മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.