International
ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ അതിർത്തിയിലെ മഹാവിഷ്ണു ശിൽപ്പം പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്ലൻഡ്. ശിൽപ്പം സ്ഥാപിച്ച സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം.
ശിൽപ്പം പൊളിച്ചുമാറ്റിയ സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014-ൽ നിർമിച്ച ശിൽപ്പമാണ് യന്ത്രസഹായത്തോടെ തായ് സൈനികർ പൊളിച്ചുമാറ്റിയത്.
തായ്ലൻഡിന്റെ അതിർത്തി പ്രദേശമായ ചോംഗ് അൻ മായിലാണ് ശിൽപ്പം സ്ഥാപിച്ചിരുന്നത്. പിന്നാലെ ഇതിനെ അതിർത്തിയുടെ അടയാളമായി കംബോഡിയൻ സൈന്യം വിശേഷിപ്പിച്ചു. ഇതൊഴിവാക്കി ഭൂമിയിൽ പരമാധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ശിൽപ്പം പൊളിച്ചുമാറ്റിയതെന്നാണ് തായ്ലൻഡിന്റെ അവകാശവാദം. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും തങ്ങൾ തുല്യമായി ബഹുമാനിക്കുന്നതായും തായ്ലൻഡ് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എം.ജി. രാമചന്ദ്രന്റെ പ്രതിമ തകർത്തു. 35 വർഷങ്ങൾക്ക് മുൻപ് മധുരയിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.
തിരുപ്പറംകുണ്ഡ്രം നിയോജകമണ്ഡലത്തിലെ ആവണിയപുരത്തെ പ്രശസ്തമായ ജല്ലിക്കട്ട് വേദിക്ക് സമീപം സ്ഥിതി ചെയ്യുന്ന 3.5 അടി ഉയരമുള്ള പ്രതിമ ഇന്ന് പുലർച്ചെയാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എഐഎഡിഎംകെ ഭാരവാഹികൾ സ്ഥലത്തെത്തി കേടുപാടുകൾ പരിഹരിച്ച ശേഷം പ്രതിമ പുനഃസ്ഥാപിച്ചു. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ നേതാക്കൾ ആവണിയാപുരം പോലീസിൽ പരാതി നൽകി.
സംഭവത്തെ അപലപിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.