തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കാനായി നടൻ ദിലീപും, കാവ്യയും ലോക്കർ എടുത്തെന്ന പ്രോസിക്യൂഷൻ ആരോപണം തെളിയിക്കാനാനയില്ല.
നടിയെ ആക്രമിച്ച് രണ്ട് മാസത്തിന് ശേഷം പനമ്പള്ളി നഗറിലെ ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചിൽ അക്കൗണ്ടും ലോക്കറും ദിലീപും കാവ്യ മാധവനും ചേർന്ന് എടുത്തു എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്കർ എടുത്തിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.
ഇങ്ങനെ ഒരു ലോക്കറും അക്കൗണ്ടും ഉണ്ടെങ്കിലും ലോക്കറിൽ നിന്നും അഞ്ച് രൂപയല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ വിവരം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അക്കൗണ്ട് ആരംഭിച്ചത് ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എങ്ങനെ പറയാനാകും എന്നും കോടതി ചോദിക്കുന്നു.
കൂടാതെ, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ തെളിവായി കണക്കാക്കാൻ സാധിക്കില്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്, നടൻ ദിലീപും പൾസർ സുനിയുമായി നടന്ന ഇടപാട് വളരേ രഹസ്യമായിരുന്നു എന്നാണ്. എന്നാൽ ബാലചന്ദ്ര കുമാർ നൽകിയ മൊഴിയിൽ 16-4-2017 ൽ ദിലീപിന്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടെന്നും, ദിലീപിന്റെ അനിയനോടൊപ്പം കാറിൽ സഞ്ചരിച്ചെന്നുമാണ്. അതിനാൽ പ്രോസിക്യൂഷൻ വാധവും സംവിധായകന്റെ മൊഴിയും തമ്മിൽ യോജിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷണം.