ബെംഗളുരു: നടുറോഡിൽ യാത്രക്കാരിയെ അപമാനിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് പിജിയിലേക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.
നവംബർ ആറിന് നടന്ന സംഭവം യുവതി സാമൂഹിക മാധ്യമ അക്കൗണ്ട് വഴി വിവരിച്ചതോട പോലീസ് കേസെടുക്കുകയായിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് ബൈക്ക് ടാക്സി ആപ്പായ റാപിഡോ വ്യക്തമാക്കി. സവാരിക്കെത്തിയ ഡ്രൈവർ യാത്രയ്ക്കിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയായിരുന്നു. യുവതി വിലക്കിയെങ്കിലും ഡ്രൈവർ പിന്മാറിയില്ല.
സ്ഥലപരിചയം കുറവായതിനാൽ യുവതി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തിയ യുവതി കരഞ്ഞതോടെ വഴിയാത്രക്കാരൻ ഇടപെട്ടതോടെ ഇയാൾ മാപ്പു ചോദിക്കുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞു. എന്നാൽ യാത്ര തിരിച്ചതിന് പിന്നാലെ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
സംഭവം വീഡിയോ സഹിതം യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കേസെടുത്ത ബെംഗളൂരു പോലീസ്, ബൈക്ക് ടാക്സി ഡ്രൈവർ ലോകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.