ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ മാൽഡ ടൗൺ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
പിന്നീട് നടക്കുന്ന ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. വന്ദേഭാരത് സ്ലീപ്പർ ട്രെയിന് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടെങ്കിലും 130 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക.
ഇതിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫേംഡ് ടിക്കറ്റുകൾ മാത്രമേ ലഭിക്കൂ. രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ട്രെയിനിൽ 16 കോച്ചുകളുണ്ടാകും.
833 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിൽ വിമാനങ്ങളിലേതിനു സമാനമായ കേറ്ററിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്നതിനൊപ്പം മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.