Kerala
തിരുവനന്തപുരം: പോലീസ് തലപ്പത്തു നടത്തിയ വ്യാപക അഴിച്ചുപണിയിൽ ദക്ഷിണ മേഖല ഐജിയായി ജി. സ്പർജൻ കുമാറിനെ നിയമിച്ചു. കെ. കാർത്തികിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. വിജിലൻസ് ഡിഐജിയായിരുന്നു കെ. കാർത്തിക്. ഹരിശങ്കറാണ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. തൃശൂർ റേഞ്ച് ഡിഐജിയായിരുന്നു ഹരിശങ്കർ.
ആർ. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്നു സ്പർജൻ കുമാർ. ദക്ഷിണമേഖല ഐജിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐജിയാക്കി.
പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ എംഡിയുടെ അധിക ചുമതലയും ശ്യാംസുന്ദറിന് നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന തോംസണ്‍ ജോസിനെ വിജിലൻസിൽ ഡിഐജിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് നിയമിച്ചു.
2008 ബാച്ചിലെ ഡിഐജിമാരായ പുട്ട വിമലാദിത്യ, എസ്. അജീതാബീഗം, ആർ. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാക്കി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ അധികചുമതലയും നൽകി. അജിതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗിൽ ഐജിയാക്കി. എസ്. സതീഷ് ബിനോയെ സായുധ ബറ്റാലിയൻ ഐജിയാക്കി.
2012ബാച്ചിലെ ഐപിഎസുകാരായ ജി. ശിവവിക്രം, അരുൾ ബി. കൃഷ്ണ, ജെ. ഹിമേന്ദ്രനാഥ് എന്നിവർക്ക് ഡിഐജിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ച അരുൾ ബി. കൃഷ്ണയെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. ജെ. ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാക്കി.
എസ്പിമാരായ ഉമേഷ് ഗോയലിനെ ടെലികോമിലും പി.ബി. കിരണിനെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും രാജേഷ് കുമാറിനെ നാലാം സായുധ ബറ്റാലിയനിലും അഞ്ജലി ഭാവനയെ സായുധസേന ആസ്ഥാനത്തും നിയമിച്ചു.
Kerala
കോട്ടയം: നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പ് പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തില്‍ മെംബറായ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കലിന് പറയാന്‍ ഒട്ടേറെയുണ്ട് സ്മരണകള്‍. 1977ല്‍ അഗളി കള്ളമല സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വികാരിയായിരിക്കേ 35-ാം വയസിലാണ് മൈക്കിളച്ചന് ഏഴാം വാര്‍ഡിലെ ജനപ്രതിനിധിയായി വിജയിച്ചത്.
അതിനു നിമിത്തമായത് അച്ചന് പ്രദേശത്തിനും കുടിയേറ്റ ജനതയ്ക്കും സമ്മാനിച്ച സമര്‍പ്പിതവും ധീരവുമായ നിലപാടുകളും സേവനങ്ങളുമാണ്. അഗളിയിലെ അതിസമ്പന്നനായിരുന്ന ജന്മിയില്‍നിന്ന് കുടിയേറ്റക്കാര്‍ വിലകൊടുത്തു വാങ്ങിയ ഭൂമിക്ക് പട്ടയമുണ്ടായിരുന്നില്ല. 1500ലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിച്ചവരുടെ നിലപാടുകള്‍ക്കെതിരേ മൈക്കിളച്ചന് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനുള്ള ജനകീയ ആദരം കൂടിയായിരുന്നു മെംബര്‍ സ്ഥാനം.
കുടിയേറ്റക്കാര്‍ക്ക് ജന്മി വിറ്റത് മിച്ചഭൂമിയായിരുന്നുവെന്ന് ജനങ്ങള്‍ വൈകിയാണ് അറിയുന്നത്. പട്ടയത്തിനായി അച്ചന് ജനങ്ങളെ സംഘടിപ്പിച്ചു നീങ്ങിയതോടെ ജന്മി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അപേക്ഷകള്‍ മരവിപ്പിച്ചു. ജന്മിയുടെ ഉന്നത ഇടപെടലില്‍ അഗളിയില്‍ പട്ടയം കൊടുക്കേണ്ടതില്ലെന്ന് അന്നത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അച്ചന് പലതവണ പാലക്കാട് കളക്ടറുടെ മുന്നില്‍ ചെന്ന് നീതിയുടെ പക്ഷം പറഞ്ഞു. അക്കാലത്ത് സ്വകാര്യവ്യക്തിക്ക് അഗളിയില്‍ 20 ഏക്കര്‍ പട്ടയമില്ലാത്ത ഭൂമിയിലെ മരം മുറിക്കാന്‍ അനുവാദം കൊടുക്കാമെങ്കില്‍ വിലയ്ക്ക് വാങ്ങിയ കിടപ്പാടവും കൃഷിയിടവും ഉടമയുടെ പേരിലാക്കി കൊടുക്കാന്‍ എന്താണ് നിയമതടസം എന്നതായിരുന്നു കളക്ടറോടുള്ള ചോദ്യം.
കളക്ടറേറ്റ് കയറിയിറങ്ങിയും ലാന്‍ഡ് ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉറച്ച നിലപാടുകളെടുത്തും അച്ചന് വീറോടെ പോരാട്ടം തുടര്‍ന്നു. അച്ചനു പിന്നില്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ പ്രക്ഷോഭത്തിന് അണിനിരന്നതോടെ ഉദ്യോഗസ്ഥരും ജന്മിയും തോറ്റു. ക്രമസമാധാനത്തെ ബാധിക്കുന്ന പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ കളക്ടറുടെ പ്രത്യേക ഉത്തരവില്‍ ഒരു രാത്രി മുഴുവന്‍ ഓഫീസിലിരുന്ന് പട്ടയം കൊടുക്കാനുള്ള ഫയലുകള്‍ ജീവനക്കാര്‍ എഴുതിത്തീര്‍ത്തു. അങ്ങനെ മലയോരജനത സ്വന്തം മണ്ണിന്റെ അവകാശം പേരില്‍ ചേര്‍ത്ത് കരം അടച്ചു.
അക്കാലത്താണ് 1979ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. വികാരിയച്ചന് സ്ഥാനാര്‍ഥിയാകണമെന്ന് പ്രദേശവാസികള്‍ ജാതിമതഭേദമെന്യേ നിലപാട് വച്ചു. കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവ് അനുവദിച്ചാല്‍ അതിന് തയാറാണെന്ന് അച്ചന് പറഞ്ഞു. അഗളിയില്നിന്നുള്ള പ്രതിനിധികള്‍ കോട്ടയത്തെത്തി കുന്നശേരി പിതാവിനെ കണ്ട് താത്പര്യം അറിയിച്ചപ്പോള്‍ പിതാവ് ഒന്നുരണ്ടു നിര്‍ദേശങ്ങള്‍ വച്ചു. ഒരു പാര്‍ട്ടിയുടെയും ലേബലില്‍ മത്സരിക്കരുത്, മറ്റാരും മത്സരത്തിനുണ്ടാവരുത്. ഒരു പാര്‍ട്ടിയും മത്സരിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകാരുടെയും മുസ്ലിം ലീഗിന്റെയും ഉറപ്പില്‍ അച്ചന് നോമിനേഷന് കൊടുത്തെങ്കിലും അവസാന നിമിഷം ഇതില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. ആ സ്ഥാനാര്‍ഥി അവസാന നിമിഷം പത്രിക പിന്‍വലിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.
നോമിനേഷന് പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നതിനാല്‍ അച്ചന് മത്സരരംഗത്തുനിന്നു പിന്മാറാന് സാധിച്ചില്ല. അച്ചനില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം സമ്മാനിച്ചു. 700 വോട്ടുകള്‍ പോള്‍ ചെയതതില്‍ 432 വോട്ടുകളോടെ പൂവ് ചിഹ്നത്തില്‍ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കല് അഗളി പഞ്ചായത്ത് മെംബറായി.
11 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതി പൊതുനിര്‍മാണ പദ്ധതികളുടെ ചുമതല അച്ചനെയാണ് ഏല്‍പ്പിച്ചിരുന്നത്. റോഡുകളും വീടുകളും വൈദ്യുതിയും ഉള്‍പ്പെടെ ഒട്ടേറെ വികസനം വാര്‍ഡില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അച്ചന് ഇപ്പോഴും ചാരിതാര്‍ഥ്യമുണ്ട്. നയാ പൈസ ഓണറേറിയം ഇല്ലാതിരുന്ന അക്കാലത്ത് ബൈക്കില്‍ സഞ്ചരിച്ചും മലകള്‍ നടന്നുകയറിയും വികാരിയച്ചന് പഞ്ചായത്ത് മെംബറുടെ സേവനവും നിര്‍വഹിച്ചു. നിരവധി ആദിവാസി ക്ഷേമ പദ്ധതികള്‍ ഫയലില്‍ മാത്രം എഴുതിയുണ്ടാക്കി വന്‍തുക തട്ടിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെയും കരാറുകാരെയും അച്ചന് ചോദ്യം ചെയ്തു.
രണ്ടു കനാലുകളുടെ നിര്‍മാണം നടത്താതെ സാമ്പത്തിക വര്‍ഷാവസാനം നാല്‍പ്പത്തിമൂവായിരം രൂപയുടെ വ്യാജരേഖയുണ്ടാക്കിയ കരാറുകാരനെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും അച്ചന് സമൂഹത്തിന് മുന്നില്‍ കൊണ്ടുവരിക മാത്രമല്ല പണം അനുവദിച്ചാല്‍ കൂട്ടുനിന്നവരെ ഒന്നാകെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നിലപാടെടുത്തു. ഇത്തരത്തില്‍ അട്ടപ്പാടിയിലെ അഴിമതി ധൂര്‍ത്ത് ഒരു പരിധി വരെ നിയന്ത്രിക്കാനായതില്‍ അച്ചന് സംതൃപ്തി. അക്കാലത്ത് നെയ്യാര്‍ഡാം പള്ളിയിലേക്ക് വികാരിയായി സ്ഥലംമാറ്റം ലഭിച്ചെങ്കിലും അഗളിയിലെ പഞ്ചായത്ത് മെംബറുടെ ചുമതലകളില്‍ അച്ചന് തെല്ലും വീഴ്ചവരുത്തിയില്ല. പിന്നീട് മലബാറിലെ വിവിധയിടങ്ങളില്‍ ഏറെക്കാലം സേവനമനുഷ്ഠിച്ചപ്പോള്‍ കുടിയേറ്റ ഗ്രാമങ്ങളില്‍ ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ മൈക്കിളച്ചന് മുന്നിലുണ്ടായിരുന്നു.
ഇക്കാലത്തെ തദ്ദേശ ജനപ്രതിനിധികളില്‍ പലരും അഴിമതിക്കുള്ള അവസരമായി പദവിയെയും രാഷ്ട്രീയത്തെയും കാണുന്നതില്‍ അച്ചന് ആശങ്കയുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത്രയേറെ രാഷ്ട്രീയ അതിപ്രസരം എന്തിനാണെന്ന് ഇദ്ദേഹം ചോദിക്കുന്നു. പ്രാപ്തിയും കഴിവും സത്യസന്ധതയുമുള്ളവരെ കക്ഷി മത്സരമില്ലാതെ തെരഞ്ഞെടുക്കണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഒരു നിര ഉദ്യോഗസ്ഥരും കരാറുകാരും മെംബര്‍മാരും ആസൂത്രിതമായ അഴിമതി നടത്തുന്ന സാഹചര്യം നിലനില്ക്കുന്നു. അനാസ്ഥമൂലം നിരവധി ഫണ്ടുകള്‍ ലാപ്സാകുന്നു. നാടിന്റെ അടിസ്ഥാന വികസന സാധ്യതയും സാഹചര്യവും ഇല്ലാതാകുന്നതായി അച്ചന് പറയുന്നു. തെള്ളകം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയാണ് ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കല്.
Kerala
തൃശൂർ: കോഴ വാങ്ങി കലോത്സവങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് കേരള ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ.
വിധികർത്താക്കളാകണമെങ്കിൽ തങ്ങൾ പറയുന്ന മത്സരാർഥിക്ക് ഒന്നാംസ്ഥാനം നൽകണമെന്ന് അഴിമതിക്കാർ ആവശ്യപ്പെട്ടെന്നും ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പല ജില്ലകളിലും കലോത്സവങ്ങൾ നടന്നപ്പോൾ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വോയ്സ് മെസേജുകളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതു തെളിവായി പരാതിനൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല.
തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ മാർഗംകളിയിൽ വിധികർത്താക്കളായി വന്നതു മോഹിനിയാട്ടം അധ്യാപകരാണ്. കലോത്സവത്തിന്റെ സുതാര്യത ഉറപ്പുവരുത്തണം. അതിനു നൃത്താധ്യാപകരുടെ സാന്പത്തികസ്രോതസിനെപ്പറ്റി അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.എസ്. സുരേഷ്, കലാഭവൻ അലി, ആർഎൽവി ജലജ മധുസൂദനൻ, ഫ്രാൻസിസ് വടക്കൻ, മത്തായി ജോസഫ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ചുമതലയുള്ള റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമായിരുന്നു പ്രധാന പരിശോധന.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക -അനധ്യാപക സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിലെ ഫയലുകളിൽ ഒട്ടേറെ ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണപ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണവും തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഫയലുകൾ പൂഴ്ത്തുന്നതായി കണ്ടെത്തി.ഇത്തരം ഫയലുകൾ നീക്കാൻ ഉദ്യോഗാർഥികളിൽനിന്നു കൈക്കൂലി കൈപ്പറ്റാറുണ്ടെന്നായിരുന്നു പരാതി.
ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ചില ഉദ്യാഗസ്ഥരെ സർവീസ് കണ്‍സൾട്ടന്റുകളായി നിയമിച്ചായിരുന്നു പണപ്പിരിവ്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായിനിന്ന് വലിയ തുക അധ്യാപകരിൽനിന്ന് കൈക്കൂലിയായി വാങ്ങുന്നുവെന്നും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സർവീസ് ആനുകൂല്യം അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നുവെന്നും പരാതി ഉയർന്നിരുന്നു.
ക്രമക്കേടുകൾ സംബന്ധിച്ച ഫയലുകളിൽ വിശദ പരിശോധന നടത്തിവരികയാണെന്നും കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ ക്രമക്കേടുകളുടെ ആഴം വ്യക്തമാകുകയുള്ളൂവെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.
ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞു വൈകിക്കുന്നതായും ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളൂവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ അഴിമതി ഉണ്ടാകില്ലെന്ന പൊതുധാരണയുണ്ട്. ഇതില്‍ മാറ്റം വരുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്കിയ പ്രോസിക്യൂഷന് അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചത് ചോദ്യം ചെയ്യുന്ന ഉപഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് ബദറുദ്ദീന്റെ വിമര്‍ശനം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
കോടതിയലക്ഷ്യത്തിന് കാരണമാകുന്ന നടപടിയുണ്ടായിട്ടുള്ള വ്യക്തമായ കേസാണിത്. ഇക്കാര്യം കോടതി ഉത്തരവില്‍ എഴുതിയേക്കാമെന്നും വ്യക്തമാക്കിയാണ് സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചത്.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് പരാതി.
ഹൈക്കോടതി നിര്‍ദേശ പ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതികള്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റം ഉണ്ടെന്നതിന് തെളിവില്ലാത്ത സാഹചര്യത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മൂന്നു തവണയും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത്.
എന്നാല്‍, എന്തിനാണ് സര്‍ക്കാര്‍ ഈ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.
National
ന്യൂഡൽഹി: കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷനിൽ കണ്ടെത്തിയ വൻ അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി കേന്ദ്രം. 15 സംസ്ഥാനങ്ങളിലായി 822 കരാറുകാർക്കും 596 ഉദ്യോഗസ്ഥർക്കുമെതിരേയാണു നടപടിയെടുത്തത്. പരിശോധന നടത്തിയ 152 ഏജൻസികൾക്കെതിരേയും സർക്കാർ നടപടി സ്വീകരിച്ചു. യുപി അടക്കമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ കത്തിന് മറുപടി നൽകിയെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.
കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ (ജെജെഎം) പദ്ധതിപ്രകാരം ഗ്രാമീണ വീടുകളിലേക്ക് വ്യക്തിഗത പൈപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിലാണ് വലിയ തോതിൽ അഴിമതി കണ്ടെത്തിയത്. രാജ്യത്താകെ നടപ്പാക്കിയ 14,586 ജെജെഎം പദ്ധതികൾക്കായി മൊത്തം 16,839 കോടി രൂപയുടെ അധികച്ചെലവുണ്ടായതായി കഴിഞ്ഞ ഒക്ടോബർ 21ന് ദീപിക ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കണക്കാക്കിയ നിർമാണച്ചെലവിൽനിന്ന് 14.58 ശതമാനം വർധനയുണ്ടായതിൽ അഴിമതി വ്യക്തമായിരുന്നു. സാന്പത്തിക ക്രമക്കേടുകളും മോശം ഗുണനിലവാരവുമാണ് മിക്കയിടത്തും അന്വേഷണത്തിൽ കണ്ടെത്തിയത്. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലഭിച്ച 16,634 പരാതികളിൽ 14,264 എണ്ണത്തിലും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലായി 822 കരാറുകാർ, 596 ഉദ്യോഗസ്ഥർ, 152 തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസികൾ എന്നിവർക്കെതിരേ നടപടിയെടുത്തത്. വിശദ പരിശോധനയ്ക്കുശേഷം കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകും. സിബിഐ, ലോകായുക്ത, മറ്റ് അഴിമതിവിരുദ്ധ ഏജൻസികൾ എന്നിവ എഴ് അനുബന്ധ കേസുകൾ പരിശോധിച്ചുവരികയാണ്. യുപിയിലാണ് ഏറ്റവും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
കുടിവെള്ള വിതരണത്തിലെ അഴിമതിയെക്കുറിച്ച് ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനമായ 14,264 പരാതികൾ ഉത്തർപ്രദേശിൽനിന്നാണ്. ആസാം 1,236 പരാതികളുമായി രണ്ടാമതും 376 പരാതികളുമായി ത്രിപുര മൂന്നാം സ്ഥാനത്തുമാണ്. അന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് യുപിയിൽ 171 ഉദ്യോഗസ്ഥർക്കെതിരേയും രാജസ്ഥാനിൽ 170 ഉദ്യോഗസ്ഥർക്കെതിരേയും മധ്യപ്രദേശിൽ 151 ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടായി. ത്രിപുരയിൽ 376 കരാറുകാർക്കെതിരേയും പശ്ചിമബംഗാളിൽ 142 കരാറുകാർക്കെതിരേയും നടപടിയെടുത്തപ്പോൾ യുപിയിൽ 143 കരാറുകാർക്കെതിരേ മാത്രമാണു നടപടിയെടുത്തത്.
രാജ്യത്തുടനീളമുള്ള ജെജെഎം പദ്ധതികളുടെ "ഗ്രൗണ്ട് ഇൻസ്പെക്ഷൻ’ നടത്തുന്നതിനായി നൂറിലധികം നോഡൽ ഓഫീസർമാരുടെ ടീമുകളെ കേന്ദ്രം നേരത്തേ നിയോഗിച്ചിരുന്നു. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ശുചിത്വ വകുപ്പാണ് (ഡിഡിഡബ്ല്യുഎസ്) പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. അതത് സംസ്ഥാനത്തെ ജെജെഎം പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേടുകളും ഗുണനിലവാരത്തിലെ വീഴ്ചകളും സംബന്ധിച്ച് സംസ്ഥാനം നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങളും കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികളും സംബന്ധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു കേന്ദ്രനിർദേശം. കഴിഞ്ഞ മാസം 20നകം റിപ്പോർട്ട് നൽകാനായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്രം നിർദേശിച്ചത്.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, നാഗാലാൻഡ്, പുതുച്ചേരി, ദാദ്ര- നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽനിന്നു കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. യുപി, ആസാം, ത്രിപുര എന്നിവയ്ക്കു പുറമെ ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മണിപ്പുർ, മേഘാലയ, മിസോറം, ലഡാക്ക് എന്നിവയാണു വിവരം കൈമാറിയത്.
കഴിഞ്ഞ വർഷത്തോടെ രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനുകൾ നൽകുകയെന്ന ഉദ്ദേശ്യത്തോടെ 2019ൽ കേന്ദ്രം ആരംഭിച്ചതാണ് ജൽ ജീവൻ മിഷൻ പദ്ധതി. എന്നാൽ 2028 വരെ പദ്ധതി തുടരുമെന്ന് കഴിഞ്ഞ കേന്ദ്രബറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേന്ദ്രത്തിന്റെ പ്രധാന പദ്ധതികളിലൊന്നായ ജെജെഎമ്മിന് കേന്ദ്രമന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
Kerala
കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയുടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
International
ബെയ്ജിംഗ്: അഴിമതി ആരോപണത്തെ തുടർന്നു രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.
സൈന്യത്തിലെ മൂന്നാം സ്ഥാനീയനായിരുന്ന ജനറൽ ഹി വീഡോംഗിനെയും നാവികസേനാ അഡ്മിറലായ മിയാവോ ഹുവയുമാണ് സൈന്യത്തിൽ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടത്.
ഗുരുതര അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കിയത്. 1976ലെ സംസ്കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിംഗ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട ഹി വിഡോംഗ്.
Leader Page
സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.
മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.
ചെക്ക്പോസ്റ്റുകൾ പൂട്ടണം
ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കണം
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്‍കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.
എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്റുമാരുടെ സഹായം ആവശ്യമാണ്. ഏജന്റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി
ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്‍കാത്തതെന്ന ആരോപണം ശക്തമാണ്.
ഓവർലോഡിനും വീതംവയ്പ്
ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്‍കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.
വാഹൻ സോഫ്റ്റ്വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.
Editorial