International
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ടെറ്റ്സുയ യമഗാമി (45)ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂർവവും അതീവഗുരുതരവുമായ സംഭവം എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
2022ൽ പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
പ്രാദേശികസമയം രാവിലെ 11.30-ഓടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെ പ്രസംഗിക്കാൻ തുടങ്ങി മിനിറ്റുകൾക്കകം, അദ്ദേഹത്തിന്റെ പിന്നിൽനിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. സ്വന്തമായി നിർമിച്ച തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു.
രണ്ടുതവണയാണ് ഇയാൾ ആബെയ്ക്കുനേരെ വെടിയുതിർത്തത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അക്രമിയെ പോലീസ് വൈകാതെ കസ്റ്റഡിയിലെടുത്തു.
ഇയാളിൽനിന്നു കൃത്യത്തിനുപയോഗിച്ച തോക്കും പിടിച്ചെടുത്തു. ലോഹക്കുഴലുകളും മരവും ഉപയോഗിച്ച് സ്വയം നിർമിച്ച ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തത്.
ജപ്പാനിലെ വിവാദ മതഗ്രൂപ്പായ യുണിഫിക്കേഷൻ ചർച്ചിനോട് തന്റെ അമ്മയ്ക്ക് വിധേയത്വം ഉണ്ടായിരുന്നുവെന്നും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അമ്മ വലിയ സംഭാവനകൾ നൽകുമായിരുന്നുവെന്നും ടെറ്റ്സുയ യമഗാമി കോടതിയിൽ പറഞ്ഞു.
ആബെ ഇതിന്റെ അനുബന്ധ സംഘടനയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്നും ഇതാണ് സംഭാവനകൾ നൽകാൻ തന്റെ അമ്മയെ പ്രേരിപ്പിച്ചതെന്നും അയാൾ ആരോപിച്ചു.
അമ്മയുടെ ഈ പ്രവൃത്തി തന്റെ കുടുംബത്തിന്റെ സാമ്പത്തികനില തകർത്തുവെന്നും അതുകൊണ്ടുതന്നെ യുണിഫിക്കേഷൻ ചർച്ചിനോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ഇതാണ് ആബെയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നുമുള്ള വിചിത്രമായ വാദമാണ് ടെറ്റ്സുയ യമഗാമി കോടതിയിൽ പറഞ്ഞത്.
Kerala
പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശിക്കു ജീവപര്യന്തം കഠിനതടവ്. പ്രകാശ് സിംഗി (36)നെയാണു പറവൂർ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയുമടയ്ക്കണം.
2019 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തരാഖണ്ഡ് സ്വദേശിതന്നെയായ രവീന്ദ്ര സിംഗാണു കൊല്ലപ്പെട്ടത്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിയേലിയിലുള്ള റസ്റ്ററന്റിൽ ജോലിക്കാരായിരുന്നു ഇരുവരും.
റസ്റ്ററന്റ് ഉടമയിൽനിന്ന് പ്രകാശ് സിംഗ് അമിതമായി പണം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്ര സിംഗ് ഉടമയോടു പ്രകാശിന് ഇങ്ങനെ പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രവീന്ദ്ര സിംഗിനെ വിറകുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുറുപ്പംപടി എസ്എച്ച്ഒയായിരുന്ന കെ.ആർ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.
International
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ മുൻ പ്രസിഡന്റ് ഇമ്രാൻ ഖാനെ പിന്തുണച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും അടക്കം ഏഴു പേർക്ക് ജീവപര്യന്തം തടവുശിക്ഷ. ഇസ്ലാമബാദിലെ ഭീകരവിരുദ്ധ കോടതിയാണു ശിക്ഷ വിധിച്ചത്.
ശിക്ഷിക്കപ്പെട്ട ഏഴു പേരും പാക്കിസ്ഥാനു പുറത്താണുള്ളത്. അതിനാൽ ഇവരുടെ അഭാവത്തിലാണു വിചാരണ നടന്നത്.
2023 മേയിൽ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ സൈനിക കേന്ദ്രങ്ങളിലടക്കം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാണിത്.
പ്രതികൾ ഓൺലൈനിൽ പ്രചരിപ്പിച്ച കാര്യങ്ങൾ പാക്കിസ്ഥാനിൽ ഭയവും അസ്ഥിരതയും വിതച്ചുവെന്നും ഇതു ഭീകരവാദമാണെന്നും കോടതി വിലയിരുത്തി.
National
ശ്രീനഗർ: സുരക്ഷാസൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയ കേസിൽ പാക്കിസ്ഥാൻ ഭീകരന് പത്തു വർഷം കഠിന തടവ്.
അബു ഉകാസ എന്നറിയപ്പെടുന്ന ഹൻസള്ള യാസീൻ റായിയെ ആണ് കുപ്വാരയിലെ സെഷൻസ് കോടതി ശിക്ഷിച്ചത്.
പാക്കിസ്ഥാനിലെ ബഹാവൽപുർ സ്വദേശിയാണ് ഉകാസ. 2016 ലാണ് പട്രോളിംഗ് സംഘത്തിനു നേർക്ക് ഉകാസ ഉൾപ്പെട്ട ഭീകരസംഘം ആക്രമണം നടത്തിയത്.
2016 ജൂൺ മുതൽ ഇയാൾ കസ്റ്റഡിയിലാണ്. അടുത്ത വർഷം ഇയാൾ ജയിൽമോചിതനായേക്കും.
Kerala
അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.
കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന് അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.
National
അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം.
2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.
പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ നിയമത്തിൽ ഭേദഗതി വരുത്തി ജീവപര്യന്തം തടവുകൂടി ചേർത്തു.