National
ചെന്നൈ: പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ചു ചോദിച്ച യുട്യൂബറിന് മലയാള നടി ഗൗരി ജി. കിഷൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. എന്റെ തടി എങ്ങനെയാണ് തനിക്ക് പ്രശ്നമാകുന്നതെന്ന് അറിയില്ല, ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്.
എന്റെ ഭാരം എന്റെ വ്യക്തിപരമായ കാര്യമാണ്. അതെന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്. ഇത് ബോഡി ഷേമിംഗ് ആണ്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തമായേ കണക്കാക്കാനാകൂ എന്നായിരുന്നു ഗൗരിയുടെ മറുപടി.
ഇതുവരെ നല്ല ക്യാരക്ടറുകളാണ് ചെയ്തിട്ടുള്ളത്. എന്റെ കഴിവുകൾക്ക് തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു ജേർണലിസമല്ല, ആ പ്രഫഷന്റെ വിലകുറച്ചുകാണരുതെന്നും ജേർണലിസം വിദ്യാർഥിനികൂടിയായ ഗൗരി രൂക്ഷമായി പ്രതികരിച്ചു. തനിക്കു പിന്തുണ നൽകിയതിനെ മാധ്യമപ്രവർത്തകരെ ഗൗരി അഭിനന്ദിച്ചു.
തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ഒരു നടിയോടു മോശമായി പെരുമാറിയ യുട്യൂബറിന്റ നടപടിയെ അപലപിക്കുന്നതായി ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു. തന്റെ മൗനം ബോഡി ഷേമിംഗിനെ അനുകൂലിക്കുന്നതുകൊണ്ടല്ലെന്ന് പത്രസമ്മേളത്തിൽ പങ്കെടുത്ത സഹനടൻ ആദിത്യ മാധവൻ പറഞ്ഞു.
വീഡിയോ വൈറലായതോടെ പലരും പ്രതികണങ്ങളുമായി രംഗത്തെത്തി. ജേർണലിസത്തിന്റെ മറവിൽ ചിലർ വ്യക്ത്യാധിക്ഷേപങ്ങൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്നതായും ഇതിനു തടയിടണമെന്നും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രതികരിച്ചു. മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജേർണലിസ്റ്റുകൾക്ക് ചുട്ടമറുപടി കൊടുക്കണമെന്ന് നടി ഖുശ്ബു സുന്ദർ പ്രതികരിച്ചു.
National
ഭുവനേശ്വർ: ഒഡിഷയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യൂട്യൂബർ ഒഴുക്കിൽപ്പെട്ടതായി വിവരം.
ബെർഹാംപുർ സ്വദേശിയായ സാഗർ ടുഡു(22)വാണ് ഒഴുക്കിൽപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവാവിനെ ഇനിയും കണ്ടെത്തനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രോൺ കാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തന്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന് സമീപം സുഹൃത്തിനൊപ്പം യുവാവെത്തിയത്.
കോരാപുട്ടിലെ ലാംതാപുട്ട് മേഖലയിൽ കനത്ത മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയ ശേഷം മുച്കുണ്ഡ് ഡാം തുറന്ന് വെള്ളം തുറന്നുവിട്ടപ്പോൾ സാഗർ വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരു പാറപ്പുറത്ത് നിൽക്കുകയായിരുന്നു.
വെള്ളച്ചാട്ടത്തിലെ ഒഴുക്ക് പെട്ടെന്ന് വർധിച്ചതോടെ സാഗർ അവിടെ കുടുങ്ങിപ്പോയി. ശക്തമായ ഒഴുക്കിൽ പാറയിൽ അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നതോടെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാരികളും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല.