ഗാസ: ഗാസയിലെ റാഫ അതിർത്തി തുറന്നതിനു പിന്നാലെ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇസ്രയേൽ. ഈജിപ്തിൽനിന്നും ഗാസയിലേയ്ക്കു പ്രവേശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് റെഗാവിം എന്ന പേരിൽ ചെക്പോസ്റ്റ് തുറന്നത്.
കൃഷിയോഗ്യമായ ഭൂമിയെന്നാണ് ഹീബ്രുവിൽ റെഗാവിം അർഥമാക്കുന്നത്. ഇത് പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമാണെന്നാണ് പലസ്തീനികൾ ആരോപിക്കുന്നത്. റാഫ ഇടനാഴി തുറന്നതോടെ നിരവധി പേരാണ് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി അതിർത്തി കടന്നത്.
ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ആളുകളെ നിയന്ത്രണത്തോടെ മാത്രമാണ് ഗാസയുടെ അകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കുക. ഇതുവഴി ചരക്ക് നീക്കവും നടക്കാത്തതിനാൽ പ്രതീകാത്മക നടപടി മാത്രമായി മാറുമെന്നാണു കരുതുന്നത്.
വൈദ്യസഹായം ആവശ്യമുള്ള ഏകദേശം 20,000 പലസ്തീൻ കുട്ടികളും മുതിർന്നവരും ഇടനാഴിയിലൂടെ ഗാസയിൽനിന്നു പുറത്തുപോയേക്കുമെന്ന് ഗാസയിലെ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.
യുദ്ധത്തിനു മുമ്പ്, ഗാസയിലേക്കു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും റാഫയായിരുന്നു പ്രധാന ഇടനാഴി. മറ്റ് അതിർത്തി ക്രോസിംഗുകളെല്ലാം ഇസ്രയേലിലേക്കു പ്രവേശിക്കുന്നവയാണ്. ഗാസയിൽനിന്ന് എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ 150ഓളം ആശുപത്രികൾ തയാറാണെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു.
ഇസ്രയേൽഈജിപ്ത് ഉദ്യോഗസ്ഥരാണു ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അവസാന ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തതിനെത്തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയത്.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു.
തീരമേഖലയായ ഖാൻ യൂനിസിൽ ടെന്റിൽ പാർത്തിരുന്നവർക്കുനേരേയാണ് ഇസ്രയേൽ നാവികസേനയുടെ ആക്രമണമുണ്ടായത്. വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 520ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.