കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസിൽ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവിനെ മറയാക്കിയാണ് മരംമുറി നടന്നത്. വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍ നിന്ന് നിയമവിരുധമായി ഈട്ടിമരങ്ങള്‍ മുറിച്ചതിന് 49 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. 15 കോടിയുടെ ഈട്ടിത്തടികള്‍ 2021-ല്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ഈ തടികള്‍ ഡിപ്പോയില്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. മരങ്ങള്‍ നശിക്കാതെ സംരക്ഷിക്കണമെന്ന കോടതി ഉത്തരവ് വനം വകുപ്പ് നടപ്പാക്കിയില്ല. മരങ്ങള്‍ കൈവശം കിട്ടുന്നതിന് കേസിലെ കക്ഷികളില്‍ ചിലരും ലേലത്തില്‍ വില്‍ക്കുന്നതിന് വനം വകുപ്പും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലും തീര്‍പ്പ് വൈകുകയാണ്.
ഇഴയുന്ന നടപടികൾ
അനധികൃത മരംമുറിക്കെതിരേ 2021ല്‍ റവന്യു വകുപ്പ് ആരംഭിച്ച കെഎല്‍സി നടപടികളും അനിശ്ചിതത്വത്തിലാണ്. ആരില്‍നിന്നു പിഴ ഈടാക്കണം എന്നതില്‍ റവന്യു അധികാരികള്‍ക്ക് വ്യക്തതയില്ല. സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന തെറ്റിധാരണയില്‍ കച്ചവടക്കാര്‍ക്ക് മരങ്ങള്‍ വിറ്റ ആദിവാസികളടക്കം ചെറുകിട ഭൂ ഉടമകളെ കെഎല്‍സി നടപടികളില്‍നിന്നു ഒഴിവാക്കിയിട്ടില്ല. കെഎല്‍സി പ്രകാരം രജിസ്റ്റര്‍ ചെയ്ത 68 കേസുകളില്‍ 37 എണ്ണത്തില്‍ 8.29 കോടി രൂപയാണ് പിഴ കണക്കാക്കിയത്. 31 കേസുകളില്‍ പിഴ നിശ്ചയിക്കാനുണ്ട്. ആദിവാസികളടക്കം ചെറുകിട ഭൂവുടമകളെ പിഴ അടയ്ക്കുന്നതില്‍നിന്നു ഒഴിവാക്കുമെന്ന് റവന്യു മന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ ആദിവാസികള്‍ക്കെതിരേയടക്കം കെഎല്‍സി നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോകുകയാണ്.
ഉന്നതര്‍ക്ക് പങ്കുണ്ടോ?
മുട്ടില്‍ സൗത്ത് വില്ലേജിലടക്കം റവന്യു പട്ടയ ഭൂമികളില്‍ നടന്ന തേക്ക്, ഈട്ടി മുറിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നതില്‍ വ്യക്തത വരുത്തുന്നതിന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് 121/2021 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജില്‍ 500 വര്‍ഷം പഴക്കമുള്ള ഈട്ടി മുറിച്ചതിന് മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും മന്ദഗതിയിലാണ്. കേസ് വെള്ളിയാഴ്ച കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതി വിചാരണയ്ക്ക് എടുക്കുന്നുണ്ട്. അനധികൃത ഈട്ടിമുറിക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കല്‍പ്പറ്റ ബാറിലെ അഡ്വ.ജോസഫ് മാത്യുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നേരത്തേ നിയമിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതിന്‍റെ ഭാഗമായി കേസ് ഫയല്‍ 2024 നവംബര്‍ 17ന് മേപ്പാടി പോലീസ് അഡ്വ.ജോസഫ് മാത്യുവില്‍നിന്നു തിരികെ വാങ്ങിയിരുന്നു. തൃക്കൈപ്പറ്റ മരം മുറിയില്‍ കെഎല്‍സി പ്രകാരം ചുമത്തിയ 37,27,412 രൂപ പിഴ ഈടാക്കുന്നതിന് വൈത്തിരി തഹസില്‍ദാര്‍ നടപടി സ്വീകരിച്ചുവെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചില്ലെന്നാണ് അറിയുന്നത്.
Tags : Muttil tree felling charge sheet muttil tree felling case