മുള്ളന്‍പുര്‍: ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലേക്ക് ഇന്ത്യക്കുള്ളത് ഇന്നത്തേത് ഉള്‍പ്പെടെ ഒമ്പത് മത്സരങ്ങളുടെ അകലം.
ഫെബ്രുവരി ഏഴിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരേയാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുമ്പായി ഒരു ഫൈനല്‍ പ്ലേയിംഗ് ഇലവനെ കണ്ടെത്തണം. പഴുതുകള്‍ അടയ്ക്കണം.
ഈ ലക്ഷ്യങ്ങളോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിന് സൂര്യകുമാര്‍ യാദവും സംഘവും ഇന്ന് ഇറങ്ങും. പഞ്ചാബിലെ മുള്ളന്‍പുരില്‍ രാത്രി ഏഴിനാണ് മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ലോകകപ്പിനു മുമ്പായി ന്യൂസിലന്‍ഡിന് എതിരേ അഞ്ച് ട്വന്റി-20 മത്സരങ്ങള്‍കൂടി ഇന്ത്യക്കു ബാക്കിയുണ്ട്.
ജയം തുടരാന്‍
ഐസിസി ട്വന്റി-20 ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം തുടരാനുള്ള തയാറെടുപ്പിലാണ്. ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍ ശോഭിക്കാത്തതാണ് ഇന്ത്യയുടെ പ്രശ്നങ്ങളിലൊന്ന്. ഗില്ലിന്റെ തിരിച്ചുവരവോടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
കട്ടക്കിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ നിലംപൊത്തിയിരുന്നു. അത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ട് ഇന്ന് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് തിലക് വര്‍മയുടെ (32 പന്തില്‍ 26) മെല്ലപ്പോക്ക് ഇന്നിംഗ്സിന്റെ പശ്ചാത്തലത്തില്‍.
ഹാര്‍ഡ് ഹാര്‍ദിക്
ഫുള്‍ ഫിറ്റായ ഹാര്‍ദിക് പാണ്ഡ്യയില്‍നിന്ന് എന്തു പ്രതീക്ഷിക്കാം എന്നതായിരുന്നു കട്ടക്കിലെ ഒന്നാം ട്വന്റി-20യില്‍ വ്യക്തമായത്. പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തില്‍ അധികമായി ഇന്ത്യന്‍ ടീമിനു പുറത്തായ ഹാര്‍ദിക് 28 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ എല്ലാ ബാറ്റര്‍മാരും ചേര്‍ന്ന് ആകെ നാല് സിക്സ് മാത്രമായിരുന്നു കട്ടക്കില്‍ നേടിയത്.
മാര്‍ക്കോ യാന്‍സെന്റെ ഇന്‍കട്ടര്‍ ദേഹത്തുകൊണ്ട് അഭിഷേക് ശര്‍മ നിലത്തിരുന്നപ്പോഴും സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും പന്തിന്റെ അപ്രതീക്ഷിത മൂവ്മെന്റില്‍ പത്തിമടക്കിയപ്പോഴും ഒറ്റയാനായി നിന്നത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. രണ്ട് നോ ലുക്ക് സിക്സ് അടക്കമായിരുന്നു പാണ്ഡ്യയുടെ പവര്‍ ഇന്നിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ പിച്ചിലെ ഭൂതം ഇന്ത്യന്‍ ബാറ്റിംഗിനെ വിഴുങ്ങുമോ എന്നതാണ് ആശങ്ക. കട്ടക്കില്‍ കട്ടയ്ക്കുള്ള ഏറുമായി അര്‍ഷദീപ് സിംഗ്-ജസ്പ്രീത് ബുംറ പേസ് ദ്വയം തിളങ്ങി. ഒപ്പം വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്നും ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ മീഡിയം പേസും ചേര്‍ന്നപ്പോള്‍ ഇന്ത്യ 101 റണ്‍സിന്റെ മിന്നും ജയത്തിലെത്തിയിരുന്നു.