കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണം.
സ്വര്‍ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. പുനഃപ്രതിഷ്ഠയ്ക്കു ലഭിച്ച സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തണം ഇത് ദേവസ്വം മാനുവല്‍ അനുസരിച്ച് ആണോ തയാറാക്കിയതെന്ന് പരിശോധിക്കണം. ദേവസ്വം മാനുവല്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ചട്ടങ്ങളും പാലിച്ചില്ല.
കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് സ്വര്‍ണം സംഭാവന നല്‍കിയവരുടെ മൊഴിയെടുക്കണം. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളതിനാൽ അഴിമതി നിരോധന നിയമം, ക്രിമിനല്‍ നിയമവും അനുസരിച്ച് കേസെടുക്കണമെന്നും സ്വതന്ത്ര വിജിലന്‍സ് അന്വേഷണമാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.
2016ല്‍ ഉത്തരവ് ഇറക്കിയതു മുതലുള്ള രേഖകള്‍ പരിശോധിക്കണമെന്നാണ് ഉത്തരവ്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്കി. നിലവിലുള്ള കൊടിമരം തേയ്മാനം മൂലം ഗണ്യമായി ജീര്‍ണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
2016ലെ ഉത്തരവ് പ്രകാരം, പുതിയ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ണമായും ഹൈദരാബാദിലെ ഫീനിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെലവില്‍ നടത്തുമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്ന് കോടതിയെ അറിയിച്ചിരുന്നത്.
ചീഫ് വിജിലന്‍സ് ഓഫീസര്‍ സമര്‍പ്പിച്ച രേഖകളില്‍നിന്ന്, 22.03.2017 ന് കസ്റ്റംസ് വകുപ്പില്‍ നിന്ന് 9.161 കിലോഗ്രാം സ്വര്‍ണം വാങ്ങിയിട്ടുണ്ട്. കൊടിമര പുനഃപ്രതിഷ്ഠയുടെ കാര്യത്തിലേക്ക് ധനലക്ഷ്മി ബാങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നതായും അറിയിച്ചിട്ടുണ്ടെന്നും ശബരിമല വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
വിജയ് മല്യയുടെ മക്ഡൊവല്‍ ഗ്രൂപ്പ് നേരത്തെ സ്വര്‍ണം പൊതിഞ്ഞിരുന്ന കൊടിമരമാണ് 2017ല്‍ ദ്രവീകരണത്തിന്റെ പേരില്‍ പൊളിച്ചുപണിതത്. 3.20 കോടി രൂപയായിരുന്നു കൊടിമരം അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ്.
ആകെ ലഭ്യമാക്കിയ 9573.010 ഗ്രാം സ്വര്‍ണത്തില്‍ 9340.200 ഗ്രാം പൂശുന്നതിന് ഉപയോഗിച്ചു. എന്നാല്‍ സ്വര്‍ണം നല്കിയ ഭക്തര്‍ക്ക് ഇതിന്റെ അളവ് അടക്കം വിശദമാക്കുന്ന ഫോം 3എ രസീത് നല്കുന്നതില് അധികൃതര്‍ വീഴ്ച വരുത്തി.
വ്യക്തിഗത അളവും സൂക്ഷിച്ചില്ല. അതിനാല്‍ ദുരുപയോഗം സംശയിക്കുന്നുവെന്നും നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച പറ്റിയെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. വ്യക്തത വരുത്താനായി സ്വര്‍ണം സംഭാവന നല്കിയ 27 പേരുടെ മൊഴിയെടുക്കേണ്ടതുണ്ട്. അക്കാലത്തെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കേണ്ടതുണ്ട്. വിശദമായ അന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.