തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം മൊഴിയെടുത്ത അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു.
2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ 13 വിദേശ സന്ദർശനങ്ങളുടെയും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇതിൽ അഞ്ച് സ്വകാര്യ വിദേശ സന്ദർശനങ്ങളുമുണ്ടായിരുന്നതായാണ് വിവരം.
ഇതോടൊപ്പം ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാ വിവരങ്ങളും ശേഖരിക്കും. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നതിന്റെ ചില വിവരങ്ങൾ എസ്ഐടിക്കു ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മൊഴി എടുത്തപ്പോൾ ചോദിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഇതോടൊപ്പം ഇപ്പോൾ കസ്റ്റഡിയിൽ ലഭിച്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയോടും കടകംപള്ളി സുരേന്ദ്രന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യേണ്ടതുണ്ട്. കടകംപള്ളി സുരേന്ദ്രനെ വെള്ളപൂശാൻ സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.