International
പാരീസ്: ലോകത്തെ ഞെട്ടിച്ച ലൂവ്റ് മ്യൂസിയം കവർച്ചയിൽ മ്യൂസിയം ജീവനക്കാരനും പങ്കുള്ളതായി സൂചന. ജീവനക്കാരൻ നല്കിയ വിവരങ്ങളാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത മ്യൂസിയങ്ങളിലൊന്നിൽ അനായാസ കവർച്ചയ്ക്കു മോഷ്ടാക്കളെ സഹായിച്ചതെന്നു കരുന്നു.
ഈ മാസം 19ന് പട്ടാപ്പൽ നടന്ന കവർച്ചയിൽ നാലംഗ സംഘം ഫ്രഞ്ച് രാജവംശങ്ങളുമായി ബന്ധപ്പെട്ട എട്ട് ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.
കവർച്ചാസംഘം, കൃത്യം നടത്തുന്നതിനു മുന്‍പായി മ്യൂസിയം ജീവനക്കാരെ ബന്ധപ്പെട്ടിരുന്നതായി ഫ്രഞ്ച് പോലീസ് സംശയിക്കുന്നു. മ്യൂസിയത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഒരു ജീവനക്കാരൻ നല്‍കിയതായും അനുമാനിക്കുന്നു. ഇതു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ, മോഷണസംഘം ഉപേക്ഷിച്ച ഹെൽമെറ്റുകൾ, ഗ്ലൗസുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽനിന്ന് 150 ഡിഎൻഎ സാന്പിളുകൾ അന്വേഷണസംഘം കണ്ടെത്തി.
ഇതിനിടെ, കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടു പേരെ ശനിയാഴ്ച പാരീസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾ അർജീരിയയിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത്.
കവർച്ചയുടെ പശ്ചാത്തലത്തിൽ മ്യൂസിയത്തിലെ ചില അമ്യൂല്യ ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസിന്റെ സ്ട്രോംഗ് റൂമിലേക്കു മാറ്റിയിട്ടുണ്ട്.
NRI
പാരീസ്: പാരീസിലെ ലോകപ്രശസ്ത ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന പ്രതികളെക്കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാപക അന്വേഷണമാണു നടത്തിവരുന്നത്. ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.
കവർച്ച നടന്നതിനു പിന്നാലെ അടച്ചിട്ട മ്യൂസിയം മൂന്നു ദിവസത്തിനുശേഷം ഇന്നലെ തുറന്നു.എന്നാൽ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട അപ്പോളോ ഗാലറി സീൽ ചെയ്തിരിക്കുകയാണ്. ഫ്രാൻസിന്റെ ചരിത്രവും പാരമ്പര്യവുമായി അഭേദ്യ ബന്ധമുള്ള ആഭരണങ്ങളാണ് ലൂവ്റിലിൽനിന്നു കവർച്ച ചെയ്യപ്പെട്ടത്.
അതിനാൽത്തന്നെ കവർച്ചക്കാരെ കണ്ടെത്തി ആഭരണങ്ങൾ വീണ്ടെടുക്കേണ്ടതു രാജ്യത്തിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് പറഞ്ഞത്.
നൂറിലേറെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ലൂവ്റ് മ്യൂസിയത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ കാബിനറ്റ് മന്ത്രിമാരുടെ യോഗത്തിൽ പ്രസിഡന്റ് എമ്മാനുവൽ മക്രോൺ നിർദേശം നൽകി.
രാജ്യത്തിനു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കവർച്ച നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാരീസ് പ്രോസിക്യൂട്ടർ ലൗറെ ബെക്കുവ പറഞ്ഞു.
NRI
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു അമൂല്യ ആഭരണങ്ങൾ കവർന്ന തസ്കരന്മാർ ഇപ്പോഴും കാണാമറയത്ത്. കവർച്ചക്കാരെ കണ്ടെത്താൻ വൈകുംതോറും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്.
എട്ടു മിനിറ്റിനുള്ളിൽ എട്ട് വിലപിടിച്ച ആഭരണങ്ങൾ അപഹരിച്ചാണ് കവർച്ചക്കാർ സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ആഭരണങ്ങളിൽനിന്നു വേർപെടുത്തി രത്നങ്ങൾ വിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക.
അങ്ങനെയെങ്കിൽ മോഷ്ടിക്കപ്പെട്ട അമൂല്യ ആഭരണങ്ങൾ ഇപ്പോൾത്തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ആഭരണങ്ങൾ കഷണങ്ങളാക്കി ചെറിയ വിലയ്ക്കു വിൽക്കാനും ഫ്രാൻസിൽനിന്നു കടത്താനും സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു.
മോഷ്ടാക്കൾ പ്രഫഷണലുകളാണെന്ന് ഡച്ച് ആർട്ട് ഡിറ്റക്ടീവ് ആർതർ ബ്രാൻഡ് പറയുന്നു. ലൂവ്റ് മ്യൂസിയത്തിൽ വളരെ വേഗത്തിൽ കടക്കുകയും പുറത്തുപോകുകയും ചെയ്ത രീതി പരിശോധിച്ചാൽ ഇതു മനസിലാകും.
സ്കൂട്ടറിൽ രക്ഷപ്പെട്ടതിലും പ്രഫഷണലിസം കാണാം. പാരീസിന്റെ തിരക്കേറിയ നഗരവീഥികളിൽ രക്ഷപ്പെടാൻ സ്കൂട്ടറാണ് അനുയോജ്യമെന്നു കവർച്ചക്കാർ മനസിലാക്കിയിട്ടുണ്ടാവും. എന്നാൽ പട്ടാപ്പകൽതന്നെ മോഷണത്തിനു തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നത് അന്വേഷകരെ കുഴക്കുന്ന ചോദ്യമായി നിൽക്കുകയാണ്.
ഇതിനു മുൻപും ഈ സംഘം സമാന കവർച്ച നടത്തിയിട്ടുണ്ടാകാമെന്നും ആർതർ ബ്രാൻഡ് ചൂണ്ടിക്കാട്ടുന്നു. മോഷ്ടാക്കളുടെ ഒരു മേൽക്കുപ്പായവും ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്നും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ തെളിവുകളാവും മോഷ്ടാക്കളെ പിടികൂടുന്നതിലേക്ക് നയിക്കുകയെന്നും ബ്രാൻഡ് പറയുന്നു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾക്ക് ഏകദേശം 13.4 ദശലക്ഷം ഡോളർ വില വരുമെന്ന് ഓൺലൈൻ ജ്വല്ലറിയായ 77 ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ടോബിയാസ് കോർമിൻഡ് പറയുന്നു.
രത്നങ്ങൾ നീക്കം ചെയ്യാൻ ഒരു വിദഗ്ധന്റെയും കല്ലുകൾ മാറ്റാൻ പ്രഫഷണൽ ഡയമണ്ട് കട്ടറിന്റെയും സഹായം വേണ്ടിവരും. പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത ചെറിയ കല്ലുകൾ അവർക്ക് വിൽക്കാൻ കഴിഞ്ഞേക്കുമെന്നും ടോബിയാസ് കോർമിൻഡ് പറഞ്ഞു.
ഫ്രാൻസിന്റെ ചരിത്രവും പാരമ്പര്യവുമായി അഭേദ്യ ബന്ധമുള്ള ആഭരണങ്ങളാണ് ലൂവ്റിലിൽനിന്നു മോഷ്ടിക്കപ്പെട്ടത്.
NRI
പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാർ ഞായറാഴ്ച രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറിയാണിത്.
നെക്ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒന്‍പത് ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കവർച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. ലിയണാർഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തിൽ രാവിലെ ഒന്‍പതരയ്ക്കാണു മോഷണം നടന്നത്.
കള്ളന്മാർ മ്യൂസിയത്തിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലൂടെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീൻ വാൾ അടക്കമുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. കവർച്ചയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്ടാക്കളുടെ പക്കൽനിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി.
നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ ചക്രവർത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്റ് ഡയമണ്ട് എന്ന വജ്രാഭരണം നഷ്ടപ്പെട്ടിട്ടില്ല.
കവർച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഞായറാഴ്ച അടച്ചിട്ടു. അമൂല്യ കലാസൃഷ്ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശനത്തിനു വച്ചിട്ടുള്ള ലൂവ്റിൽ മോഷണം ഇതാദ്യമായല്ല.
1911ൽ വിൻചെൻസോ പെറൂജിയ എന്ന മുൻ ജീവനക്കാരൻ മോണോലിസ പെയിന്റിംഗ് മോഷ്ടിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്റിംഗ് ആക്കുന്നതിൽ മോഷണം പ്രധാന പങ്കുവഹിച്ചു.
ലോകത്തിലേറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്റ്. പ്രതിവർഷം 90 ലക്ഷം പേർ എത്തു ന്നതായാണു കണക്ക്.
NRI
തിരുവനന്തപുരം: പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ഡിജിറ്റല്‍ ലേണിംഗ് വീക്ക് 2025ല്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ എഡ്യൂപോര്‍ട്ട് മികച്ച പ്രകടനം കാഴ്ചവച്ചു.
വ്യക്തിഗത വിദ്യാഭ്യാസ രംഗത്ത് എഐ സഹായത്തോടെ മുന്നേറ്റമുണ്ടാക്കിയ എഡ്യൂപോര്‍ട്ടിനെ പ്രതിനിധീകരിച്ച് സ്ഥാപകന്‍ അജാസ് മുഹമ്മദ് ഉച്ചകോടിയില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിത ബുദ്ധി വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയ്ക്കായാണ് പാരീസില്‍ ഡിജിറ്റല്‍ ലേണിംഗ് വീക്ക് സംഘടിപ്പിച്ചത്.