പുസ്തകം വായിക്കാനെടുക്കുമ്പോഴെല്ലാം ഞാനോർക്കുന്ന ഒരു നോവൽ കഥാപാത്രമുണ്ട്; ഡോൺക്വിക്സോട്ട്. മിഗ്വെൽസെർവാന്റീസിനെ അത്ര പെട്ടെന്ന് ഓർമ വന്നില്ലെങ്കിലും ക്വിക്സോട്ടിനെ മറക്കാനാവില്ല. വായിക്കാനെടുക്കുന്ന ഓരോ പുസ്തകത്തിലും ക്വിക്സോട്ടിനെ കാണുകയാണ്; അല്ല മണക്കുകയാണ്, രുചിക്കുകയാണ്, അനുഭവിക്കുകയാണ്. പുസ്തകങ്ങളുമായി ക്വിക്സോട്ടിന് എന്തു ബന്ധമെന്ന് ചോദിച്ചേക്കാം. സ്വന്തം നിഴലിനോട് നിരന്തരം യുദ്ധംചെയ്ത് പരാജിതനായ ഒരു വായനക്കാരനായിരുന്നു ക്വിക്സോട്ട്. അയാൾ മരിക്കുന്നതിനു മുൻപ് ലോകത്തോടായി വിളിച്ചുപറഞ്ഞത് “ആത്മാവിൽ വെളിച്ചം നിറയ്ക്കാൻ കഴിയുന്ന പുസ്തകങ്ങൾ വായിച്ച് പ്രായശ്ചിത്തം ചെയ്യാൻ സമയമില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിക്കുന്നു” എന്നാണ്. ആ ദുഃഖം നല്ല വായനക്കാരുടെയെല്ലാം ദുഃഖമാണ്. ആ ദുഃഖത്തിൽനിന്ന് ഒരു വായനക്കാരനും ഇന്നോളം പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞുപോയ ഇരുപത്തിയഞ്ച് വർഷങ്ങൾ അത്ര പെട്ടെന്ന് ഓർത്തെടുക്കാൻ ആവില്ലെങ്കിലും വിലങ്ങനെ വീണ വഴിമരങ്ങളെ ഞാൻ ഓർക്കാറുണ്ട്. ആ വഴിമരങ്ങൾ ചില പുസ്തകങ്ങളാണ്. ഒലിച്ചുപോകാത്ത നിഴൽപോലെ എന്നെ പിന്തുടർന്ന പുസ്തകങ്ങൾ. വായനയുടെ തുടക്കകാലത്ത് കൈയിൽ തടഞ്ഞതെല്ലാം ഒരു ആർത്തിക്കാരനെപ്പോലെ വായിക്കുമായിരുന്നു. പിന്നീട് ആർത്തിയുണ്ടെങ്കിലും വായിക്കാനെടുക്കുന്ന പുസ്തകങ്ങളുടെ നാഡി പിടിച്ചുനോക്കാൻ തുടങ്ങി. അപ്പോൾ എനിക്കൊരു ജീവൻമശായിയുടെ ഭാവമായിരുന്നു. മൃതിയുടെ കിലുക്കം കേൾക്കുന്നുണ്ടോ എന്നും ജന്മാന്തരങ്ങളിലേക്ക് നീളുന്ന ആയുർരേഖ ഉണ്ടോ എന്നൊമൊക്കെയാണ് ഞാൻ പുസ്തകങ്ങളിൽ നോക്കിയിരുന്നത്. ചക്രശ്വാസം വലിക്കുന്ന പുസ്തകങ്ങളെപോലും ഞാൻ ഉപേക്ഷിച്ചില്ല. വല്ലാത്ത മടുപ്പ് അനുഭവപ്പെടുത്തിയ പുസ്തകങ്ങളെപോലും അനുകമ്പയോടെ സ്പർശിച്ചു. കാരണം, ഒടുവിലത്തെ താളിൽ ഓരോ വായനക്കാരനുമായി ഒരു പുസ്തകം ഒരു നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും എന്നുതന്നെ അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്നെ ഇപ്പോഴും പുസ്തകങ്ങളോടൊത്ത് ജീവിക്കാൻ ധൈര്യപ്പെടുത്തുന്നത്.
"ഒരു കവിയുടെ മരണം'
കുറച്ചേറെ പുസ്തകങ്ങൾ വായിച്ച കാലമായിരുന്നു കടന്നുപോയത്. എല്ലാം പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയില്ല. എന്നാൽ, ചിലത് ഓർമയുടെ വാതിൽക്കൽ വന്ന് മുട്ടുന്നുണ്ട്. ആ മുട്ടലധികം അസുഖകരമായ ശബ്ദമാണ് കേൾപ്പിക്കുന്നത്. അത്തരമൊരു സുഖകരമല്ലാത്ത നിശ്വാസമാണ് "ഒരു കവിയുടെ മരണം' ( The Death of a Poet)എന്ന പുസ്തകം. അധികമാരും ആ പുസ്തകം ശ്രദ്ധിച്ചിരുന്നോ എന്നു സംശയമാണ്. ഇർമ കുദ്രോവ (Irma Kudrova) എഴുതിയ ആ പുസ്തകം നാല്പത്തിയൊമ്പതാം വയസിൽ ആത്മാഹൂതി ചെയ്ത മറീന സ്വെറ്റേവ (Marina Tsvetaeva) എന്ന റഷ്യൻ കവിയെക്കുറിച്ചുള്ളതാണ്. സ്റ്റാലിന്റെ കാലത്ത് ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു മറീന. ഏകാധിപത്യ ഭരണകൂടം എങ്ങനെയെല്ലാമാണ് ഒരു എഴുത്തുകാരിയുടെ കാവ്യജീവിതം തകർത്തുകളഞ്ഞത് എന്നതിന്റെ വിചാരണ പുസ്തകം കൂടിയാണിത്.
കവിതയെ ചിലങ്ക കെട്ടിച്ച ഒരു കവയിത്രി ആയിരുന്നില്ല മറീന സ്വെറ്റേവ. ശൃംഗാരത്തെ ഈ കവി പരിഗണിച്ചതേയില്ല എന്നുതന്നെ പറയാം. കവിതയിലാകെ വിഷാദവും ഭഗ്നപ്രണയവുമായിരുന്നു. പ്രണയം മറീന നേരിട്ട് അനുഭവിച്ചതായിരിക്കില്ല എന്ന് ഇർമ സൂചിപ്പിക്കുന്നുണ്ട്. വിഷാദവതിയായ മറീന ഭാവനയിൽ നെയ്തെടുത്തതായിരുന്നു ആ പ്രണയസങ്കല്പങ്ങൾ. അത് കവിതയിലേക്ക് പകർത്തുമ്പോൾ മറീനയിലെ കവി പ്രണയപരവശയായി മാറുന്നതു കാണാം. ഏകാന്തതയും അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു മറീനയുടെ ജീവിതം. അത് ഒറ്റവാക്കിൽ പറയാനാവില്ലെന്ന് ഇർമ സൂചിപ്പിക്കുന്നുണ്ട്. കടലിൽ ഭൂകമ്പം ഇളക്കിയ ഒരു തിരയായിരുന്നു മറീനയെന്ന് ഇർമ ഒരിടത്ത് പറയുന്നുണ്ട്. ആ തിര വീണ്ടും കടലിലേക്ക് ഇറങ്ങിച്ചെന്ന് കടലിനെ ഇളക്കിമറിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് അനുഭവിക്കാനാകുന്നത്.
വിപ്ലവത്തിനുശേഷമാണ് മറീന പാരീസിൽനിന്ന് ജന്മനാട്ടിലേക്കു മടങ്ങിവരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം കഴിയാനാണ് അവർ വരുന്നത്. എന്നാൽ കെജിബി ഏജന്റ് ആയിരുന്ന റീസ്യന്റ് വധവുമായി ബന്ധപ്പെട്ട് സംശയത്തിലായ മറീനയുടെ ഭർത്താവിനെ സ്റ്റാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു വിചാരണക്കോടതിയിലെത്തിക്കുന്നു. ആ വിചാരണ കടുത്ത മാനസികവ്യഥയിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചുവെങ്കിലും ഇച്ഛാശക്തിയൊന്നുകൊണ്ടു മാത്രം അതിൽനിന്നെല്ലാം സാഹസികമായി അദ്ദേഹം രക്ഷപ്പെടുന്നു. സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാൻ ഭരണകൂടം മകനെയും അനുവദിക്കാത്തതിനെത്തുടർന്ന് അവരുടെ താമസം ബോൽഷീവോ എന്ന സർക്കാർ അതിഥിമന്ദിരത്തിൽ ആയിരുന്നു. എന്നാൽ, ആ പാർപ്പ് ഒരുതരം തടങ്കൽജീവിതമായിരുന്നു. ചുറ്റുമുള്ള താമസക്കാരാരുംതന്നെ ഭയംകൊണ്ട് അവരോട് മിണ്ടാറില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം കടുത്ത ഒറ്റപ്പെടലിനെത്തുടർന്ന് അവർക്കവിടം ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീടുള്ള താമസം നഗരത്തിനു പുറത്തുള്ള വീടുകളിലായിരുന്നു.
ഇതിനിടയിൽ മറീന ഒരു തൊഴിൽ തേടിയെങ്കിലും ആരും അവർക്കത് നൽകിയില്ല. നീണ്ട പതിനെട്ടു മാസത്തെ വിചാരണയ്ക്കൊടുവിൽ ഭർത്താവ് മടങ്ങിവന്നെങ്കിലും അധികം വൈകാതെ സംശയത്തിന്റെ പേരിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. അറസ്റ്റും വിചാരണയും സ്റ്റാലിന്റെ കാലത്തെ ഓഷ്വിറ്റുകളായിരുന്നു. ഇതിൽ എത്തപ്പെടുന്നവരിൽ അധികം പേരും തിരിച്ചുവരുന്നില്ല എന്ന് മറീന പതിയെ തിരിച്ചറിയുന്നുണ്ട്. ബന്ധുക്കളിൽ പലരെയും പിന്നീട് കാണാതായി. മറീനയെ സഹായിച്ചിരുന്ന സുഹൃത്തുക്കൾ ഓരോരുത്തരായി വരാതായി. മറീനയെ ഭയം മാനസികമായി തകർക്കാൻ തുടങ്ങി.
മൂത്ത മകൾ അരിയാദ്നയെ അറസ്റ്റ് ചെയ്തതോടെ മറീന തീർത്തും ഒറ്റപ്പെട്ടു. അരിയാദ്നയെ കൊണ്ടുപോയ തടങ്കൽപാളയം തേടി മറീന മകനുമൊത്ത് ഏറെ അലയുന്നുണ്ട്. പിതാവിനെതിരേ കള്ളമൊഴി കൊടുത്താൽ അവളെ വിട്ടയയ്ക്കാം എന്നായിരുന്നു പോലീസിന്റെ നിലപാട്. അരിയാദ്ന അതിനു വഴങ്ങാതായതോടെ പീഡനങ്ങൾ അസഹനീയമായി. ഒടുവിൽ അവൾക്ക് പോലീസ് കെട്ടിച്ചമച്ച രേഖയിൽ ഒപ്പുവയ്ക്കേണ്ടതായി വന്നു. പക്ഷേ എഫ്റോണിനെ അവർ വിട്ടയച്ചില്ല. വിചാരണ തുടർന്നു. സോവിയറ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ മറീനകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കള്ളരേഖ ഉണ്ടാക്കി. “എന്നെ ശിക്ഷിക്കൂ. ഭർത്താവിനെയും മകളെയും വിട്ടയയ്ക്കൂ. അവർ രണ്ടുപേരും നിരപരാധികളാണ്.” എന്ന് മറീന സ്റ്റാലിന് നിരന്തരം കത്തുകളെഴുതി. പക്ഷേ, ഒന്നിനും മറുപടിയുണ്ടായില്ല.
ഭർത്താവും മകളും അജ്ഞാതമായ ഏതോ തടങ്കൽപ്പാളയത്തിൽ ആണെന്നും അവർക്ക് ഒരിക്കലും മടങ്ങിവരാനാകില്ലെന്നും അന്വേഷണങ്ങൾക്കൊടുവിൽ മറീന വേദനയോടെ തിരിച്ചറിയുന്നു. അതോടെ അവൾ തീർത്തും ഒറ്റപ്പെട്ടു. മകൻ ജോർജി മാത്രമായി ഏക ആശ്വാസം. സർക്കാരിന്റെ സൗജന്യ അതിഥിമുറികൾ അവർക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ തുടങ്ങി. പല ദിവസവും പട്ടിണി കിടന്നു. ഇതിനിടയിൽ സുഹൃത്തുക്കൾ എന്ന വ്യാജേന പലരും മറീനയോട് ഭരണകൂടത്തെ കീഴ്പ്പെട്ടു ജീവിക്കാൻ അപേക്ഷിച്ചു. എന്നാൽ അവരത് അനുസരിച്ചില്ല എന്നു മാത്രമല്ല, അത്തരക്കാരെ "പരാജയപ്പെട്ട തെമ്മാടികൾ' എന്നു വിളിച്ച് പുറത്താക്കുകയും ചെയ്തു. മോസ്കോയിലെ ജീവിതം ദുരന്തസമാനമായതോടെ അവർ ലാബുഗയിലേക്ക് പോയി. അവിടെയും അവരെ ഭയവും അനാഥത്വവും ദാരിദ്ര്യവും പിന്തുടർന്നിരുന്നു. മകൻ ജോർജിയെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് മറീന വല്ലാതെ ഭയന്നിരുന്നു. അതു കാണാൻ ശക്തിയില്ലാതെ വന്നതോടെ അവർ ജീവനൊടുക്കാൻതന്നെ തീരുമാനിച്ചു.
മറീനയുടെ മരണം അവരുടെ കവിതപോലെ, തുന്നിക്കെട്ടിയ വാക്കുകൾക്കുള്ളിൽ കുടുങ്ങിപ്പോയ ശ്വാസമായിരുന്നു. ഇർമ എഴുതുന്നു; “ഒരു മരണം ഒരുപാട് ചോദ്യങ്ങളിലേക്കും ഒരുപാട് ഉത്തരങ്ങളിലേക്കും എത്തുന്നുണ്ടാകാം. പക്ഷേ മറീനയുടെ മരണം ഇതിനിടയിൽ എവിടെയോ ആണ് ഒഴുക്ക് നിലച്ചിട്ടുള്ളത്.” അനാഥത്വമോ ദാരിദ്ര്യമോ ആത്മാഭിമാനമോ ഭയമോ, എന്തായിരിക്കാം മറീനയെ മരണത്തിലേക്ക് നയിച്ചത്. ഇർമ എഴുതുംപോലെ അതിന്നും ദുരൂഹമാണ്.
ഹൃദയംതൊട്ട പുസ്തകങ്ങൾ
റൊണാൾഡ് ഏറോൺസണിന്റെ Camus and Sartre: The Story of a Friendship and Quarell that Ended it , ഗുള്ളർമോ മർത്തീനെസിന്റെ The Book of Murder, ജീൻ എച്ച് ബെൽവില്ലാ ഡിന്റെ Garcia Marques: The Man and His Work, സ്റ്റാലിൻസ് നെമസിസിന്റെ The Exile and Murder of Leon Trotsky എന്നീ കൃതികൾകൂടി കഴിഞ്ഞകാല വായനയിൽ ഒരുൾച്ചൂരനുഭവപ്പെടുത്തിയ പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങളിലേക്ക് അധികം കടക്കാൻ കഴിയുന്നില്ലെങ്കിലും ചില പുസ്തകങ്ങളെക്കുറിച്ച് പറയാതെ നിശബ്ദനാകാനും കഴിയില്ല. കരോൾ ലെമ്പ് സ്ക്ലോസി എഴുതിയ പുസ്തകം ജെയിംസ് ജോയ്സിന്റെ പ്രിയപ്പെട്ട മകൾ ലൂസിയ ജോയ്സിനെ ക്കുറിച്ചുള്ളതാണ് (Lucia Joyce : To Dance in the Wake). ആത്മവേദനയോടുകൂടി മാത്രമേ ഈ പുസ്തകം വായിച്ചു തീർക്കാനാകൂ. പ്രതിഭാശാലിയായ പിതാവിന്റെ പ്രതിഭാശാലിയായ മകൾ എന്ന് ഒറ്റവാക്കിൽ ലൂസിയയെ വിശേഷിപ്പിക്കാം.പക്ഷേ അപ്പോഴും ആ വിശേഷണത്തിനപ്പുറത്തേക്ക് വളർന്നുനിൽക്കുന്ന സർഗാത്മക വ്യക്തിത്വം ലൂസിയയ്ക്ക് ഉണ്ടായിരുന്നു. അച്ഛന്റെ കണ്ണുനീർത്തുള്ളിയായിരുന്നു ലൂസിയ ജോയ്സ് എന്നു അക്കാലത്തെ പത്രങ്ങൾവരെ എഴുതിയിരുന്നു.
ലൂസിയയുടേത് ഒരു ബൊഹീമിയൻ ജീവിതരീതിയായിരുന്നു. വെറുതെ കിനാവ് കണ്ടു നടക്കുന്ന ഒരു പെൺകുട്ടി ആയിരുന്നില്ല ലൂസിയ. എന്തിലും ഭ്രമാത്മകമായ ഒരു പിടച്ചിൽ അനുഭവിക്കാനായിരുന്നു അവൾക്കേറെ താൽപര്യം. എഴുത്തിന്റെ ലോകത്ത് ഛത്രപതിയായിരുന്ന ജെയിംസ് ജോയ്സിന് മകളെ വേണ്ടവിധം ശ്രദ്ധിക്കാനോ അവളുടെ വിഷാദത്തിന്റെ കാരണം അന്വേഷിച്ചറിയാനോ കഴിഞ്ഞില്ല. പിതാവിന്റെ അസാന്നിദ്ധ്യം സൃഷ്ടിച്ച ഒറ്റപ്പെടൽ ലൂസിയയുടെ ജീവിതത്തെ ആദ്യന്തം സങ്കീർണമാക്കി. കുട്ടിക്കാലത്ത് തുടങ്ങിവച്ച നൃത്താഭ്യാസം കൗമാരത്തിൽ എത്തിയതോടെ സജീവമായി. നൃത്തവും ഇല്ലസ്ട്രേഷനുമായിരുന്നു ലൂസിയയുടെ പ്രധാന ഇഷ്ടങ്ങൾ.
ജന്മനാ നേത്രരോഗിയായ ജോയ്സിനെ ഇടയ്ക്കിടെ പരിചരിക്കാൻ വന്ന സാമുവൽ ബെക്കറ്റിനോടായിരുന്നു ലൂസിയയ്ക്ക് പ്രണയം. എന്നാൽ ബെക്കറ്റിന് ലൂസിയയോട് പ്രണയമുണ്ടായിരുന്നില്ല. പ്രായത്തിൽ ഏറെ വ്യത്യാസമുള്ളവർ ആയിരുന്നു രണ്ടുപേരും. ഒരിക്കൽ ബക്കറ്റ് ലൂസിയയോട് തനിക്ക് പ്രണയമില്ലെന്നുതന്നെ തുറന്നുപറയുന്നുണ്ട്. അതോടെ ലൂസിയയുടെ മനോനില ആകെ തകരാൻ തുടങ്ങി. തന്റെ അമ്മയും സുഹൃത്തുക്കളും ചേർന്ന് തന്നെ ഈ പ്രണയത്തിൽനിന്നു പുറത്താക്കുകയായിരുന്നു എന്ന് അവൾ കരുതി. എന്നാൽ, അതു വെറും തോന്നൽ മാത്രമായിരുന്നുവെന്ന് തന്റെ ജീവിതകാലത്ത് ഒരിക്കൽപോലും ലൂസിയ തിരിച്ചറിഞ്ഞിരുന്നില്ല. അവൾ കടുത്ത മാനസിക സംഘർഷത്തിലാവുകയും സഹോദരനായ ജോർജി അയർലണ്ടിലെ ഒരു ചിത്തരോഗാശുപത്രിയിൽ ചികിത്സയ്ക്കായി അവളെ കൊണ്ടുപോവുകയും ചെയ്തു. ആ യാത്ര പിന്നീടൊരിക്കലും വീട്ടിലേക്കുള്ള മടങ്ങിവരവിന് അവസരം ഒരുക്കിയില്ല. വിവിധ ചിത്തരോഗാശുപത്രികളിലെ ജീവിതം ഇരുപത്തിയഞ്ച് വർഷമാണ് നീണ്ടുനിന്നത്. അമ്പതു വയസിലാണ് ലൂസിയ മരിക്കുന്നത്.
കരോൾ ലെമ്പിന്റെ പുസ്തകം ഒരു സങ്കടപുസ്തകം കൂടിയാണ്. ഓരോ താളിലും കണ്ണീര് പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഒരു പിതാവിന്റെ സങ്കടം അതിനുള്ളിലുണ്ട്. മകളെ വേണ്ടത്ര സ്നേഹത്തോടെ ചേർത്തുപിടിച്ചില്ല എന്ന സങ്കടം. മരണാനന്തരം, പിതാവിന്റെ സഹായിയായിരുന്ന മരിയ ജോളാസ് എന്ന സ്ത്രീ ജോയ്സ് മകൾക്കയച്ച എല്ലാ കത്തുകളും സാമുവൽ ബക്കറ്റിന് അയച്ച പ്രണയലേഖനങ്ങൾ ബക്കറ്റ് തന്നെയും നശിപ്പിക്കുകയായിരുന്നു. സാഹിത്യലോകത്തുണ്ടായ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു ഈ കത്തുകളുടെ നശീകരണം. ആ കത്തുകൾ നഷ്ടപ്പെടാതിരുന്നെങ്കിൽ ലൂസിയുടെ മനസ് ലോകത്തിനു വായിച്ചു മനസിലാക്കാമായിരുന്നു. ഇത്തരമൊരുപാട് അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ലൂസിയ ജോയ്സ്: ടു ഡാൻസ് ഇൻ ദി വേക്ക്.
സാഹസിക സഞ്ചാരത്തിന്റെ നേർസാക്ഷ്യം
ആഡം ഫെയ്ൻസ്റ്റെയിൻ എഴുതിയ Pablo Neruda : A Passion for Life ഏറെ ശ്രദ്ധേയമായൊരു ജീവചരിത്ര പുസ്തകമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവിയുടെ ജീവിതത്തിലേക്കും കവിതയിലേക്കും ആഡം നടത്തുന്ന സാഹസികസഞ്ചാരമാണ് ഈ പുസ്തകം. ചിരന്തനയശസാർജിച്ച നെരൂദയുടെ സാഹസികവും സംഭവബഹുലവുമായ ജീവിതത്തെ അനുഭവിച്ചറിയുന്ന ഈ പുസ്തകത്തിൽ ആരായിരുന്നു നെരൂദ എന്നതിനേക്കാൾ എന്തായിരുന്നു നെരൂദ എന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് പുസ്തകത്തിന്റെ മുഖ്യ പ്രത്യേകത. തീവ്രസമർപ്പിതമായ കാവ്യജീവിതവും ഏകാധിപത്യത്തിനുനേരെ അഗ്നിപർവതം പുകഞ്ഞുകൊണ്ടിരിക്കുന്നപോലുള്ള പൊതുജീവിതവുമായിരുന്നു ഒരർഥത്തിൽ നെരൂദയുടെ കാവ്യജീവിതം. ചിലിയൻ കാടുപോലെ വന്യവും മാച്ചുപിച്ചുവിന്റെ ഉയരങ്ങൾപോലെ ഉദാത്തവുമായിരുന്നു അത്. അതുകൊണ്ടുതന്നെ നെരൂദയിലെ കവിയെ അന്വേഷിച്ചു കണ്ടെത്തുക എന്നത് സാഹസികമായിരുന്നു എന്ന് ആഡം പറയുന്നുണ്ട്.
ആദ്യന്തം രഹസ്യാത്മകമായിരുന്നു നെരൂദയുടെ ജീവിതം. എന്നാൽ കുട്ടിക്കാലം സംഘർഷങ്ങളുടേതായിരുന്നു. പിതാവിന്റെ കർക്കശ്യങ്ങൾക്ക് നടുവിൽ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു കുട്ടിക്കാലമായിരുന്നു നെരൂദയ്ക്ക് ഉണ്ടായിരുന്നത്. അതിനാൽ നെരൂദ പിതാവിനെ വെറുക്കുകയും നിഷേധത്തിന്റെ വഴിയിലേക്ക് ഇറങ്ങിനടക്കുകയും ചെയ്തു. അമ്മയുടെ നഷ്ടം നെരൂദയെ കടുത്ത ഏകാന്തതയിലേക്ക് വഴിനടത്തി. തന്റെ പിറവിയെത്തുടർന്ന് മരണത്തിലേക്കു പോയ അമ്മ എന്നും നെരൂദയുടെ വേദനയായിരുന്നു. ആ വേദനയുടെ ഒരു കാർമേഘം എല്ലാ കവിതകളിലും ഒഴുകിക്കിടപ്പുണ്ട്. പതിനഞ്ചാം വയസിൽ ആദ്യ കാവ്യസമാഹാരം (Twilight) പ്രസിദ്ധീകരിക്കുന്നതോടെയാണ് റിക്കാർഡോ ഏലിസേർ നെഫ്തലി റെയെസ് പാബ്ലോ നെരൂദയായി മാറ്റപ്പെടുന്നത്. പിതാവിൽനിന്നുള്ള രക്ഷപ്പെടലോ നിഷേധമോ ആയിരിക്കാം ഈ പേരുമാറ്റത്തിനു പിന്നിലെന്ന് ജീവചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം അപകടകരമായ രക്ഷപ്പെടൽ നെരൂദയുടെ ജീവിതത്തിൽ ഉടനീളം കണ്ടെത്താനാകും. പ്രണയിനികളുമൊത്തുള്ള ജീവിതംപോലും അത്തരത്തിൽ ഒന്നായിരുന്നു.
അതിരുകളില്ലാത്ത സ്വാതന്ത്ര്യം
ആഡം ഫെയ്ൻസ്റ്റെയിന്റെ പുസ്തകം ഭാഗികമായ അർഥത്തിൽ മാത്രമേ ഒരു ജീവചരിത്ര പുസ്തകത്തിന്റെ ദൗത്യം നിറവേറ്റുന്നുള്ളൂ. ഒരെഴുത്തുകാരന്റെ കാലശേഷം ഉയർന്നു വരാൻ സാധ്യതയുള്ള ഒരുകൂട്ടം ചോദ്യങ്ങളുടെ ഉത്തരം തേടുകകൂടിയാണ് ഈ പുസ്തകത്തിലൂടെ ആഡം. അത് പ്രണയത്തെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അധികാരത്തിൽ എത്തിയതിനെക്കുറിച്ചും, ഒടുവിലത്തെ വീട്ടുതടങ്കലിനെക്കുറിച്ചും ഒക്കെയാണ് ജീവചരിത്രകാരൻ പറയാതെ ചിലതൊക്കെ പറഞ്ഞുവയ്ക്കുന്നത്. ഈ ചോദ്യങ്ങൾ ചോദ്യങ്ങളായിത്തന്നെ വായനക്കാർക്കും നേരിടേണ്ടതായി വരുന്നു. നേരിടൽ അത്ര പെട്ടെന്ന് ഉത്തരം കിട്ടുന്ന ഒന്നല്ല.
തന്റെ ജീവിതാന്ത്യത്തിൽ നെരൂദ പറഞ്ഞതുപോലെ “മറ്റൊരു ജന്മം ഉണ്ടെങ്കിൽ ഒരു ചെമ്പരുന്തായി പിറക്കണം” എന്നാണ് ഞാനാഗ്രഹിക്കുന്നത് എന്നാണ്. ആ ആഗ്രഹം അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നംകൂടിയാണ്. ഒരു കവിയുടെ സ്വാതന്ത്ര്യം അതിരുകളില്ലാത്തതാണ്. അതിനെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ല എന്നുകൂടി ഈ പുസ്തകം ഓർമപ്പെടുത്തുന്നു.
കഴിഞ്ഞകാല വായനയിൽ ശ്രദ്ധേയമായി തോന്നിയ പുസ്തകമാണ് സ്പാനിഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹുവാൻ ഏരിയാസ് തയാറാക്കിയ "ഒരു തീർഥാടകന്റെ കുമ്പസാരങ്ങൾ' (Paulo colho- Confession of a Pilgrim ). കൊയ്ലോയിലേക്ക് ഏരിയാസ് നടത്തുന്ന ഒരു തീർഥയാത്രയാണിത്. ആ യാത്രയ്ക്കിടയിൽ കൊയ്ലോയുടെ കുമ്പസാരങ്ങൾകൂടി നാം കേൾക്കുന്നു. ആ മിണ്ടിപ്പറച്ചിലിന് ഒരു രഹസ്യാത്മകത ഇല്ല. എല്ലാം തുറന്നുപറയുന്ന കൊയ്ലോയെയാണ് നാം അതിൽ കാണുന്നതും കേൾക്കുന്നതും. അത് കൊയ്ലോയുടെ എഴുത്തുപോലെ തന്നെ ആദ്യന്തം പിടയുന്ന നിസഹായതയും ഒടുവിൽ ഉള്ളിലേക്ക് കയറിവരുന്ന ചൂടും വെളിച്ചവുമാണ്.
നിവർത്തി വായിക്കാനാകാത്ത ഒരു നിഗൂഢ മാന്ത്രികത കൊയ്ലോ കൃതികളുടെ പ്രത്യേകതയാണ്. സ്വന്തം വ്യവസ്ഥകളിൽ സ്വാതന്ത്ര്യം അനുഭവിച്ച ഒരെഴുത്തുജീവിതമായിരുന്നു കൊയ്ലോയുടേത്. അതിനുള്ളിലേക്ക് കടക്കുക ഒരു വായനക്കാരന് അത്ര പെട്ടെന്ന് സാധ്യമാകുന്ന ഒന്നായിരുന്നില്ല. എന്നാൽ ഹുവാൻ ഏരിയാസ് അതിനുള്ളിലേക്ക് സധൈര്യം കടക്കുന്ന കാഴ്ചയാണ്, കണ്ടെത്തുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
"എൽവെയ്സ്' എന്ന ചിത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണ് ഏരിയാസ് പൗലോ കൊയ്ലോയെ ആദ്യം കണ്ടുമുട്ടുന്നത്.ആ കൂടിക്കാഴ്ച സൗഹൃദത്തിന്റെ ഒഴുക്കു നിറഞ്ഞ നദിയായി തീരുകയായിരുന്നുവെന്ന് ഏരിയാസ് പറയുന്നുണ്ട്. തന്റെ മുന്നിൽ കൊയ്ലോ മനസ് തുറക്കുമ്പോൾ അജ്ഞാതമായ ഏതോ വനാന്തരങ്ങളിലൂടെ താൻ നടക്കുകയായിരുന്നുവെന്ന് ഏരിയാസ് കൂട്ടിച്ചേർക്കുന്നുണ്ട്.
കുട്ടിക്കാലം മുതലേ ബോർഹസിന്റെ കടുത്ത ആരാധകനായിരുന്ന കൊയ്ലോ അദ്ദേഹത്തെ കാണാൻ മാത്രമായി റിയോ ഡി ജനിറോയിൽനിന്ന് അമ്പതോളം മണിക്കൂർ യാത്ര ചെയ്തു പോയതിനെക്കുറിച്ച് ഓർമിക്കുന്നുണ്ട്. തന്റെ മകൻ ഒരു എഴുത്തുകാരനായി അറിയപ്പെടുന്നതിനോട് കൊയ്ലോയുടെ പിതാവിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല.
അറിയപ്പെടുന്ന ഒരു അഭിഭാഷകനായിത്തീരണം എന്നായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത്. അതു സാധിക്കാതെ വന്നതോടെ അസ്വസ്ഥനായ പിതാവ് കൊയ്ലോയെ ചിത്തരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോർഹസിനെപ്പോലെ ഹെന്റിമില്ലറും കൊയ്ലോയുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. മതവും വിശ്വാസവും കൊയ്ലോയെ ഒട്ടും സ്വാധീനിച്ചില്ല. എന്നാൽ മാർക്സിലും ഏംഗൽസിലും ചെഗുവേരയിലും ആ പ്രതീക്ഷ കൂടുതൽ വെളിച്ചം പകർന്നു.
കൊയ്ലോയുടെ രചനാലോകത്തേക്കും സ്വകാര്യലോകത്തേക്കും ഹുവാൻ ഏലിയാസിന് ഒരുപോലെ കടക്കാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത. സ്വകാര്യജീവിതം ഒരു മറയുമില്ലാതെയാണ് കൊയ്ലോ പറയുന്നത്. മയക്കുമരുന്നിന് അടിമയായിപ്പോയ കാലത്തെക്കുറിച്ച് പറയുമ്പോൾ നമുക്കു പരിചയമില്ലാത്ത ഒരു കൊയ്ലോയെയാണ് കാണാനാവുക. കൊക്കൈയ്ൻ പോലുള്ള മയക്കുമരുന്നുകളുടെ അപകടത്തേക്കാൾ അപകടം അവ ചെലുത്തുന്ന ഭ്രമാത്മകവും നിഗൂഢവുമായ കാഴ്ചകളാണ്. ആദ്യകാലങ്ങളിൽ പിതാവിനോടും പിന്നെ സമൂഹത്തോടും തോന്നിയ അമർഷത്തിൽനിന്ന് തന്നിലെ നിഷേധിയെ പുറത്തുകൊണ്ടുവരാനാണ് മയക്കുമരുന്നുകൾ ഉപയോഗിച്ചു തുടങ്ങിയതെന്ന് കൊയ്ലോ പറയുന്നുണ്ട്. എൺപതുകൾക്കുശേഷം മയക്കുമരുന്ന് ഉപയോഗം കൊയ്ലോ പൂർണമായും ഉപേക്ഷിച്ചു. അതിനു പിന്നിൽ ദൈവത്തിന്റെ അദൃശ്യകരങ്ങൾ ഉണ്ടായിരുന്നുവെന്ന് കൊയ്ലോ ഏരിയാസിനോട് പറയുന്നുണ്ട്.
എഴുത്തുകാരനായ മാന്ത്രികൻ, മന്ത്രികനായ എഴുത്തുകാരൻ ഇവയിൽ ഏതു വിശേഷണമാണ് താങ്കൾക്ക് കൂടുതൽ ഇണങ്ങുന്നത് എന്ന് ഏരിയാസ് കൊയ്ലോയോട് ചോദിക്കുന്നുണ്ട് .ആ ചോദ്യത്തെ നേർത്ത ചിരിയോടെയാണ് കൊയ്ലോ നേരിടുന്നത്. “രണ്ടും എന്നിലുണ്ട്. അത് ഞാൻ ജനിച്ചു വളർന്ന നാടിന്റെ ( ബ്രസീൽ) പ്രത്യേകതകൂടിയാണ്. ഈ നാട് ഒരു മാന്ത്രികഭൂമിയാണ്. ഇവിടെ ആത്മാവിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ, ഇരുകൂട്ടരും കരുതുന്നത് തങ്ങൾക്കുചുറ്റും ഒരു നിഗൂഢത വലയം ചെയ്തിരിക്കുന്നു എന്നുള്ളതാണ്. അത് കണ്ടെത്താനുള്ള അന്വേഷണമാണ് അവരെ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയക്കാരുമാക്കി മാറ്റുന്നത്. അതിൽനിന്ന് ഒട്ടും ഭിന്നനല്ല ഞാൻ” എന്നാണ് കൊയ്ലോ പറയുന്നത്.
Tags : Earthquake sea waves