Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Kerala
തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
"കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടെ.'-രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമർശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.
പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Kerala
തൃശൂർ: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായിരിക്കുമെന്നും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി പറഞ്ഞു.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ലെന്നും പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. പാർട്ടി നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡൻന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.
പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാലി പറഞ്ഞു.
പക്ഷേ തൻറെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനായില്ല. പാർട്ടി ഫണ്ട് നിജി ജസ്റ്റിൻ നൽകിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നത് പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവർത്തിച്ചു.
അതേസമയം, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.
കോർപറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.
Kerala
തൃശൂര്‍: മേയര്‍ പദവി പണം നല്കി സ്വന്തമാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം തള്ളി മേയര്‍ സ്ഥാനാര്‍ഥി ഡോ. നിജി ജസ്റ്റിന്. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും.
താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണ്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു.
നിജി ജസ്റ്റിന് മേയര്‍ ആയത് പണം നല്‍കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ലാലിയുടെ വെളിപ്പെടുത്തലിനെതിരെ തന്റെ യാത്ര വിവരങ്ങൾ അന്വേഷിക്കാമെന്നും വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ലെന്നും മേയര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടുമെന്നും അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുള്ളതായും നിജി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും മത്സരിക്കും. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജി ആയിരിക്കും സിപിഎം സ്ഥാനാർഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
അതേ സമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മേയർ .
ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും ബിജെപി നേതാക്കൾ പറഞ്ഞു. 26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ. ശ്രീലേഖയോ വി.വി. രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല.
രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കൊർപറേഷനിലുണ്ടായ ഫലത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നഗരസഭയിലെ ജനങ്ങൾ യുഡിഎഫിനെ ഭരണം എൽപ്പിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ജനവിധി അട്ടിമറിക്കാൻ തങ്ങൾ ശ്രമിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
"തിരുവനന്തപുരം കോർപറേഷനിൽ ക്രിയാത്മകമായ പ്രതിപക്ഷമാകും. എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ഏറ്റെടുക്കും.'-മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബിജെപിയെ തിരിച്ചറിയുമെന്നും എൽഡിഎഫിന് ഏക ബദൽ യുഡിഎഫ് മാത്രമാണെന്നും മുരളീധരൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: കോർപറേഷനിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ. എൻഡിഎ എട്ട് സീറ്റുകളിൽ മുന്നേറുന്നു.
എൽഡിഎഫ് നാല് സീറ്റുകളിലാണ് മുന്നിലുള്ളത്. യുഡിഎഫ് രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ തിരുവനന്തപുരത്തും വിമതരെ പുറത്താക്കി കോൺഗ്രസ്. നഗരസഭയില്‍ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് റിബലായി മത്സരിക്കുന്ന ഏട്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് അറിയിച്ചു.
കഴക്കൂട്ടം വാര്‍ഡിലെ വി.ലാലു, ഹുസൈന്, പൗണ്ട്കടവ് വാര്‍ഡിലെ എസ്.എസ്.സുധീഷ്കുമാര്‍, പുഞ്ചക്കരി വാര്‍ഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡിലെ ഹിസാന് ഹുസൈന്, ഉള്ളൂരിലെ ജോണ്സന് തങ്കച്ചന്, മണ്ണന്തല വാര്‍ഡിലെ ഷിജിന്, ജഗതിയിലെ സുധി വിജയന് എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
കണ്ണൂരിലും കോൺഗ്രസ് വിമതരെ പാർട്ടിയിൽ പുറത്താക്കിയിരുന്നു. നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാം വാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാം വാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. ബിജെപി പ്രവർത്തകനായിരുന്ന സി.ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്.
വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.
പാർട്ടിയിൽ നിന്നും ആർ. സുജിത്ത് രാജിവച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപ.
ബ്ലോക്ക് പഞ്ചായത്തിൽ ഇത് 75,000 രൂപയും ജില്ലാ പഞ്ചായത്തിൽ 1.50 ലക്ഷം രൂപയുമാണ്. മുനിസിപ്പാലിറ്റികളിൽ പരമാവധി 75,000 രൂപയും കോർപറേഷനിൽ 1.50 ലക്ഷം രൂപയും ചെലവാക്കാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ ചെലവു നിരീക്ഷകരുണ്ടാകും. മത്സരിച്ച എല്ലാ സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നൽകേണ്ടത്. ഓണ്‍ലൈനായും വരവ് ചെലവു കണക്കു സമർപ്പിക്കാം.
സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവു കണക്കാണ് നൽകേണ്ടത്. സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുകയുടെ കണക്കു നൽകണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. അവയുടെ ഒറിജിനൽ സ്ഥാനാർഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാനാർഥികളെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും.
Kerala
തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കും.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഈ മികവ് നിലനിര്‍ത്തിക്കൊണ്ട് ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
National
കോയമ്പത്തൂർ: കുതിര കടിച്ച് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. കോർപറേഷൻ കരാർ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. റോഡിലൂടെ ഓടിവന്ന കുതിരകളാണ് സൈക്കിളിലെത്തിയ ജയപാലിനെ ഇടിച്ചിട്ടശേഷം കടിച്ചത്.
കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ പ്രദേശത്താണ് സംഭവം. ഈ ജനവാസ മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ഈ വളവിലൂടെ രണ്ട് കുതിരകൾ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ട് കുതിരകളാണ് ഓടി വന്നത്. അതിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലന്റെ കൈയിൽ കടിക്കുകയുമായിരുന്നു. കൈയ്ക്കു പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പിനു വലിയ തുക വരുമെന്നതാണ് പ്രതിസന്ധി.
കോർപ്പറേഷൻ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാന്റെ കുടുംബം ആവശ്യപ്പെടുന്നത്. കുതിരകൾ റോഡിലൂടെ അതിവേഗം ഓടുന്നത് പതിവെന്നും ഉടമകൾക്കെതിരെ നടപടി എടുക്കാണെമെന്നും നാട്ടുകാർ പറയുന്നു. നിരവധി കുതിരകളാണ് റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.