ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും വലിയ ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനികളിലൊന്നായ ആന്ത്രോപിക് ബംഗളൂരുവിൽ ഓഫീസ് തുറന്നു. ഇന്ത്യയിൽ യുഎസ് കന്പനി നിർമിക്കുന്ന ആദ്യത്തെ ഓഫീസാണ്.
ഏഷ്യ-പസഫിക് മേഖലയിൽ ഇതിനു മുന്പ് ടോക്കിയോയിലാണ് കന്പനി ഓഫീസ് സ്ഥാപിച്ചത്. ഇന്ത്യയിൽ എയർ ഇന്ത്യ, കോഗ്നിസന്റ്, ക്രെഡ് തുടങ്ങിയ കന്പനികളുമായും വിദ്യാഭ്യാസ സന്നദ്ധ സ്ഥാപനം ‘പ്രാഥം’ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്.
കണക്കുകൾ പ്രകാരം ക്ലോഡ് (Claude) എഐ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യമാറിയിരുന്നു. സോഫ്റ്റ്വേർ വികസനം, സിസ്റ്റം നവീകരണം, പ്രൊഡക്ഷൻ സോഫ്റ്റ്വേറുകൾ നിർമിക്കുക തുടങ്ങിയ കംപ്യൂട്ടർ, മാത്തമാറ്റിക്കൽ ജോലികൾക്കായാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ പകുതിയോളം എഐ മോഡലുകൾ ഉപയോഗിക്കുന്നതെന്ന് കന്പനി വ്യക്തമാക്കി.
കാർഷികം, നിയമം തുടങ്ങിയ പ്രാദേശിക പ്രാധാന്യമുള്ള മേഖലകളിൽ എഐയുടെ സ്വാധീനം വിലയിരുത്തുന്നതിനായി നൈതികമായ എഐ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാര്യ, കളക്ടീവ് ഇന്റലിജൻസ് പ്രോജക്ട് എന്നീ കന്പനികളുമായി ആന്ത്രോപിക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ പങ്കാളിത്തങ്ങൾ പ്രാദേശിക ഭാഷകളിൽ എഐയുടെ സ്വാധീനം കൂടുതൽ ഉറപ്പാക്കാൻ സഹായിക്കും. ആറു മാസം മുന്പ് ഇന്ത്യയിൽ വ്യാപകമായി സംസാരിക്കുന്ന മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിൽ തങ്ങളുടെ മോഡലുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഈ സ്റ്റാർട്ടപ്പ് ഒരു പദ്ധതിക്ക് തുടക്കംകുറിച്ചു.
ഇതിൽ ഹിന്ദി, ബംഗാളി, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയുമുണ്ട്. എഐ സാങ്കേതികവിദ്യ ഇംഗ്ലീഷിൽ മാത്രം ഒതുങ്ങാതെ സാധാരണക്കാർക്ക് അവരുടെ മാതൃഭാഷയിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.