ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിച്ചതിനെതിരെ കടുത്ത വിയോജിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയുടെ അന്തസിനെയും കുട്ടികൾക്കിടയിൽ മോശമായി ചിത്രീകരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. ഇന്ത്യയിലെ കോടതികളിൽ കുന്നുകൂടിക്കിടക്കുന്ന കേസുകളെക്കുറിച്ചും, നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന അഴിമതിയെക്കുറിച്ചും പാഠഭാഗത്തിൽ വിവരിക്കുന്നുണ്ട്. നീതി തേടി കോടതികളെ സമീപിക്കുന്ന സാധാരണക്കാർക്ക് അഴിമതി വലിയ തടസമാകുന്നുവെന്നാണ് പുസ്തകത്തിൽ പറഞ്ഞിരുന്നത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി എന്നിവർ കോടതിയിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇതിനകം തന്നെ പാഠപുസ്തകത്തിലെ ഈ വരികളെക്കുറിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.