കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരേ വഖഫ് ബോര്‍ഡ് നല്കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജുഡീഷല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റീസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹർജി തീർപ്പാക്കിയത്.
കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണത്തോടെ ഡിവിഷന്‍ബെഞ്ച് ഉത്തരവുണ്ടായത്. മുന്‍ ഹൈക്കോടതി ജഡ്ജി സി. എന്‍. രാമചന്ദ്രന് നായരെ ജുഡീഷല്‍ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ വിജ്ഞാപനം സിംഗിള്‍ബെഞ്ച് റദ്ദാക്കിയത് ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ ഹര്‍ജിയിലായിരുന്നു ഡിവിഷന്‍ബെഞ്ച് ഉത്തരവ്.
പരിഗണനയ്ക്കു വന്ന വിഷയത്തിനപ്പുറം കടന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവുണ്ടായതെന്നതടക്കം ചൂണ്ടിക്കാട്ടിയാണു വഖഫ് ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ഇതിനിടെ ഡിവിഷന്‍ബെഞ്ച് ഉത്തരവിനെതിരേ കേരള വഖഫ് സംരക്ഷണ വേദി സുപ്രീം കോടതിയെയും സമീപിച്ചു. ഈ ഹര്‍ജിയില്‍ ഡിവിഷന്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്.