയില്ലാതെ അവന്റെ അടുത്തു ചെല്ലാമായിരുന്നു. സന്ധ്യക്ക് ട്യൂഷന് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്കൊപ്പം വീടുവരെ കൂട്ടായി അവനുണ്ടാകും. എല്ദോയെക്കുറിച്ചു പറയുമ്പോള്‍ വിദ്യാര്‍ഥിനികളായ അക്ഷരയുടെയും ധന്യയുടെയും കണ്ണുനിറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് അസുഖബാധിതനായി എല്‍ദോ വേര്‍പിരിഞ്ഞത്. ഏറെ സങ്കടത്തോടെ നാട്ടുകാർ അവനു വിടനൽകി. പിന്നീടാണ് എല്‍ദോയുടെ ഓര്‍മയ്ക്കായി കളിമണ്‍ പ്രതിമ സ്ഥാപിച്ചത്. ജംഗ്ഷനില്‍ അവന്റെ പ്രതിമയ്ക്കു മുന്നില്‍വന്ന് കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇപ്പോഴും കുറച്ചുസമയം നോക്കിനില്ക്കും.
കളിമണ്‍ ശില്പങ്ങളുടെ നിര്‍മാണത്തില്‍ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള എരൂര്‍ സ്വദേശി വി.കെ. ജയനും അദ്ദേഹത്തിന്റെ സഹോദരപുത്രന് വി.ജി. നിബിനും ചേര്‍ന്നാണ് ഒരു മാസം കൊണ്ട് എല്‍ദോയുടെ പ്രതിമ നിര്‍മിച്ചത്. എല്‍ദോയെ നേരിട്ടു കാണുന്നപോലെ ജീവസുറ്റ പ്രതിമയാണിത്. നാട്ടുകാരുടെ ഹൃദയ ങ്ങളിലുള്ള എൽദോതന്നെ... ഏകദേശം 40,000 രൂപ ചെലവു വരുന്ന പ്രതിമ സൗജന്യമായാണ് ജയന് ചെയ്തുകൊടുത്തത്.
മറക്കില്ല, ഒരിക്കലും
വിശേഷ ദിവസങ്ങളിലെല്ലാം സനകന്‍ വീട്ടിലുണ്ടാക്കിയ വിഭവങ്ങളെല്ലാമായി ജംഗ്ഷനിലേക്ക് വരും. തൂശനിലയില്‍ എല്ലാം വിളമ്പി എല്‍ദോയെ ഊട്ടും. പച്ചക്കറി വിഭവങ്ങളാണെങ്കിലും യാതൊരു മടിയുമില്ലാതെ അവന് അത് കഴിക്കുമായിരുന്നുവെന്ന് സനകന്‍ പറഞ്ഞു. സനകനെ കണ്ടില്ലെങ്കില്‍ തിരക്കി വീട്ടില്‍ച്ചെല്ലും. "എല്ദോയുമായി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് അവനായി ഒരു സ്മാരകം ഉണ്ടാക്കാന്‍ ഞങ്ങളെല്ലാവരും മുന്‍കൈയെടുത്തതും. അവനെ ഇവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല'. സനകന്‍ പറഞ്ഞു നിര്‍ത്തി.
Tags : Eldo dog ernakulam sanakan pets