ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികളും നേതാക്കളും ഭരണഘടനാധാർമികത പിന്തുടരാനും രാജ്യത്തു സാഹോദര്യം വളർത്താനും ശ്രമിക്കണമെന്നു വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
പരസ്പരബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുകളെ നേരിടാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമീപകാല പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പരാമർശങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.
75 വർഷത്തെ പക്വമായ ജനാധിപത്യപാരന്പര്യം ഈ രാജ്യത്തിനുണ്ട്. ആളുകൾ ഇങ്ങനെ പെരുമാറുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഭരണഘടനാപരമായ ധാർമികത, മൂല്യങ്ങൾ, പരസ്പരബഹുമാനം, ആത്മാഭിമാനം എന്നീ തത്വങ്ങൾ പാലിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളോടും തങ്ങൾ ആവശ്യപ്പെടുന്നുവെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വാക്കാൽ പറഞ്ഞു.
വിവേചനപരവും വർഗീയമായി ഭിന്നിപ്പിക്കുന്നതുമായ പ്രസംഗങ്ങൾ എല്ലാ വശങ്ങളിൽനിന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ബെഞ്ചിലെ അംഗം ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി. എങ്കിലും സംസാരത്തിന്റെ ഉത്ഭവം ചിന്തയാണെന്നും അതു നിയന്ത്രിക്കാൻ കോടതിക്ക് എങ്ങനെ സാധിക്കുമെന്നും ജസ്റ്റീസ് നാഗരത്ന ചോദിച്ചു. ഇത്തരം പ്രസംഗങ്ങൾ നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ച് പാർട്ടി ഭരണഘടനയിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ലേയെന്നും ബെഞ്ച് ചോദിച്ചു. ജനാധിപത്യസ്ഥാപനങ്ങൾ ഭരണഘടനാമൂല്യങ്ങൾക്ക് അനുസൃതമായി പെരുമാറുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നതായി ബെഞ്ചിലെ മറ്റൊരു അംഗം ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതാക്കൾ വർഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസംഗങ്ങളും പ്രസ്താവനകളും രാജ്യത്തു വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൂടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടുത്തിടെ നടത്തിയ വിദ്വേഷ പരാമർശമാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്താതെ ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
എന്നാൽ ചില വ്യക്തികളെ മാത്രം തെരഞ്ഞെടുത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും മറ്റു വിഷയങ്ങൾ സൗകര്യപൂർവം അവഗണിച്ചതായും ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ തത്വങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഹർജിയിൽ മാറ്റം വരുത്തി സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് നിർദേശിച്ചു. ഹർജിയിൽ മാറ്റം വരുത്തുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.
ഉന്നയിക്കുന്ന ഭരണഘടനാവിഷയങ്ങൾ വിശാലമായി പരിശോധിക്കുമെന്നു പറഞ്ഞ സുപ്രീംകോടതി രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ഹിമന്ത ബിശ്വ ശർമയുടെ വിദ്വേഷ പരാമർശത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച മറ്റൊരു ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി തിങ്കളാഴ്ച നിർദേശിച്ചിരുന്നു.