Editorial
ആയിരങ്ങളെ കൊന്നും ലക്ഷങ്ങളെ കടിച്ചുകുടഞ്ഞും തെരുവുനായകൾ രാജ്യം നിറഞ്ഞിട്ടും അനങ്ങാതിരുന്ന ലോകഗുരുക്കന്മാരും ഒന്നാം നന്പറുകാരും ഇനിയെങ്കിലും പണിയെടുക്കണം. പൊതു ഇടങ്ങളിൽനിന്നെല്ലാം തെരുവുനായകളെ നീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധയിൽ മനുഷ്യൻ പിടയുന്പോഴും നായപ്രേമത്തിന്റെ വേഷം കെട്ടി താണ്ഡവമാടിയ അഭിനവ മേനക, രംഭ, തിലോത്തമമാർക്കും ജനദ്രോഹ നിയമങ്ങൾക്കും മുന്നിൽ വാലാട്ടി നിൽക്കുകയായിരുന്നു കേന്ദ്രവും സംസ്ഥാനവും ഒരുപോലെ. വോട്ടുകാല ക്ഷേമരാഷ്ട്രീയക്കാർ തദ്ദേശ തെരഞ്ഞെടുപ്പ് ഓർത്തെങ്കിലും അലസത വെടിയുമെന്നു കരുതാം.
പൊതു ഇടങ്ങളിൽനിന്നു രണ്ടു മാസത്തിനകം നായകളെ നീക്കണമെന്നു മാത്രമല്ല, വന്ധ്യംകരിച്ച് തെരുവിൽ തിരിച്ചെത്തിക്കരുതെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നടപ്പാക്കിയിട്ട് ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കുകയും വേണം. അലഞ്ഞുനടക്കുന്ന കന്നുകാലികളെയും നീക്കേണ്ടതുണ്ട്. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ ഗതാഗതക്കുരുക്കിലാക്കുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന കാലിക്കൂട്ടങ്ങൾ ഉത്തരേന്ത്യയിലെ പതിവു കാഴ്ചയാണ്. സ്ഥാപിത കാഴ്ചപ്പാടുകൾ പരിഷ്കൃതലോകത്തെ എങ്ങനെയാണ് നിശ്ചലമാക്കുന്നതെന്നതിന്റെ ഉദാഹരണമാണ് നമ്മുടെ പൊതു ഇടങ്ങൾ.
ഭരണാധികാരികൾക്കു ലോകം ചുറ്റി കൊതി തീർന്നിട്ടില്ലെങ്കിലും വിദേശങ്ങളിലെ ശുചിത്വവും ജനാധിപത്യ രാജ്യങ്ങളിലെ സമാധാനപൂർണമായ ജീവിതവുമൊന്നും അവരുടെ രാഷ്ട്രീയാന്ധതകളിലേക്കു വെളിച്ചം വീശുന്നില്ല. എന്തായാലും, നിസഹായരായി നിന്ന ജനങ്ങൾക്കുവേണ്ടി സ്വമേധയാ കേസെടുക്കുകയും ആശാവഹമായ വിധി പുറപ്പെടുവിക്കുകയും ചെയ്ത സുപ്രീംകോടതി ഇടപെട്ടാലല്ലാതെ ഈ രാജ്യത്തെ വന്യജീവി ആക്രമണങ്ങൾക്കും അറുതിയാകില്ല.
വിവിധ കണക്കുകൾ പ്രകാരം അഞ്ചു മുതൽ ആറു കോടി നായ്ക്കളെങ്കിലും രാജ്യമൊട്ടാകെ അലയുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കനുസരിച്ച് കഴിഞ്ഞ വർഷം 37,15,713 പേരെയാണു തെരുവുനായ കടിച്ചത്. ഇക്കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ കേരളത്തിൽ ഒന്നര ലക്ഷത്തിലധികം പേരെ നായ കടിച്ചു. കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയും പഴി പറഞ്ഞ് ഈ വിഷയത്തെ പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഒഴിയാബാധയാക്കി.
നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം മതിയെന്ന അപ്രായോഗിക ചിന്തയുടെ ഫലമായിരുന്നു എബിസി (ആനിമൽ ബർത്ത് കൺട്രോൾ-ഡോഗ്) പദ്ധതി. നിയമം 25 കൊല്ലം പിന്നിട്ടു. കോടികൾ പൊടിച്ചെങ്കിലും പ്രശ്നം കൂടുതൽ ഗുരുതരമായിക്കൊണ്ടിരുന്നു. അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ എബിസി പദ്ധതികൊണ്ട് അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. നായകളും കന്നുകാലികളും നിറഞ്ഞ തെരുവുകളെ നിലനിർത്തിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള സ്വച്ഛഭാരതം കെട്ടിപ്പടുക്കാനാണ് പ്രധാനമന്ത്രി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ തെരുവുനായകളെ കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ, പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിന്മാറ്റമായിരിക്കും ഇതെന്നും തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്! സന്പന്നരുടെയും പരിസ്ഥിതിവാദം ഫാഷനാക്കിയവരുടെയും നേതാക്കളുടെയുമൊക്കെ ഉറ്റവരൊന്നും പേവിഷബാധ സെല്ലുകളിൽ നരകിക്കില്ല. പക്ഷേ തങ്ങളെപ്പോലെ, സുരക്ഷാ ജീവനക്കാർക്കും അനുചരവൃന്ദങ്ങൾക്കുമൊപ്പമല്ല പാവപ്പെട്ട മനുഷ്യർ ജീവിക്കുന്നത് എന്നെങ്കിലും ഓർത്തിരുന്നെങ്കിൽ!
വികല രാഷ്ട്രീയക്കാർ, പരിസ്ഥിതി-മൃഗസ്നേഹികൾ, ശ്രദ്ധ പിടിച്ചുപറ്റാൻ ഓടിനടക്കുന്നവർ, വാക്സിൻ നിർമാതാക്കൾ... പ്രത്യക്ഷമായും പരോക്ഷമായും കോടതിവിധി തിരുത്താൻ ശ്രമങ്ങളുണ്ടാകും. പക്ഷേ, പ്രാകൃതനിയമങ്ങളിൽനിന്ന് ഈ രാജ്യത്തെ എന്നെങ്കിലും മോചിപ്പിക്കേണ്ടേ? സാധാരണക്കാർക്കും ജീവിക്കണം. രാജ്യം തെരുവുനായമുക്തമായാൽ വാക്സിനുകൾക്കുവേണ്ടി ചെലവഴിക്കുന്ന ശതകോടികൾ മറ്റു നല്ല കാര്യങ്ങൾക്കു വിനിയോഗിക്കാം. നമ്മുടെ വിനോദസഞ്ചാരമേഖല സുരക്ഷിതമാകും.
അമേരിക്കയുൾപ്പെടെ വികസിതരാജ്യങ്ങളിലൊക്കെ തെരുവുനായകളെയും വന്യജീവികളെയും അധികമായാൽ കൊന്നൊടുക്കുകയാണു ചെയ്യുന്നത്. ഇവിടെ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാലും വന്യജീവികളെയും തെരുവുനായകളെയും തൊടാൻ സമ്മതിക്കില്ല. തെരുവുനായകൾ, കന്നുകാലികൾ, വന്യജീവികൾ... ഒന്നുകിൽ അവയെ മാറ്റുക. അല്ലെങ്കിൽ ജന്തുസ്ഥാന്റെ രാഷ്ട്രീയ മുതലാളിമാരേ, നിങ്ങളീ ജനതയെ സംരക്ഷണ കേന്ദ്രങ്ങളിലടയ്ക്കുക.
Kerala
തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് വിവരം.
മുൻ ചീഫ് സെക്രട്ടറിയാണ് കെ. ജയകുമാർ ഐഎഎസ്. ഇന്നുചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. കെ. ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ സുപ്രധാന നീക്കം.
ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഎം നേതാക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.