പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവർക്ക് പങ്കുണ്ടെന്ന തരത്തിൽ പരാമർശം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പിന്നീട് തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. എസ്ഐടി ആസ്ഥാനത്തും അദ്ദേഹത്തെ വിളിച്ചുവരുത്തി.
ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപ്പണി നടത്താൻ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്ന് തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പരികർമിയാക്കിയത് തന്ത്രി കണ്ഠര് രാജീവരുടെ ശിപാർശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികൾ ശ്രീകോവിലിൽ നിന്നും ഇളക്കി കൊണ്ടുപോകാൻ അനുജ്ഞ നൽകിയതും ഇതേ തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പാളി അറ്റകുറ്റപ്പണികൾക്ക് ഇളക്കി കൊണ്ടുപോകാൻ തീരുമാനിച്ചു കഴിഞ്ഞാൽ തന്ത്രിക്ക് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നതാണ് മറുവാദം. എന്നാൽ ശബരിമലയിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികൾ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുൾപ്പെട്ടു.
സ്വർണം പൂശിയ പാളികൾ എന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് തന്ത്രി കണ്ഠര് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുള്ളതെന്ന് പറയുന്നു. പാളികൾ കടത്തിക്കൊണ്ടുപോകും മമ്പ് തയാറാക്കിയ മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നതുമില്ല. കഴിഞ്ഞവർഷം ദ്വാരപാലക ശില്പപാളികൾ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവർക്കു തന്നെയായിരുന്നു.
എന്നാൽ ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ 2007-ൽ ശബരിമലയിൽ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രി കൂടിയായിരുന്ന കണ്ഠര് രാജീവരാണ്. ഇക്കാര്യത്തിൽ പലതവണ എസ്ഐടി തന്ത്രിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
2018-ൽ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തുവന്നതാണ്.
പത്തനംതിട്ടയിൽ തന്ത്രിക്കെതിരേ വിവാദ പരാമർശം ഉയർത്താനും അന്ന് പിണറായി ശ്രമിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പന്പയിൽ നടന്ന അയ്യപ്പ സംഗമത്തിന് തിരിതെളിക്കാൻ രാജീവരെ ഒഴിവാക്കി കണ്ഠര് മോഹനരെയാണ് സർക്കാർ ക്ഷണിച്ചത്. വിവാദങ്ങളിൽപെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കർമങ്ങളിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയുമാണ്.