കുമളി: ക്ഷേത്രനടയിൽ താലികെട്ടി പുതുജീവിതത്തിന് തുടക്കമിടണമെന്ന സ്പെയിൻ സ്വദേശികളുടെ ആഗ്രഹത്തിന് കുമളി ദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രനടയിൽ സാക്ഷാത്കാരം.
ക്ഷേത്രം ഭാരവാഹികളും സുഹൃത്തുക്കളും സാക്ഷികളായി . 47 കാരനായ ഓസ്കാർ 37കാരിയായ സെലിയായിക്കു താലിചാർത്തി. പൂജാരി കണ്ണൻ കാർമികത്വം വഹിച്ചു. സദ്യയടക്കമുള്ള ഒരുക്കങ്ങൾ ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് നടത്തിയത്.
രണ്ടാം വരവിലാണ് ഓസ്കാർ വിവാഹത്തിനായി കേരളംതന്നെ തെരെഞ്ഞെടുത്തത്. സെലിയയുടെ കേരളത്തിലേക്കുള്ള മൂന്നാം വരവുമാണിത്.
തേക്കടി ഒട്ടേറെ ഇഷ്ടപ്പെടുന്ന ദന്പതികൾ തേക്കടിയുടെ കവാടമായ കുമളി താലിക്കെട്ടിനായി നിശ്ചയിക്കുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ഓസ്കറിനെ ഹൈന്ദവ ആചാരം ആകർഷിച്ചു. സെലിയയും മുടങ്ങാതെ കേരളം സന്ദർശിക്കുകയും ഓസ്കാറിന്റെ വിവരണങ്ങളിൽ കേരളത്തനിമയിൽ ആകൃഷ്ടയാവുകയുമായിരുന്നു.കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്താനാണ് ദന്പതികളുടെ ആഗ്രഹം.