പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കോടതിയിൽ എസ്ഐടി സമർപ്പിക്കുന്ന കുറ്റപത്രം പരിശോധിച്ച ശേഷം മാത്രമേ എ. പത്മകുമാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സ്വർണക്കൊള്ള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയ എ. പത്മകുമാർ അറസ്റ്റിലായതിനു പിന്നാലെ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഗോവിന്ദൻ. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടപടിയെടുത്താൽ തിരിച്ചടിയുണ്ടായേക്കുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപിച്ചവർ നീതി പുലർത്തിയില്ലെന്നു യോഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിനെതിരേ നടപടി വേണമെന്ന ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഗോവിന്ദന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. എല്ലാ ഏരിയാ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആമുഖമായി സ്വർണക്കൊള്ളയിലെ പാർട്ടി നിലപാട് അറിയിച്ചു.
അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരും പരാതി നൽകാത്തതിനാലാണ് അദ്ദേഹം ജയിലിലാകാത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രാഹുലിനെതിരേ മുന്പും പല ഓഡിയോകളും പുറത്തുവന്നിരുന്നു. അദ്ദേഹത്തിനു സംരക്ഷണം നൽകുന്നത് കോൺഗ്രസാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Tags : M.V. Govindan Padmakumar charge sheet sabarimal swarna pali Sabarimala gold theft