കൊച്ചി: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, മൂലധനം ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ബോണ്ട്, കൊച്ചിക്കു സ്ഥിരം തലവേദനയായ കൊതുകുശല്യപരിഹാരത്തിന് ജിപിഎസ് മാപ്പിംഗും ഡ്രോണ്‍ നിരീക്ഷണവും...
കൊച്ചിയെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുകയെന്ന പ്രഖ്യാപനത്തോടെ കൊച്ചി കോര്പറേഷന് 2026-27 ബജറ്റ്. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് അവതരിപ്പിച്ച യുഡിഎഫ് ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ സാമൂഹ്യക്ഷേമം, പരിസ്ഥിതി, സുസ്ഥിര വികസനം, സംസ്കാരം, സാമ്പത്തികരംഗം മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
13,56,49,91,401 രൂപ വരവും 11,36,20,45,999 രൂപ ചെലവും 2,20,29,45,402 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്മേല് നാളെ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം 27ന് അംഗീകാരം നല്‍കും.
കൊച്ചിയെ നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി ലക്ഷ്യമിടുന്ന നഗരമായി മാറ്റാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ കൊച്ചി കോര്പറേഷന് പ്രദേശവും സമീപ മേഖലകളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ലിവബിള്‍ സിറ്റി എന്ന സങ്കല്പ്പത്തോടെ നഗരവികസന നയം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശക സമിതി, സാമ്പത്തിക ഉപദേശക സമിതി തുടങ്ങിയ ആശയങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ചെന്നൈ, ചണ്ഡിഗഡ്, ഗാന്ധിനഗര്‍, നവി മുംബൈ നഗരങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആദ്യമായി ഒരു നഗരത്തിന് നഗരനയവും ബജറ്റില്‍ ഉള്‍പ്പെടുത്തി. വമ്പന്‍ പദ്ധതികള്‍ക്കുള്ള സാമ്പത്തികത്തിനായി മുനിസിപ്പല്‍ ബോണ്ട്, ഗ്രീന്‍ ബോണ്ട്, ടെക്നോളജിക്കല്‍ ഇന്നോവേഷന്‍ ഉപയോഗിച്ച് നികുതി വര്‍ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. തനത് വരുമാനം 10 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ബജറ്റില്‍ നികുതി ചോര്‍ച്ച തടയാനുള്ള പദ്ധതികളുമുണ്ട്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നടപ്പാക്കിയ വിജയകരമായ വികസന മാതൃകകള്‍ നേരിട്ട് കാണാനും പഠിക്കാനും കൗണ്‍സിലര്‍മാര്‍ക്ക് വിദേശയാത്രകള്‍, കണ്ടല്‍കാടുകളുടെ പുനരുജ്ജീവനം, ബജറ്റ് മോണിട്ടറിംഗിനായി ഡിജിറ്റല്‍ പ്രോജക്ട് ട്രാക്കിംഗ് സിസ്റ്റം തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നതാണ് ബജറ്റ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചായിരുന്നു ഡെപ്യുട്ടി മേയര്‍ കന്നി ബജറ്റ് അവതരിപ്പിച്ചത്.
ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍; എഐ പഠിക്കാന്‍ കൊച്ചി
നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി നഗരമാകാന്‍ കൊച്ചിയെ പ്രാപ്തമാക്കുന്ന എഐ ലിറ്ററസി മിഷന് പദ്ധതിക്കായി കോര്പറേഷന് 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. എഐ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം . സാധാരണക്കാര്‍ക്കും തൊഴില്‍ മേഖലയിലും പദ്ധതി എത്തിക്കും.
മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്
കൊച്ചിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ ഇറക്കാന്‍ കൗണ്‍സില്‍ നടപടിയെടുക്കും. സര്‍ക്കാര്‍ ഗ്രാന്റുകളെ മാത്രം ആശ്രയിക്കാതെ ഓഹരി വിപണിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ച് വലിയ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സെബി നിബന്ധനകള്‍ പാലിച്ച് ബോണ്ടുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കും.
കൊച്ചിയെ പുഷ്പിക്കാന്‍ സിറ്റി ബ്ലൂം
കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ നഗരത്തിലുടനീളം വൃഷ്യത്തൈകളും ചെടികളും നട്ടുപിടിപ്പിക്കുന്ന പദ്ധതി. റോഡ് മീഡിയനുകള്‍, വശങ്ങള്, പൊതുസ്ഥലങ്ങള്‍, ഫ്ളൈഓവറുകള്‍, കെട്ടിടങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഒരു കോടി രൂപയാകും ഇതിനായി ചെലവഴിക്കുക.
പി.ടി. തോമസിന് സ്മാരകം; കെ.ജെ. യേശുദാസിന് ആദരം
കോണ്‍ഗ്രസ് നേതാവും എംഎല്‍എയും എംപിയുമായിരുന്ന പി.ടി. തോമസിന്റെ സ്മരണാർഥം പനമ്പിള്ളിനഗറില്‍ രവിപുരം ശ്മശാനത്തിനോട് ചേര്‍ന്നുള്ള കോര്‍പറേഷന്റെ സ്ഥലത്ത് ‘ഈ മനോഹരതീരത്ത് ഓര്‍മയില്‍ പി.ടി’ എന്ന പേരില്‍ ഉദ്യാനവും ഓപ്പണ്‍ ലൈബ്രറിയും സ്ഥാപിക്കും. പദ്ധതിക്കായി രണ്ട് കോടി രൂപ ചെലവഴിക്കും. ഗായകന് കെ.ജെ. യേശുദാസിനോടുള്ള ആദര സൂചകമായി അദ്ദേഹം ജനിച്ചു വളര്‍ന്ന ഇപ്പോള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കും. ആറ് കോടി രൂപ ചെലവഴിച്ചാകും പദ്ധതി നടപ്പിലാക്കുക.
സീറോ വേസ്റ്റ് നഗരം
സീറോ വേസ്റ്റ് കൊച്ചിക്കായി ഡിവിഷനുകളെ ഘട്ടംഘട്ടമായി മാറ്റിയെടുക്കും. ഏഴ് സോണുകള്‍ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിന് പ്രത്യേക മോണിട്ടറിംഗ് സംവിധാനമൊരുക്കും.
ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബ്
ഫോര്‍ട്ടുകൊച്ചിയിലെത്തുന്ന വിനോദസഞ്ചരികളെ റോ റോ, ബസ് എന്നീ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശം ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബായി വികസിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കുന്നതിന് ഒരു കോടി രൂപ നഗരസഭ ചെലവഴിക്കും.
ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം
കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനും വൈപ്പിന്‍ മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കോര്പറേഷന് ജംഗ്ഷനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിച്ച് നിലവിലെ ഗോശ്രീ പാലത്തിന് സമാന്തരമായി രണ്ടാമതൊരു പാലം നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ജിഡയുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ 40 കോടിയുടെ പദ്ധതി
നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ കലൂര്‍ ബസ് സ്റ്റാന്‍ഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സമഗ്ര രൂപരേഖ തയാറാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറമേ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബഹുനിലമന്ദിരം അടങ്ങുന്നതായിരിക്കും രൂപ രേഖ. പ്രത്യേക ബസ് ബേകള്‍, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാകും.
സാമ്പത്തിക ഉപദേശക സമിതി
സാമ്പത്തിക സ്രോതസുകള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാകും സമിതി. വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രത്യേക കര്‍മ പദ്ധതികള്‍ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും.
ഇന്ദിരാ കാന്റീന്
നഗരത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഇന്ദിരാ കാന്റീന് പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ഇടപ്പള്ളിയിലും ഫോർട്ടു കൊച്ചിയിലും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രഭാത ഭക്ഷണത്തിന് 10 രൂപ, ഉച്ച ഭക്ഷണത്തിന് 30 രൂപ. സമൃദ്ധിക്കായി ഒരുക്കുന്ന സെന്‍ട്രലൈസ്ഡ് കിച്ചണില്‍ നിന്നാകും ഭക്ഷണം എത്തിക്കുക. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
ബജറ്റ് ചോര്‍ന്നു; പ്രതിഷേധിച്ച് പ്രതിപക്ഷം
അവതരിപ്പിക്കുന്നതിനു മുമ്പേ ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണത്തിലുടനീളം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. 2.46 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ ആരംഭിത്തിൽ തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യം വിളി, ബജറ്റ് അവതരണത്തിനൊടുവിൽ ഡെപ്യൂട്ടി മേയര്‍ ബജറ്റ് മേശപ്പുറത്ത് വച്ചതോടെയാണ് അവസാനിപ്പിച്ചത്. കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
സര്‍വ മേഖലയുടെയും വികസനത്തിന് ഉതകുന്ന ബജറ്റ്: മേയര്‍
നഗര വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതിനും സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക രംഗം സജീവമാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉതകുന്ന ബജറ്റാണിതെന്ന് മേയര്‍ വി.കെ. മിനിമോള്‍ അവകാശപ്പെട്ടു.
ബജറ്റ് നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിനുളള ഒരു പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഈ ബജറ്റിന്റെ ഭാഗമാണ്. മാലിന്യ നീക്കവും സംസ്കരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സമഗ്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാലുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗതാഗത രംഗത്ത് സമൂലമായ പരിഷ്കാരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു പ്രാദേശിക സര്‍ക്കാര്‍ നടത്തേണ്ട എല്ലാ പദ്ധതികളും ഉള്‍പ്പെടുത്തികൊണ്ടുളള ബജറ്റാണിതെന്നും അവർ പറഞ്ഞു.
കൊച്ചിയെ പിന്നോട്ടടിക്കുന്നത്: സിപിഎം
അത്യാധുനിക നഗരമായി അനുദിനം വികസിക്കുന്ന കൊച്ചിയുടെ ഭാവിവളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതിയോ നയമോ ഇല്ലാത്ത ബജറ്റാണെന്ന് സിപിഎം ജില്ലാസെക്രട്ടറി എസ്. സതീഷ് നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയും കൊച്ചിയെ പിന്നോട്ടടിപ്പിക്കുന്നതുമാണ് ഈ ബജറ്റ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നിര്‍ദേശങ്ങളോ കൊണ്ടുവരാന്‍ യുഡിഎഫ് ഭരണസമിതിക്കായില്ല. കൗണ്‍സിലില്‍ അവതരിപ്പിക്കും മുമ്പേ ബജറ്റ് വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും സതീഷ് പ്രസ്താവനയില്‍ പറഞ്ഞു.
നിരാശപ്പെടുത്തുന്നത്: എൽഡിഎഫ്
നിരാശപ്പെടുത്തുന്ന ബജറ്റാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അവതരിപ്പിച്ചിരിക്കുന്നതെതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു. കൊച്ചിയുടെ അഭിമാനമായ സമൃദ്ധിയെ തകര്‍ക്കാനും കോര്‍പറേഷന്റെ സ്വത്തുവകകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും വിട്ടുകൊടുക്കാനുമുള്ള ഗൂഢനീക്കങ്ങൾ ബജറ്റില്‍ ഒളിഞ്ഞിരിക്കുന്നു.
ബ്രഹ്മപുരത്ത് ശാസ്ത്രീയമായി ക്യാപ്പിംഗ് നടത്തിയ സ്ഥലത്ത് വീണ്ടും ബയോമൈനിംഗ് നടത്താനുള്ള നീക്കവും സംശയാസ്പദമാണ്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികളില്‍ സുതാര്യതയും വ്യക്തതയും ആവശ്യമാണ്.
ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്ന പലപദ്ധതികളും മുന്‍ഭരണസമിതി കാലയളവില്‍ ആരംഭിച്ചതോ, പ്രാരംഭ നടപടികള്‍ സ്വീകരിച്ചതോ ആണെന്നും ശ്രീജിത്ത് പറഞ്ഞു.
Tags : nattu vishesham Corporation Budget kochi