ഡല്‍ഹിക്കും ലാഹോറിനുമിടയില്‍ മൃതദേഹങ്ങള്‍ വഹിച്ച് കരിന്പുകതുപ്പി പാഞ്ഞ തീവണ്ടികളെക്കുറിച്ച് ഖുഷ്പന്ത് സിംഗിന്റെ ട്രെയിന്‍ ടു പാക്കിസ്ഥാന് എന്ന നോവലില്‍ പറയുന്നുണ്ട്. ചതഞ്ഞരഞ്ഞതും ശിരസുകളറ്റതുമായ ശരീരങ്ങള്‍... വിസര്‍ജ്യങ്ങള്‍ ഒലിച്ചിറങ്ങുന്ന ബോഗികള്‍... ഭയന്നുവിറച്ചും വിശന്നും ശബ്ദിക്കാന്‍പോലും മറന്നിരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍... നേരിയ ജീവന്മാത്രം ബാക്കിയായവര്‍... ഇതിനെല്ലാമിടയില്‍ ഇരകളെ തേടിയെത്തുന്ന ആയുധധാരികൾ... മനസിനേല്‍ക്കുന്ന ആഘാതം സങ്കല്പിക്കാവുന്നതിനേക്കാള്‍ വലുതായതിനാല്‍ ഇതിനപ്പുറം വിവരണം അസാധ്യം.
വിഭജനത്തിന്റെ തീക്കാറ്റില്‍ വെന്തെരിഞ്ഞു തകര്‍ന്നുപോയ, കണക്കില്ലാത്ത ജീവിതങ്ങള്‍. വേട്ടനായ്ക്കളെപ്പോലെ തമ്മില്‍ കടിച്ചുകീറുന്ന ജനം ഒരുവശത്ത്, ഉയിരും ഉടുതുണിയും മാത്രം കൈമുതലാക്കി ജീവനുവേണ്ടി പലായനം ചെയ്യുന്നവരുടെ ദൈന്യത മറുവശത്ത്. വഴിയിൽ ആൾക്കൂട്ടങ്ങളാൽ മാനഭംഗം ചെയ്യപ്പെടാതിരിക്കാൻ സ്വന്തം പെൺമക്കളെ കഴുത്തുഞെരിച്ചു കൊല്ലേണ്ടിവന്ന മനുഷ്യരുടെ കഥ ഹൃദയം നുറുക്കും.
ഭീതിദമായ കൂട്ട പലായനവും കൂട്ടക്കൊലകളുമായിരുന്നു ഇന്ത്യ-പാക് വിഭജനകാലത്തേത്. ഹിറ്റ്ലറും നാസി പടയാളികളും കൊന്നൊടുക്കിയ മനുഷ്യരുടെ ഏകദേശ കണക്ക് ലോകത്തിനറിയാം. കാരണം കൊന്നുതള്ളിയവരുടെ കണക്ക് അവര്‍തന്നെ എഴുതി സൂക്ഷിച്ചു. ഇന്ത്യ സ്വതന്ത്രയായി പാക്കിസ്ഥാന് എന്നപേരില്‍ ഒരു പുതിയ രാജ്യം ജനിച്ചപ്പോള്‍ തന്നെ ഹിന്ദു-മുസ്ലീം കലാപം ആരംഭിച്ചു. ഇന്ന് ബംഗ്ലാദേശിലുള്ള നബാഖലിയിലായിരുന്നു തുടക്കം. കാട്ടുതീപോലെ ബംഗാളിലേക്കും പാക്കിസ്ഥാന് അതിര്‍ത്തിയായ കിഴക്കന്‍ പഞ്ചാബിലേക്കും അതു പടര്‍ന്നു.
ലോകം ഉറങ്ങുമ്പോള്‍ സ്വതന്ത്രയായ ഇന്ത്യയിലും പുതിയ രാജ്യമായ പാക്കിസ്ഥാനിലും എത്രപേര്‍ കൊല്ലപ്പെട്ടു എന്ന് ആര്‍ക്കും അറിയില്ല. ആള്‍ക്കൂട്ടങ്ങളാണ് കൂട്ടക്കൊലകള്‍ നടത്തിയത്. കൊല്ലാനും കൊല്ലപ്പെടാനുമുള്ള കാരണം ഒരാള്‍ ഹിന്ദുവോ മുസ്ലീമോ ആയി ജനിച്ചുപോയി എന്നതാണ്.
ഇരു രാജ്യങ്ങളിൽനിന്നും പുറപ്പെടുന്ന തീവണ്ടികൾ അതിർത്തികൾ കടക്കുന്പോൾ ആയുധങ്ങളുമായി കലാപകാരികൾ കയറും.., ജനങ്ങളെ നിഷ്ഠുരമായി കൊലപ്പെടുത്തി കടന്നുകളയും. തീവണ്ടികൾ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്പോൾ ജീവനുള്ളവരേക്കാൾ കൂടുതൽ മൃതദേഹങ്ങളാകും.
കൊല്ലപ്പെട്ടവരുടെ എണ്ണവും പേരുകളും ഇന്നും അജ്ഞാതമാണ്. ചാരംമൂടിയ കനലുകള്‍പോലെ നീറുന്ന ഓര്‍മകള്‍ സൂക്ഷിക്കുന്ന മനുഷ്യരുടെ മനസുകളിലും, തിരിച്ചറിയാനാകാതെ നിറംമങ്ങിപ്പോയ പഴയ കുടുംബ ഫോട്ടോകളിലും മാത്രം ചിലരെങ്കിലും ജീവിച്ചിരിക്കുന്നുണ്ട്. സ്വന്തം സഹോദരങ്ങളെപ്പോലും തിരിച്ചറിയാന്‍ പലർക്കും കഴിയില്ല- ജീവൻ രക്ഷിക്കാൻ മനുഷ്യർക്കു പലവേഷങ്ങളിലേക്കു മാറേണ്ടിവന്നതിനാൽ...
വിഭജനകാലത്തെ പൊള്ളിക്കുന്ന ഓര്‍മകളുണ്ട് കപ്പൂച്ചിൻ വൈദികനായ ഫാ. ആബിദ് ഹബീബിന്. പഞ്ചാബിലെ കപൂർത്തലയിൽനിന്ന് ലാഹോറിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം.
2003ൽ ഡൽഹിയിൽവച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. സിബിസിഐ സംഘടിപ്പിച്ച ഇന്ത്യാ-പാക് മതാന്തര സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ആകെ മൂന്നുതവണ ഇന്ത്യ സന്ദർശിച്ചതിൽ അവസാനത്തെ വരവ്. വൈദികരും വൈദിക വിദ്യാര്ഥികളുമടങ്ങിയ പ്രതിനിധിസംഘത്തിന് അന്ന് ഇന്ത്യാ സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. 23 വർഷം മുന്‍പത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഇ-മെയിലുകളിലൂടെ അദ്ദേഹം സൗഹൃദം പുതുക്കുന്നു, ചിന്തകൾ പങ്കുവയ്ക്കുന്നു.
പിതാവ് അഹമ്മദ് ഖുറേഷി പറഞ്ഞറിഞ്ഞ വിഭജനകാല അനുഭവങ്ങൾ
ഫാ. ആബിദിന്റെ വാക്കുകളിൽ...
""ഇന്ത്യാ-പാക് വിഭജനം നടക്കുമ്പോള്‍ എന്റെ പിതാവ് അഹമ്മദ് ഖുറേഷിക്ക് 24 വയസ്. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയ്ക്കു സമീപത്ത് അദ്ദേഹത്തെ ജനക്കൂട്ടം ആക്രമിച്ചു. രക്തം ഇറ്റുന്ന ശിരസുമായി ഓടിയത് ദര്‍ഗയ്ക്ക് അകത്തേക്കായിരുന്നു. നിസ്കാരത്തിനെത്തുന്നവര്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ തലയിലെ ചോര കഴുകി.
ദര്‍ഗയിലെ ഉസ്താദാണ് രക്തംപുരണ്ട വസ്ത്രംമാറാൻ സഹായിച്ചത്. പാക്കിസ്ഥാനിലേക്കുള്ള അഭയാര്‍ഥികള്‍ കൂടാരമടിച്ച് താമസിക്കുന്ന പുരാനാ കിലയിലാണ് അവിടെനിന്ന് എത്തിയത്. പട്ടാളത്തിന്റെ അകമ്പടിയോടെ പുരാനാ ദില്ലിയില്‍നിന്നു പഞ്ചാബിലെ അമൃത്സറിലെത്തി. പിന്നെ അഭയാര്‍ഥി ട്രെയിനില്‍ പാക്കിസ്ഥാനിലെ ലാഹോറിലും.
കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട് ജീവനുംകൊണ്ട് പലായനം ചെയ്യുമ്പോള്‍ പലപ്പോഴും കലാപകാരികളായ ആള്‍ക്കൂട്ടങ്ങളുടെ മുന്നില്‍പ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ സ്വഭാവമറിഞ്ഞ് ഹിന്ദുവിന്റെ പേരും മുസ്ലീമിന്റെ പേരും മാറിമാറി പറഞ്ഞാണ് ജീവന് രക്ഷിച്ചത്. പഞ്ചാബിന്റെ ഹരിതാഭമായ ജന്മനാട്ടിലേക്ക് തിരിച്ചുവരാമെന്ന ചിന്തയായിരുന്നു പലായനസമയത്ത് പിതാവിന്.
കപൂര്ത്തലയില്നിന്ന് തനിക്കൊപ്പം സഞ്ചരിച്ച ഹിന്ദുസുഹൃത്തിനെ, പാക് അതിര്‍ത്തിക്കുസമീപം കലാപകാരികൾ വെട്ടിക്കൊല്ലുന്നതുകണ്ട് മുഖംപൊത്തിക്കരഞ്ഞു അദ്ദേഹം. ആ കാഴ്ച സമ്മാനിച്ചത് ഉറക്കമില്ലാത്ത രാവുകളായിരുന്നു.
ജീവിക്കാനായി പട്ടാളത്തില്ചേര്ന്ന അദ്ദേഹം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ രണ്ടു യുദ്ധങ്ങളിലും പങ്കാളിയായി. അക്കാലത്ത് ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കു ലഭിക്കുന്ന സര്‍ക്കാര്‍ ജോലി പട്ടാളത്തിലെ ജോലി മാത്രമായിരുന്നു. സാഹചര്യങ്ങളുടെ ബലിയാടായ അദ്ദേഹം ഒരിക്കലും താന്‍ ജനിച്ച മണ്ണിനോടും അവിടത്തെ ജനങ്ങളോടും ശത്രുത പുലര്‍ത്തിയില്ല.
ലാഹോറില്‍ വിശ്രമജീവിതം നയിക്കുന്ന കാലത്താണ് അദ്ദേഹം ഈ കഥകള്‍ എന്നോടു പറഞ്ഞത്. കപൂര്‍ത്തലയിലെ സമൃദ്ധമായ ഗോതമ്പുവയലുകളുടെ ഓര്മ മരണംവരെ അദ്ദേഹം പങ്കിടുമായിരുന്നു. അദ്ദേഹത്തെപ്പോലെ പഞ്ചാബിന്റെ മണ്ണിലേക്കുള്ള മടങ്ങിവരവ് സ്വപ്നംകണ്ടവർ ഒരുപാടുണ്ടായിരുന്നു. 2010ല്‍ അദ്ദേഹം മരിച്ചു. അമ്മ മറിയം റോഡ്രിക്സ് നേരത്തേ വിടപറഞ്ഞിരുന്നു.
മുറിച്ചത് മനസുകളെ
ഡല്‍ഹിയില്‍ മൂന്നുതവണമാത്രം സന്ദര്‍ശനംനടത്തിയ അദ്ദേഹത്തിന് പാക്കിസ്ഥാനി എന്ന സംബോധന കേള്‍ക്കുന്നത് വലിയ ദുഃഖമാണ്. താജ്മഹലും കുത്തബ് മിനാറും കാണാന്പോയവേളയിൽ പാക്കിസ്ഥാനിയാണ് എന്നറിഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തിയതും അദ്ദേഹം വേദനയോടെ ഓർമിക്കുന്നു. ""എന്നെ നിങ്ങള്‍ പഞ്ചാബി എന്നു വിളിച്ചാല്‍ മതി, അതാണ് എന്റെ സ്വത്വം''- അദ്ദേഹം പറയുന്നു.
ഇന്ത്യാ-പാക് വിഭജനം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന വലിയ തെറ്റാണെന്ന അഭിപ്രായമാണ് ഫാ. ഹബീബിന്. ""വിഭജനത്തിനുശേഷം ഒറ്റപ്പെട്ടുപോയ സഹോദരങ്ങളോടും മാതാപിതാക്കളോടും ചോദിക്കൂ, അവര്‍ പറയും വിഭജിച്ചത് മനസുകളെയാണ് രാജ്യങ്ങളെയല്ല എന്ന്. ഡല്‍ഹിയില്‍ ബ്രിട്ടീഷ് വൈസ്രോയിയുടെ ഭവനത്തിലിരുന്ന രാജ്യത്തിന്റെ ഭൂപടത്തെ വിഭജിച്ച് വേര്‍തിരിച്ചു വരച്ചപ്പോള്‍ എന്നേക്കുമായി വേര്‍പെട്ടുപോയ മനുഷ്യബന്ധങ്ങള്‍ക്കും, കലാപങ്ങളില്‍ പൊലിഞ്ഞ എണ്ണമറ്റ ജീവനുകള്‍ക്കും ആരാണ് ഉത്തരവാദി? ഇരുരാജ്യത്തും അനേകം മനുഷ്യരെ വിഭജനകാലത്തെ ഓർമകൾ ഇന്നും ഉണങ്ങാത്ത മുറിവുപോലെ വേദനിപ്പിക്കുന്നുണ്ട്.
ഇന്ത്യയുടെ മണ്ണില്‍ സിഖുകാരനായി ജീവിക്കുന്ന വ്യക്തിയുടെ സഹോദരി പാക്കിസ്ഥാനില്‍ മുസ്ലീമാണ്. അനവധിപേര്‍ കലാപകാലത്ത് കുടുംബങ്ങളില്‍നിന്നു വേര്‍പെട്ടുപോയിട്ടുണ്ട്. അവരും പറയും വിഭജിച്ചത് രാജ്യത്തെയല്ല, അനേകായിരങ്ങളുടെ മനസുകളെയാണ്, ജീവിതങ്ങളെയാണ് എന്ന്. വിഭജനകാലത്തെക്കുറിച്ച് അതായിരിക്കും ഒരു ശരാശരി പാക്കിസ്ഥാനിയുടെ വിലയിരുത്തല്‍.
നിങ്ങള്‍ക്ക് ഈ വികാരം മനസിലാകണമെങ്കില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിക്കു മുന്നിലെത്തിയാല്മതി. ദിവസവും യാത്രാരേഖകള്‍ തയാറാക്കാനെത്തുന്നവരുടെ വന്‍ തിരക്കുകാണാം. എംബസിക്കു മുന്നിലെ തുറസായ സ്ഥലത്ത് കൂടാരമടിച്ച് സ്ഥിരതാമസമാക്കിയ അച്ഛനും മക്കളും മുത്തച്ഛനും അടങ്ങിയ കുടുംബങ്ങളെയും കാണാം. പാക്കിസ്ഥാനിലെ സാധാരണക്കാര്‍ക്കിടയില്‍ ഹിന്ദുസ്ഥാനിയോട് ഇന്നും സ്നേഹവും, ആദരവും ഉള്ളവരെ എനിക്കറിയാം. റോഡരികിലെ ഡാബയില്‍ ഭക്ഷണം കഴിച്ച ഇന്ത്യക്കാരനോട് പണം വേണ്ട എന്ന് സ്നേഹത്തോടെ പറയുന്ന മനുഷ്യരെയും ഞാന്‍ കണ്ടിട്ടുണ്ട്''- ഫാ.ഹബീബ് പറയുന്നു.
രണ്ടു രാജ്യങ്ങളും സ്നേഹബന്ധത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം ലഭ്യമായ എല്ലാ വേദിയിലും ഫാ. ഹബീബ് പ്രസംഗിക്കാറുണ്ട്. പാക്കിസ്ഥാന് കത്തോലിക്കാ സഭയുടെ ഇന്ത്യാ-പാക്ക് സമാധാന കമ്മിറ്റിയുടെ തലവനായ അദ്ദേഹത്തിന് ഒരു ഉറച്ച വിശ്വാസമുണ്ട്- സഭയ്ക്കും ക്രൈസ്തവര്‍ക്കും ഇരുരാജ്യങ്ങളുടെയും സമാധാന സംഭാഷണങ്ങളില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. അന്താരാഷ്ട്ര വേദികളിലെല്ലാം അദ്ദേഹം ഇത് ഉന്നയിക്കുന്നു.
""പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളും ക്രൈസ്തവരും അടക്കമുള്ളവരുടെ കാര്യം ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാം. നിരന്തരം വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കദനകഥകള്‍ക്ക് വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ടു. ക്രൈസ്തവര്‍ എണ്ണത്തില്‍ ഏറ്റവും ന്യൂനപക്ഷമാണ്- ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രം. എന്നെ ഏറ്റവും ദുഃഖിപ്പിക്കുന്നത് അവരുടെ എണ്ണമല്ല, അവഗണിക്കപ്പെട്ട അവരുടെ ജീവിതമാണ്.
ഏതുമാനദണ്ഡംവച്ചു നോക്കിയാലും ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവരാണവര്‍. ഏറെപ്പേരും ശുചീകരണ തൊഴിലാളികളാണ്, ബഹുഭൂരിപക്ഷവും പാക്ക് പഞ്ചാബ് സ്വദേശികൾ. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അവഗണന ഏറ്റവും അനുഭവിക്കുന്ന ജനതയും പാക്ക് ക്രൈസ്തവരാണ്. കടുത്ത വിവേചനത്തിലും അസ്ഥിരതയിലും അവർ തങ്ങളുടെ വിശ്വാസം സൂക്ഷിക്കുന്നു. കപ്പൂച്ചിന്‍ സഭ വിദ്യാഭ്യാസ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സെമിനാരികളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്.''
ഫാ. ഹബീബിന്റെ മുത്തച്ഛന് പഞ്ചാബിലെ കപൂര്‍ത്തലയില്‍ ഡോക്ടറായിരുന്നു. ധാരാളം ഭൂസ്വത്തും കൃഷിയുമുണ്ടായിരുന്ന, നല്ല നിലയിൽ ജീവിച്ച കുടുംബം.
""മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ വംശപരമ്പരയിലെ പിന്മുറക്കാരാണ് തങ്ങളെന്ന് മുത്തച്ഛന് പറയാറുണ്ടായിരുന്നു. എന്റെ പിതാവ് ഹബീബ് അഹമ്മദ് ഖുറേഷി വിവാഹത്തെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അമ്മ മറിയം റോഡ്രിഗ്സ് ഗോവ സ്വദേശിനിയായിരുന്നു. അമ്മയുടെ പിതാവ് ലാഹോറില്‍ സര്‍ക്കാര്‍ ജോലിക്കായി എത്തിയതാണ്. അങ്ങനെയാണ് അവര്‍ തമ്മില്‍ കാണുന്നതും പ്രണയിച്ച് വിവാഹം കഴിച്ചതും. ഏഴുമക്കളില്‍ ഞാന്‍ മാത്രം വൈദികനായി. എന്റെ സഹോദരങ്ങളെല്ലാം വിശ്വാസജീവിതം നയിക്കുന്ന ക്രൈസ്തവരാണ്.''
സാധ്യമായാല്‍ ഇനിയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട് ഫാ. ആബിദ് ഹബീബിന്. ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനം ഉള്‍പ്പെടുന്ന സേക്രഡ് ഹാര്‍ട്ട് പള്ളിക്കു മുന്നിൽവച്ച് 22 വർഷംമുന്പ് യാത്രപറയുന്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ വീണ്ടുമോർത്തു:
""ഒരിക്കല്‍ വേര്‍പെടുത്തപ്പെട്ട എത്രയോ രാജ്യങ്ങളും സംസ്കാരങ്ങളും വീണ്ടും ഒന്നായിട്ടുണ്ട്. മതിലുകള്‍ തകര്‍ത്ത് ജർമനി ഒന്നായില്ലേ... അതിര്ത്തിവേലികളില്ലാതെ നമ്മുടെ രാജ്യങ്ങളും വീണ്ടും ഒന്നായെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്. സുഹൃത്തേ, ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നറിയാം. എങ്കിലും അതിര്ത്തിക്കിരുവശത്തുമായി വേര്‍പെട്ടുപോയ ഏതൊരു മനുഷ്യനെയുംപോലെ ഞാനും ആശിച്ചുപോകാറുണ്ട്...''