പാരീസ്: വരുമാനം കുറഞ്ഞതിലും യൂറോപ്യൻ യൂണിയൻ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കുന്നതിലും പ്രതിഷേധിച്ച് ഫ്രാൻസിലെ കർഷകർ 350 ട്രാക്ടറുകളുമായി പാരീസിലെ പാർലമെന്റ് മന്ദിരത്തിലേക്കു പ്രകടനം നടത്തി. വന്പൻ ട്രാക്ടർ റാലി ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിച്ചു.
യൂറോപ്യൻ രാജ്യങ്ങളിലെ കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയാണു ഫ്രാൻസിൽ നടന്നത്. ബ്രസീൽ, അർജന്റീന, ബോളീവിയ, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മെർക്കോസർ ഗ്രൂപ്പുമായി യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കുന്നതു കർഷകർക്കു സ്വീകാര്യമല്ല.
ഇന്ധനം, വളം മുതലായവയുടെ വില വർധിച്ചതും കടുത്ത പരിസ്ഥിതി നിയമങ്ങളും കാർഷികവരുമാനത്തെ ബാധിക്കുന്നതായി ഫ്രാൻസിലെ കർഷക പ്രതിനിധികൾ പറഞ്ഞു. മെർക്കോസർ ഉടന്പടി യാഥാർഥ്യമായാൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് വിലകുറഞ്ഞ ബീഫ്, ചിക്കൻ, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവ യൂറോപ്യൻ വിപണിയിലെത്തും. ഇത് കർഷകരുടെ വരുമാനം കൂടുതൽ ഇടിയാൻ ഇടയാക്കുമെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ശനിയാഴ്ച പരാഗ്വെയിൽവച്ച് മെർക്കോസർ ഉടന്പടി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും അദ്ദേഹത്തിന്റെ സർക്കാരും ഉടന്പടിക്ക് എതിരാണ്.
Tags : Paris Farmers protest france tractors