വാഷിംഗ്ടൺ ഡിസി: യുഎസ് കുട്ടികൾക്കായി സർക്കാർ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ "ട്രംപ് അക്കൗണ്ടുകൾ' ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചു. കുട്ടികൾക്ക് ജനനസമയത്ത് തന്നെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31നും ഇടയിൽ ജനിക്കുന്ന ഓരോ യുഎസ് പൗരനായ കുട്ടിക്കും സർക്കാർ 1,000 ഡോളർ വീതം അക്കൗണ്ടിൽ നിക്ഷേപിക്കും. പ്രതിവർഷം 5,000 ഡോളർ വരെ മാതാപിതാക്കൾക്ക് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം.
വിരമിക്കൽ പ്രായമെത്തുമ്പോൾ ഈ തുക ആറ് ലക്ഷം മുതൽ 10 ലക്ഷം ഡോളർ വരെയായി വളരാൻ സാധ്യതയുണ്ടെന്ന് അധികൃതർ കണക്കാക്കുന്നു. ഐആർഎസ് ഫോം 4547 വഴി മാതാപിതാക്കൾക്ക് കുട്ടികളെ പദ്ധതിയിൽ ചേർക്കാം.
18 വയസ് പൂർത്തിയാകാതെ ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. കുറഞ്ഞ മാനേജ്മെന്റ് ഫീസുള്ള (0.1 ശതമാനം താഴെ) മ്യൂച്വൽ ഫണ്ടുകളിലോ ഇക്വിറ്റികളിലോ മാത്രമായിരിക്കും നിക്ഷേപം.
സ്വകാര്യ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഹെഡ്ജ് ഫണ്ട് മാനേജർ റേ ഡാലിയോ 75 മില്യൺ ഡോളർ പദ്ധതിക്കായി വാഗ്ദാനം ചെയ്തു. കൂടാതെ, മൈക്കൽ ഡെല്ലും ഭാര്യയും ചേർന്ന് 2.5 കോടി കുട്ടികൾക്കായി 6.25 ബില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നികുതി-ചെലവ് നിയമനിർമാണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന പരിധിയില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി https://trumpaccounts.gov/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.