National
ന്യൂഡൽഹി: സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ പലതും റദ്ദാക്കേണ്ടിവന്നതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം.
ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെയുണ്ടായ പൈലറ്റ് ക്ഷാമത്തിലാണ് ഇൻഡിഗോയ്ക്ക് വൻ തോതിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.
ദിവസവും 2200ഓളം സർവീസുകളാണ് ഇൻഡിഗോയ്ക്കുള്ളത്. 10 ശതമാനം വെട്ടിക്കുറയ്ക്കുന്നതോടെ ദിവസവും 200ലേറെ സർവീസുകൾ ഇൻഡിഗോയ്ക്ക് കുറവു വരും. സർവീസുകൾ കുറയ്ക്കുമെങ്കിലും നേരത്തെയുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമുണ്ടാകും.
ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒ പീറ്റർ എൽബേഴ്സ് നേരിട്ടെത്തി വിശദീകരണം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഡിസംബർ ആറു വരെ മുടങ്ങിയ എല്ലാ സർവീസുകൾക്കും യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്നു അദ്ദേഹം അറിയിച്ചു. ബാക്കി റീഫണ്ടും അവശേഷിക്കുന്ന ബാഗേജുകളും സമയബന്ധിതമായി തിരിച്ചു നൽകാൻ മന്ത്രി നിർദേശം നൽകി.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കം കേന്ദ്രമന്ത്രി പങ്കുവച്ചു. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം.
മര്യാദയ്ക്ക് സർവീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാം മോഹൻ നായിഡു വ്യക്തമാക്കി.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
Kerala
കണ്ണൂര്‍: വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും വെട്ടിക്കുറച്ചത്.
ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് സർവീസുകൾ കുറച്ചിരിക്കുന്നത്. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. ഇത് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കും.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് കുവൈത്ത്, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമാം, റാസൽഖൈമ, മസ്കത്ത് റൂട്ടുകളിൽ ആഴ്ചയിൽ 96 സർവീസുകളാണ് ഉണ്ടായിരുന്നത്.
വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറയും. കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള സര്‍വീസുകൾ ഉണ്ടാകില്ല.