Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കോടതിയിൽ എസ്ഐടി സമർപ്പിക്കുന്ന കുറ്റപത്രം പരിശോധിച്ച ശേഷം മാത്രമേ എ. പത്മകുമാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സ്വർണക്കൊള്ള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയ എ. പത്മകുമാർ അറസ്റ്റിലായതിനു പിന്നാലെ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഗോവിന്ദൻ. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടപടിയെടുത്താൽ തിരിച്ചടിയുണ്ടായേക്കുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപിച്ചവർ നീതി പുലർത്തിയില്ലെന്നു യോഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിനെതിരേ നടപടി വേണമെന്ന ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഗോവിന്ദന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. എല്ലാ ഏരിയാ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആമുഖമായി സ്വർണക്കൊള്ളയിലെ പാർട്ടി നിലപാട് അറിയിച്ചു.
അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരും പരാതി നൽകാത്തതിനാലാണ് അദ്ദേഹം ജയിലിലാകാത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രാഹുലിനെതിരേ മുന്‍പും പല ഓഡിയോകളും പുറത്തുവന്നിരുന്നു. അദ്ദേഹത്തിനു സംരക്ഷണം നൽകുന്നത് കോൺഗ്രസാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
National
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്. കർണാടക പോലീസിന്റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ പ്രതിയാക്കിയിരിക്കുന്നത്.
കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കന്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2200 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്.
ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുന്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല എന്നതാണ് പ്രധാന കണ്ടെത്തൽ. യഥാസമയം പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായി.
നൂറുകണക്കിന് ദൃക്സാക്ഷികളുടെയും പരിക്കേറ്റവരുടെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികളും സിസിടിവി ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയാണ് സിഐഡി വിഭാഗം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.
Kerala
വയനാട്: ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷകസംഘം കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണക്കേസിലാണ് നടപടി.
കേസിൽ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനും രണ്ടും മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.
എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ ഐ.സി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന് വിജേഷ് ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സർക്കാരിന് തിരിച്ചടി. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു.
വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽനിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തെന്നായിരുന്നു പോലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.