മഥുര: വിവാഹാഘോഷത്തിലെ അനാവശ്യ ചെലവുകൾക്കു തടയിട്ട് പുതിയ തീരുമാനങ്ങളുമായി മുസ്ലിം സമുദായം. വിവാഹാഘോഷത്തിനു ഡിജെ പാർട്ടി വേണ്ടെന്നും നിർദേശം ലംഘിച്ച് ആഘോഷം അതിരുകടന്നാൽ 11,000 രൂപ പിഴ ചുമത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ കോസിക്കലാനിൽ സംഘടിപ്പിച്ച മുസ്ലിം സൊസൈറ്റിയുടെ മഹാപഞ്ചായത്തിലാണ് അനാവശ്യ ആചാരങ്ങൾക്കെതിരേ ഏകകണ്ഠ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസുകളിലോ വിവാഹ ഹാളുകളിലോ മുസ്ലിം കുടുംബങ്ങൾ വിവാഹ ചടങ്ങ് സംഘടിപ്പിക്കാൻ പാടില്ല. പള്ളികളിൽ മാത്രമേ വിവാഹം നടത്താവൂ. അതേസമയം, വിവാഹത്തിനു ശേഷമുള്ള വിരുന്ന് ഹോട്ടലുകളിലോ മറ്റിടങ്ങളിലോ നടത്താം.
യുവതലമുറ തെറ്റായ ദിശയിലേക്കു പോകുന്നത് തടയുക, വിവാഹങ്ങളിലെ തർക്കങ്ങൾ ഇല്ലാതാക്കുക, സാമ്പത്തികഭാരം കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സമുദായ നേതൃത്വം പറഞ്ഞു.