ന്യൂഡൽഹി: ബജറ്റ് അവതരണദിവസം രാജ്യത്തിന്റെ തനത് കൈത്തറി പാരന്പര്യം തന്റെ വസ്ത്രധാരണത്തിൽ പ്രതിഫലിപ്പിക്കുന്ന പതിവ് ധനമന്ത്രി നിർമല സീതാരാമൻ ഇത്തവണയും തെറ്റിച്ചില്ല. ബജറ്റിന്റെ ഉള്ളടക്കത്തോടൊപ്പംതന്നെ തന്റെ വസ്ത്രവും ശ്രദ്ധേയമാക്കുന്ന നിർമല തന്റെ തുടർച്ചയായ ഒന്‍പതാം ബജറ്റിൽ അണിഞ്ഞത് തമിഴ്നാടിന്റെ പൈതൃകം വിളിച്ചോതുന്ന കാഞ്ചീപുരം സിൽക്ക് സാരിയായിരുന്നു.
മജന്ത നിറത്തിലുള്ള സാരിയും അതിലെ സ്വർണനിറമുള്ള ചതുര ഡിസൈനുകളും (കട്ടം) സാരിയുടെ കോഫി-ബ്രൗണ്‍ നിറത്തിലുള്ള ബോർഡറും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്.
തമിഴ്നാട്ടിലെ കാഞ്ചീപുരം പ്രദേശത്ത് കൈകൊണ്ടു നിർമിക്കുന്ന സിൽക്ക് സാരികളായ കാഞ്ചീപുരം സാരികൾ അതിന്റെ അതുല്യമായ കൈത്തറി വിദ്യകൊണ്ടു ലോകപ്രസിദ്ധമാണ്.
ഭൗമസൂചിക പദവികൾ ലഭിച്ചിട്ടുള്ള കാഞ്ചീപുരം സാരികൾ ബജറ്റ് പ്രഖ്യാപനദിവസത്തിൽ ശ്രദ്ധേയമാക്കിയതിലൂടെ പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണംകൂടിയാണ് നിർമല നടത്തിയത്.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ ബിഹാറിന്റെ മുഖമുദ്രയായ മധുബനി കലയെ പ്രതിഫലിപ്പിക്കുന്ന സാരിയുടുത്ത നിർമല മുൻവർഷങ്ങളിൽ കർണാടക, ബംഗാൾ, ഒഡീഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തനത് സാരികൾ ധരിച്ചു ബജറ്റ് അവതരിപ്പിക്കാൻ എത്തിയിട്ടുണ്ട്.