കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിന് ഉഗ്ര ശാസന. പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് ഉമർ ഫൈസി മുക്കത്തിന് ശാസനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയത്. പ്രസ്താവന അപമര്യാദയാണെന്ന് മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു.
പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും മുശാവറ അംഗങ്ങൾ വ്യക്തമാക്കി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയോട് ഉമർ മുസ്ലിയാർ എന്നിവരാണ് ഉഗ്ര ശാസനയുമായി രംഗത്തെത്തിയത്.
ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണമെന്നും ഉമർ ഫൈസി മുക്കത്തിന് താക്കീത് നൽകി. അതേസമയം, പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി.
പാണക്കാട് തങ്ങൾമാർക്കെതിരെ രൂക്ഷ വിമർശനമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നുംബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.