Kerala
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആന്റണി- റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ ആണ് മരിച്ചത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ കുഞ്ഞിന്റെ മാതാപിതാക്കളും മുത്തശ്ശിയുമാണുള്ളത്. സംഭവസമയം കുഞ്ഞിനെ മുത്തശ്ശിയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയിലായിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ അവശനിലയിലായ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിട്ടുണ്ട്.
District News
അങ്കമാലി: യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റി. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം, ഫാ. മെർട്ടൻ ഡിസിൽവാ എന്നിവർ സഹകാർമികരായിരുന്നു. പൊതുപ്രസുദേന്തി വാഴ്ചയ്ക്ക് ഫാ. നെൽസൻ ജോബ് മുഖ്യകാർമികത്വം വഹിച്ചു. നാളെ വൈകിട്ട് ഗാന്ധി കവല ഭാഗത്തേക്ക് പ്രദക്ഷിണം നടക്കും. 29ന് വൈകിട്ട് അങ്കമാലി ടൗൺ ഭാഗത്തേക്ക് പ്രദക്ഷിണം നടക്കും.
ഊട്ടുതിരുനാൾ ദിനമായ 30ന് രാവിലെ 10.30- ന് ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശീർവദിച്ച് ഊട്ടുതിരുനാളിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വിശുദ്ധ യൂദാതദവുസിന്റെ അത്ഭുത തിരുസ്വരൂപവുമായി വർഷത്തിലൊരിക്കൽ മാത്രമുള്ള അൾത്താര ചുറ്റി പ്രദക്ഷിണ നടക്കും. തിരുനാൾ ദിനത്തിൽ കുട്ടികൾക്കുള്ള ചോറൂട്ട് ഉണ്ടായിരിക്കും. ഊട്ടുതിരുന്നാൾ ദിനത്തിൽ രാവിലെ ആറു മുതൽ രാത്രി പത്തു വരെ ദിവ്യബലി ഉണ്ടായിരിക്കും. ഈ വർഷം രണ്ടര ലക്ഷം പേർക്കാണ് നേർച്ചസദ്യ നൽകുന്നത്.
തിരുനാൾ ആഘോഷ കമ്മിറ്റി കൺവീനർ ഹെർബർട്ട് ജെയിംസ്, ജോയിന്റ് കൺവീനർ ജോസ് മൈപ്പാൻ, ജനറൽ സെക്രട്ടറി ഒ.ജി. കിഷോർ, കൈക്കാരൻന്മാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, പബ്ലിസിറ്റി കൺവീനർ ടി.പി. ചാക്കോച്ചൻ, തിരുനാൾ പ്രസുദേന്തിമാരായ ഡോ. വർഗീസ് മൂലൻ, നോർബട്ട് ആന്റ് ജെയിൻ മേഴ്സി, അന്തപ്പൻ ജോർജ്, സജയ് യോഹന്നാൻ , രാജു ലൂക്കോസ്, ഡോ. പ്രിയങ്ക എഡിസൻ , സുബിൻ ആന്റണി എന്നിവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
District News
അങ്കമാലി : ലിറ്റിൽ ഫ്ളവർ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന നേത്ര വിഭാഗത്തിന്റെ(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി) വജ്രജൂബിലി ആഘോഷ സമാപനവും ആശുപത്രി സ്ഥാപകദിന പൊതുയോഗവും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ആധുനിക നേത്രചികിത്സ സാധാരണക്കാർക്ക് ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇവിടുത്തെ നേത്രചികിത്സാ കേന്ദ്രം രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും സംസ്ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലിയെ കേരളത്തിന്റെ കാഴ്ചയുടെ തലസ്ഥാനമാക്കി മാറ്റിയെന്നും മലബാറുകാർക്ക് കാഴ്ചയുടെ അവസാന വാക്കാണ് ഈ ആശുപത്രിയെന്നും മാർ പാംപ്ലാനി പറഞ്ഞു.
എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുന്ന വിശാലമായ രീതിയിൽ നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാന്തുരുത്തി നിർവഹിച്ചു.
ആശുപത്രി ഡയറക്ടറും നേത്രബാങ്ക് പ്രസിഡന്റുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സെന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേമ്പിള്ളി, അസി. ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. ജോൺ ഏബ്രഹാം, നേത്രചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, വാർഡ് മെമ്പർ സാജു നെടുങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
District News
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടു നേർച്ചസദ്യയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനുള്ള നേർച്ച പായസം തയാറാക്കുന്നതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി , ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം , ഫാ. മെർട്ടൻ ഡിസിൽവ എന്നിവർ ചേർന്ന് പായസവിഭവങ്ങൾ ആശീർവദിച്ചു.
എണ്ണായിരം ലിറ്റർ പായസമാണ് തയാറാക്കുന്നത്. ഈ വർഷം 25,000 നേർച്ച പാഴ്സലുകളും 25,000 ട്വിൻ പായസവും നൽകുന്നുണ്ട്.
മൂന്നു ലക്ഷത്തോളം പേർക്കാണ് നേർച്ചസദ്യ ഒരുക്കുന്ന 26ന് വൈകുന്നേരം നാലിന് പൊതു പ്രസുദേന്തി വാഴ്ച്ചയെതുടർന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുനാളിന് കൊടിയേറ്റും. 30നാണ് ഊട്ടു തിരുനാൾ.
District News
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി വജ്രജൂബിലിയിൽ. ലിറ്റിൽ ഫ്ലവർ ആശുപത്രിയോടനുബന്ധിച്ച് 1964 ൽ ആരംഭിച്ച നേത്ര ചികിത്സാ വിഭാഗത്തിലൂടെ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കാഴ്ചയുടെ ലോകത്ത് മികച്ച സേവനം സ്വന്തമാക്കിയവർ അനേകരാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
ഡോ എം.എസ്. ശുക്ല ആയിരുന്നു നേത്രചികിത്സാവിഭാഗത്തിൽ ആദ്യത്തെ ഡോക്ടർ. 1969 ൽ ഡോ.ടോണി ഫെർണാണ്ടസ് ചുമതലയേറ്റു. 1970 ൽ ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ആദ്യ നേത്ര ബാങ്ക് എൽഎഫിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ , കണ്ണിനകത്തു ലെൻസ് വച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ, സ്കൂൾ വിദ്യാർഥികൾക്കായി ആദ്യ നേത്രരക്ഷാപദ്ധതി എന്നിവ കേരളത്തിൽ ആദ്യം നടപ്പിലാക്കി. സൗജന്യ നേത്രചികിത്സാ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.
2008 ൽ ഈ രംഗത്തെ നേട്ടങ്ങൾക്കു രാജ്യം ഡോ. ടോണി ഫെർണാണ്ടസിനു പത്മശ്രീ നൽകി ആദരിച്ചത് എൽഎഫിനുള്ള അംഗീകാരം കൂടിയായി. 1982 ല്‍ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നേത്ര ചികിത്സാ വിഭാഗം സിബിഎം ഒഫ്താൽമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി. 2012 ൽ എട്ടു നിലകളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് നേത്ര ചികിത്സാകേന്ദ്രം മാറി.
ആഘോഷം നാളെ
അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ആന്റോ ചേരാംതുരുത്തി നിർവഹിക്കും.
റോജി എം. ജോൺ എംഎൽഎ, ബസലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. നേത്രവിഭാഗത്തില്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരെ ആദരിക്കും.
Kerala
അങ്കമാലി: തുറവൂരില്‍ പട്ടാപ്പകല്‍ റോഡില്‍വച്ച് യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ഒഡീഷ സ്വദേശി സന്തനു ബിശ്വാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പണിമുടക്ക് ദിവസമായിരുന്ന ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തുറവൂര്‍ ഭാഗത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ 36-കാരിക്ക് നേരെയായിരുന്നു അതിക്രമം.
ഇവരെ റോഡിലേക്ക് തള്ളിയിട്ട ശേഷം വസ്ത്രങ്ങള്‍ വലിച്ച് അഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി ബൈക്കില്‍ വന്നവര്‍ ഇടപെട്ടതോടെയാണ് യുവതി രക്ഷപെട്ടത്. പിന്നീട് ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.