യുദ്ധത്തിന്റെ കെടുതികൾ, ഏറ്റവും തീവ്രമായി അനുഭവിക്കുന്നതു കുട്ടികളും സ്ത്രീകളുമാണ്. അനാഥത്വത്തിന്റെ മഹായാനങ്ങളിൽ എരിഞ്ഞുനീറിയത് എത്രയോ നരജന്മങ്ങൾ. തങ്ങൾ ചെയ്ത കുറ്റം എന്തെന്നു പോലും അറിയാത്ത ജീവിതങ്ങൾ. ചരിത്രം ജയിച്ച രാജാവിന്‍റെ മാത്രമല്ല, തോറ്റ പ്രജകളുടെയും കൂടിയാണെന്ന് കാലം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ആ കൊച്ചു നാട്ടുരാജ്യം
രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടുംഭീകരതയിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന കാലം. നാസിപ്പടയുടെ അധിനിവേശവും സോവിയറ്റ് യൂണിയനിലെ ഗുലാഗ് എന്ന കൊടിയ പീഡനങ്ങൾ അരങ്ങേറിയ തടങ്കൽ പാളയങ്ങളും തകർത്തുകളഞ്ഞ ആയിരക്കണക്കിന് പോളിഷ് ജീവിതങ്ങൾ.
അവരിൽ ചിലർ ഇന്ത്യയുടെ മക്കളായി, ഇന്ത്യയിലെ കൊച്ചു നാട്ടുരാജ്യമായിരുന്നു. നവാനഗറിലെ (ഇപ്പോൾ ജാംനഗർ) മഹാരാജാവ് ജാം സാഹിബ് ദിഗ്വിജയ്സിംഗ്ജി അവരെ ഏറ്റെടുത്തു. അവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ചു. ചരിത്രം, അദ്ദേഹത്തെ നന്മയുടെ മഹാരാജാവ്- എന്നു രേഖപ്പെടുത്തി. മാനവികതയുടെ സമാനതകളില്ലാത്ത ചരിത്രമാണ് നവാനഗറിന്‍റെ സ്വന്തം മഹാരാജാവിന്റേത്.
1941ലെ സിക്കോർസ്കി-മെയ്സ്കി കരാറിനെത്തുടർന്ന് സോവിയറ്റ് യൂണിയനിലെ ഗുലാഗുകളിൽനിന്നും മറ്റു തടങ്കൽപ്പാളയങ്ങളിൽനിന്നും പതിനായിരക്കണക്കിനു പോളിഷ് യുദ്ധത്തടവുകാർ മോചിതരായി. അക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനു കുട്ടികളുമുണ്ടായിരുന്നു.
അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വന്തം നാട് നാസികളുടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയൻ അവരെ ഏറ്റെടുക്കാൻ തയാറല്ലായിരുന്നു. പട്ടിണിയും രോഗങ്ങളും വേട്ടയാടിയ ആ കുരുന്നുകൾക്കു മുന്നിൽ ലോകരാജ്യങ്ങൾ പലതും വാതിലുകൾ കൊട്ടിയടച്ചു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ബ്രിട്ടീഷ് വാർ ക്യാബിനറ്റിൽ അംഗമായിരുന്ന ദിഗ്വിജയ്സിംഗ്ജി രക്ഷകനായി അവതരിക്കുന്നത്.
ഗുലാഗിലെ സ്റ്റാലിൻ ക്രൂരത
ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്‍റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്‍റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്‌ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്‍റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.