കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ പലയിടത്തും മിഴിയടച്ചു. ഇതോടെ സര്‍ക്കാരിലേക്കുള്ള വരുമാനമാര്‍ഗവും കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്ന നടപടികള്‍ മെല്ലെപ്പോക്കിലാകാനാണു സാധ്യത.
കാമറകള്‍ പരിപാലിക്കുന്ന കാര്യത്തില്‍ കടുത്ത അലംഭാവമുണ്ടെന്നാണ് ആക്ഷേപം. കാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാന്‍ വാഹന ഉടമകള്‍ തയാറാകാത്തതു വലിയ തലവേദനയാണു നേരത്തേതന്നെ മോട്ടോര്‍ വാഹനവകുപ്പിനുണ്ടാക്കിയത്. ഇതിനിടെയാണ് കാമറകൾകൂടി പ്രവര്‍ത്തനരഹിതമാകുന്നത്.
2023 ജൂണ്‍ മുതലാണ് സംസ്ഥാന വ്യാപകമായി എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം ആളുകള്‍ സഞ്ചരിക്കുക, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എഐ കാമറകള്‍ വഴി പിഴ ചുമത്തുന്നത്.
2023 ജൂൺ മുതൽ 2026 വരെഎഐ കാമറകൾ കണ്ടെത്തിയ വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ കോഴിക്കോട് ജില്ലയില്‍ മാത്രം ഏകദേശം 40 കോടി ലഭിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി പിരിഞ്ഞുകിട്ടാത്ത പിഴ ഇതിലും എത്രയോ മടങ്ങ് വരും. പിഴത്തുക അടച്ച് തുടർനടപടികളില്‍നിന്ന് ഒഴിവാകു ന്നതിനായി നിയമലംഘകർക്കു കൃത്യസമയത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതായി എംവിഡി വ്യക്തമാക്കുന്നു.