പുസ്തകം വായിക്കാനെടുക്കുമ്പോഴെല്ലാം ഞാനോർക്കുന്ന ഒരു നോവൽ കഥാപാത്രമുണ്ട്; ഡോൺക്വിക്സോട്ട്. മിഗ്വെൽസെർവാന്റീസിനെ അത്ര പെട്ടെന്ന് ഓർമ വന്നില്ലെങ്കിലും ക്വിക്സോട്ടിനെ മറക്കാനാവില്ല. വായിക്കാനെടുക്കുന്ന ഓരോ പുസ്തകത്തിലും ക്വിക്സോട്ടിനെ കാണുകയാണ്; അല്ല മണക്കുകയാണ്, രുചിക്കുകയാണ്, അനുഭവിക്കുകയാണ്. പുസ്തകങ്ങളുമായി ക്വിക്സോട്ടിന് എന്തു ബന്ധമെന്ന് ചോദിച്ചേക്കാം. സ്വന്തം നിഴലിനോട് നിരന്തരം യുദ്ധംചെയ്ത് പരാജിതനായ ഒരു വായനക്കാരനായിരുന്നു ക്വിക്സോട്ട്. അയാൾ മരിക്കുന്നതിനു മുൻപ് ലോകത്തോടായി വിളിച്ചുപറഞ്ഞത് “ആത്മാവിൽ വെളിച്ചം നിറയ്ക്കാൻ കഴിയുന്ന പുസ്തകങ്ങൾ വായിച്ച് പ്രായശ്ചിത്തം ചെയ്യാൻ സമയമില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിക്കുന്നു” എന്നാണ്. ആ ദുഃഖം നല്ല വായനക്കാരുടെയെല്ലാം ദുഃഖമാണ്. ആ ദുഃഖത്തിൽനിന്ന് ഒരു വായനക്കാരനും ഇന്നോളം പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞുപോയ ഇരുപത്തിയഞ്ച് വർഷങ്ങൾ അത്ര പെട്ടെന്ന് ഓർത്തെടുക്കാൻ ആവില്ലെങ്കിലും വിലങ്ങനെ വീണ വഴിമരങ്ങളെ ഞാൻ ഓർക്കാറുണ്ട്. ആ വഴിമരങ്ങൾ ചില പുസ്തകങ്ങളാണ്. ഒലിച്ചുപോകാത്ത നിഴൽപോലെ എന്നെ പിന്തുടർന്ന പുസ്തകങ്ങൾ. വായനയുടെ തുടക്കകാലത്ത് കൈയിൽ തടഞ്ഞതെല്ലാം ഒരു ആർത്തിക്കാരനെപ്പോലെ വായിക്കുമായിരുന്നു. പിന്നീട് ആർത്തിയുണ്ടെങ്കിലും വായിക്കാനെടുക്കുന്ന പുസ്തകങ്ങളുടെ നാഡി പിടിച്ചുനോക്കാൻ തുടങ്ങി. അപ്പോൾ എനിക്കൊരു ജീവൻമശായിയുടെ ഭാവമായിരുന്നു. മൃതിയുടെ കിലുക്കം കേൾക്കുന്നുണ്ടോ എന്നും ജന്മാന്തരങ്ങളിലേക്ക് നീളുന്ന ആയുർരേഖ ഉണ്ടോ എന്നൊമൊക്കെയാണ് ഞാൻ പുസ്തകങ്ങളിൽ നോക്കിയിരുന്നത്. ചക്രശ്വാസം വലിക്കുന്ന പുസ്തകങ്ങളെപോലും ഞാൻ ഉപേക്ഷിച്ചില്ല. വല്ലാത്ത മടുപ്പ് അനുഭവപ്പെടുത്തിയ പുസ്തകങ്ങളെപോലും അനുകമ്പയോടെ സ്പർശിച്ചു. കാരണം, ഒടുവിലത്തെ താളിൽ ഓരോ വായനക്കാരനുമായി ഒരു പുസ്തകം ഒരു നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും എന്നുതന്നെ അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്നെ ഇപ്പോഴും പുസ്തകങ്ങളോടൊത്ത് ജീവിക്കാൻ ധൈര്യപ്പെടുത്തുന്നത്.
"ഒരു കവിയുടെ മരണം'
കുറച്ചേറെ പുസ്തകങ്ങൾ വായിച്ച കാലമായിരുന്നു കടന്നുപോയത്. എല്ലാം പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയില്ല. എന്നാൽ, ചിലത് ഓർമയുടെ വാതിൽക്കൽ വന്ന് മുട്ടുന്നുണ്ട്. ആ മുട്ടലധികം അസുഖകരമായ ശബ്ദമാണ് കേൾപ്പിക്കുന്നത്. അത്തരമൊരു സുഖകരമല്ലാത്ത നിശ്വാസമാണ് "ഒരു കവിയുടെ മരണം' ( The Death of a Poet)എന്ന പുസ്തകം. അധികമാരും ആ പുസ്തകം ശ്രദ്ധിച്ചിരുന്നോ എന്നു സംശയമാണ്. ഇർമ കുദ്രോവ (Irma Kudrova) എഴുതിയ ആ പുസ്തകം നാല്പത്തിയൊമ്പതാം വയസിൽ ആത്മാഹൂതി ചെയ്ത മറീന സ്വെറ്റേവ (Marina Tsvetaeva) എന്ന റഷ്യൻ കവിയെക്കുറിച്ചുള്ളതാണ്. സ്റ്റാലിന്റെ കാലത്ത് ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു മറീന. ഏകാധിപത്യ ഭരണകൂടം എങ്ങനെയെല്ലാമാണ് ഒരു എഴുത്തുകാരിയുടെ കാവ്യജീവിതം തകർത്തുകളഞ്ഞത് എന്നതിന്റെ വിചാരണ പുസ്തകം കൂടിയാണിത്.
കവിതയെ ചിലങ്ക കെട്ടിച്ച ഒരു കവയിത്രി ആയിരുന്നില്ല മറീന സ്വെറ്റേവ. ശൃംഗാരത്തെ ഈ കവി പരിഗണിച്ചതേയില്ല എന്നുതന്നെ പറയാം. കവിതയിലാകെ വിഷാദവും ഭഗ്നപ്രണയവുമായിരുന്നു. പ്രണയം മറീന നേരിട്ട് അനുഭവിച്ചതായിരിക്കില്ല എന്ന് ഇർമ സൂചിപ്പിക്കുന്നുണ്ട്. വിഷാദവതിയായ മറീന ഭാവനയിൽ നെയ്തെടുത്തതായിരുന്നു ആ പ്രണയസങ്കല്പങ്ങൾ. അത് കവിതയിലേക്ക് പകർത്തുമ്പോൾ മറീനയിലെ കവി പ്രണയപരവശയായി മാറുന്നതു കാണാം. ഏകാന്തതയും അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു മറീനയുടെ ജീവിതം. അത് ഒറ്റവാക്കിൽ പറയാനാവില്ലെന്ന് ഇർമ സൂചിപ്പിക്കുന്നുണ്ട്. കടലിൽ ഭൂകമ്പം ഇളക്കിയ ഒരു തിരയായിരുന്നു മറീനയെന്ന് ഇർമ ഒരിടത്ത് പറയുന്നുണ്ട്. ആ തിര വീണ്ടും കടലിലേക്ക് ഇറങ്ങിച്ചെന്ന് കടലിനെ ഇളക്കിമറിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് അനുഭവിക്കാനാകുന്നത്.
വിപ്ലവത്തിനുശേഷമാണ് മറീന പാരീസിൽനിന്ന് ജന്മനാട്ടിലേക്കു മടങ്ങിവരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം കഴിയാനാണ് അവർ വരുന്നത്. എന്നാൽ കെജിബി ഏജന്റ് ആയിരുന്ന റീസ്യന്റ് വധവുമായി ബന്ധപ്പെട്ട് സംശയത്തിലായ മറീനയുടെ ഭർത്താവിനെ സ്റ്റാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു വിചാരണക്കോടതിയിലെത്തിക്കുന്നു. ആ വിചാരണ കടുത്ത മാനസികവ്യഥയിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചുവെങ്കിലും ഇച്ഛാശക്തിയൊന്നുകൊണ്ടു മാത്രം അതിൽനിന്നെല്ലാം സാഹസികമായി അദ്ദേഹം രക്ഷപ്പെടുന്നു. സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാൻ ഭരണകൂടം മകനെയും അനുവദിക്കാത്തതിനെത്തുടർന്ന് അവരുടെ താമസം ബോൽഷീവോ എന്ന സർക്കാർ അതിഥിമന്ദിരത്തിൽ ആയിരുന്നു. എന്നാൽ, ആ പാർപ്പ് ഒരുതരം തടങ്കൽജീവിതമായിരുന്നു. ചുറ്റുമുള്ള താമസക്കാരാരുംതന്നെ ഭയംകൊണ്ട് അവരോട് മിണ്ടാറില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം കടുത്ത ഒറ്റപ്പെടലിനെത്തുടർന്ന് അവർക്കവിടം ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീടുള്ള താമസം നഗരത്തിനു പുറത്തുള്ള വീടുകളിലായിരുന്നു.
ഇതിനിടയിൽ മറീന ഒരു തൊഴിൽ തേടിയെങ്കിലും ആരും അവർക്കത് നൽകിയില്ല. നീണ്ട പതിനെട്ടു മാസത്തെ വിചാരണയ്ക്കൊടുവിൽ ഭർത്താവ് മടങ്ങിവന്നെങ്കിലും അധികം വൈകാതെ സംശയത്തിന്റെ പേരിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. അറസ്റ്റും വിചാരണയും സ്റ്റാലിന്റെ കാലത്തെ ഓഷ്വിറ്റുകളായിരുന്നു. ഇതിൽ എത്തപ്പെടുന്നവരിൽ അധികം പേരും തിരിച്ചുവരുന്നില്ല എന്ന് മറീന പതിയെ തിരിച്ചറിയുന്നുണ്ട്. ബന്ധുക്കളിൽ പലരെയും പിന്നീട് കാണാതായി. മറീനയെ സഹായിച്ചിരുന്ന സുഹൃത്തുക്കൾ ഓരോരുത്തരായി വരാതായി. മറീനയെ ഭയം മാനസികമായി തകർക്കാൻ തുടങ്ങി.
മൂത്ത മകൾ അരിയാദ്നയെ അറസ്റ്റ് ചെയ്തതോടെ മറീന തീർത്തും ഒറ്റപ്പെട്ടു. അരിയാദ്നയെ കൊണ്ടുപോയ തടങ്കൽപാളയം തേടി മറീന മകനുമൊത്ത് ഏറെ അലയുന്നുണ്ട്. പിതാവിനെതിരേ കള്ളമൊഴി കൊടുത്താൽ അവളെ വിട്ടയയ്ക്കാം എന്നായിരുന്നു പോലീസിന്റെ നിലപാട്. അരിയാദ്ന അതിനു വഴങ്ങാതായതോടെ പീഡനങ്ങൾ അസഹനീയമായി. ഒടുവിൽ അവൾക്ക് പോലീസ് കെട്ടിച്ചമച്ച രേഖയിൽ ഒപ്പുവയ്ക്കേണ്ടതായി വന്നു. പക്ഷേ എഫ്റോണിനെ അവർ വിട്ടയച്ചില്ല. വിചാരണ തുടർന്നു. സോവിയറ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ മറീനകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കള്ളരേഖ ഉണ്ടാക്കി. “എന്നെ ശിക്ഷിക്കൂ. ഭർത്താവിനെയും മകളെയും വിട്ടയയ്ക്കൂ. അവർ രണ്ടുപേരും നിരപരാധികളാണ്.” എന്ന് മറീന സ്റ്റാലിന് നിരന്തരം കത്തുകളെഴുതി. പക്ഷേ, ഒന്നിനും മറുപടിയുണ്ടായില്ല.
ഭർത്താവും മകളും അജ്ഞാതമായ ഏതോ തടങ്കൽപ്പാളയത്തിൽ ആണെന്നും അവർക്ക് ഒരിക്കലും മടങ്ങിവരാനാകില്ലെന്നും അന്വേഷണങ്ങൾക്കൊടുവിൽ മറീന വേദനയോടെ തിരിച്ചറിയുന്നു. അതോടെ അവൾ തീർത്തും ഒറ്റപ്പെട്ടു. മകൻ ജോർജി മാത്രമായി ഏക ആശ്വാസം. സർക്കാരിന്റെ സൗജന്യ അതിഥിമുറികൾ അവർക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ തുടങ്ങി. പല ദിവസവും പട്ടിണി കിടന്നു. ഇതിനിടയിൽ സുഹൃത്തുക്കൾ എന്ന വ്യാജേന പലരും മറീനയോട് ഭരണകൂടത്തെ കീഴ്പ്പെട്ടു ജീവിക്കാൻ അപേക്ഷിച്ചു. എന്നാൽ അവരത് അനുസരിച്ചില്ല എന്നു മാത്രമല്ല, അത്തരക്കാരെ "പരാജയപ്പെട്ട തെമ്മാടികൾ' എന്നു വിളിച്ച് പുറത്താക്കുകയും ചെയ്തു. മോസ്കോയിലെ ജീവിതം ദുരന്തസമാനമായതോടെ അവർ ലാബുഗയിലേക്ക് പോയി. അവിടെയും അവരെ ഭയവും അനാഥത്വവും ദാരിദ്ര്യവും പിന്തുടർന്നിരുന്നു. മകൻ ജോർജിയെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് മറീന വല്ലാതെ ഭയന്നിരുന്നു. അതു കാണാൻ ശക്തിയില്ലാതെ വന്നതോടെ അവർ ജീവനൊടുക്കാൻതന്നെ തീരുമാനിച്ചു.
മറീനയുടെ മരണം അവരുടെ കവിതപോലെ, തുന്നിക്കെട്ടിയ വാക്കുകൾക്കുള്ളിൽ കുടുങ്ങിപ്പോയ ശ്വാസമായിരുന്നു. ഇർമ എഴുതുന്നു; “ഒരു മരണം ഒരുപാട് ചോദ്യങ്ങളിലേക്കും ഒരുപാട് ഉത്തരങ്ങളിലേക്കും എത്തുന്നുണ്ടാകാം. പക്ഷേ മറീനയുടെ മരണം ഇതിനിടയിൽ എവിടെയോ ആണ് ഒഴുക്ക് നിലച്ചിട്ടുള്ളത്.” അനാഥത്വമോ ദാരിദ്ര്യമോ ആത്മാഭിമാനമോ ഭയമോ, എന്തായിരിക്കാം മറീനയെ മരണത്തിലേക്ക് നയിച്ചത്. ഇർമ എഴുതുംപോലെ അതിന്നും ദുരൂഹമാണ്.