തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പാടിയാൽ മതിയെന്നും ഔദ്യോഗിക ചടങ്ങിൽ വേണ്ടായെന്നും സതീശൻ വ്യക്തമാക്കി.
ആർഎസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ല. കുട്ടികൾ അത് നിഷ്കളങ്കമായി പാടിയതല്ല. പിന്നിൽ ആളുകൾ ഉണ്ട്. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ടും പ്രതികരിച്ച പ്രതിപക്ഷ നേതാവ് ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് ആവർത്തിച്ചു. സിസ്റ്റം തകർത്ത ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Tags : VD Satheesan Vande Bharat RSS Students