ന്യൂഡൽഹി: പാകിസ്ഥാൻ 72 തീവ്രവാദ ലോഞ്ച്പാഡുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിനുശേഷമാണ് അതിർത്തിക്കടുത്തുള്ള ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിയത്. കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ബിഎസ്എഫ് തയാറാണ്.
സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ സജീവമാണെന്നും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ പറഞ്ഞു. ഈ ലോഞ്ച്പാഡുകൾ സ്ഥിരമല്ലെന്നും സാധാരണയായി തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനു മുമ്പ് മാത്രമേ ഇവ സജീവമാകൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അതിർത്തിക്ക് സമീപം പരിശീലന ക്യാമ്പുകളില്ല. മുമ്പ് ജെയ്ഷെ മുഹമ്മദും ലഷ്കർ അംഗങ്ങളും വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനുശേഷം തീവ്രവാദികൾക്ക് ഒരുമിച്ച് പരിശീലനം നൽകുന്നുണ്ടെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. ഇത് ഏത് ഗ്രൂപ്പിനും സമ്മിശ്ര രീതിയിൽ പരിശീലനം നേടാൻ അനുവദിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവിട്ടാൽ ബിഎസ്എഫ് പൂർണമായും സജ്ജമാണെന്ന് ജമ്മു ഫ്രോണ്ടിയർ ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.