Kerala
ഇടുക്കി: കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥി കയത്തിൽ മുങ്ങി മരിച്ചു. കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് (19) ആണ് മരിച്ചത്.
തട്ടാത്തിക്കാനത്ത് ആണ് സംഭവം. വ്യാഴാഴ്ച്ച മൂന്നരയോടെ സുഹൃത്തുക്കളോടൊപ്പം എത്തിയ അരവിന്ദ് കാൽവഴുതി കയത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പ്രദേശവാസികളും വിദ്യാർഥികളും ചേർന്നാണ് അരവിന്ദിനെ കയത്തിൽനിന്ന് പുറത്തെടുത്തത്.
ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരവിന്ദിന് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ മാസം രണ്ടാംതീയതി ഹരിപ്പാട് സ്വദേശിയായ യുവാവ് ഇവിടെ മുങ്ങി മരിച്ചിരുന്നു.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലക്ഷ്മി ഭായ് കോളജിലെ രണ്ടാം വർഷം ബിരുദ വിദ്യാർഥിനിക്ക് നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം ആസിഡ് ഒഴിച്ചത്.
പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. പെൺകുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കൈക്കു മാത്രമാണ് പൊള്ളലേറ്റത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ ജിതേന്ദർ തന്നെ പലതവണ ശല്യം ചെയ്തിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
ഇതേ ചൊല്ലി ഇവർ തമ്മിൽ വാക്കു തർക്കവും ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് ആസിഡ് ആക്രമണം എന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്നും കടന്നു കളഞ്ഞ മൂവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ അഡ്മിഷന് ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
വിഷയത്തില്‍ കോളജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചു. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാംഗ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
സത്യവാംഗ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം. സസത്യവാംഗ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ?, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേടില്‍ പെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാർഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.