പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും മൊഴിയെടുത്തതിനു പിന്നാലെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് കൊടിമരവും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്.
ശബരിമലയില്‍ 2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് കൊടിമരം മാറ്റിസ്ഥാപിക്കുന്നത്. പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിച്ചത്.
കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന അഷ്ടദിക്പാലക രൂപങ്ങൾ എവിടെയാണെന്ന കാര്യത്തില്‍ ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ വ്യക്തമായില്ല.
കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Tags : Sabarimala gold case Flagpole SIT investigation