Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
Kerala
കണ്ണൂർ: ജീവിതാനുഭവങ്ങളെയും, നാട്ടിടവഴികളിൽ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കണ്ടവരെയുമെല്ലാം സിനിമയിലെത്തിച്ച പ്രതിഭയായിരുന്നു ശ്രീനിവാസൻ. ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പല കഥാപാത്രങ്ങളും ജന്മമെടുത്തത് ഈ പാട്യത്തുകാരന്റെ ജീവിതാംശങ്ങളിൽനിന്നു തന്നെയാണ്.
ജീവിതത്തിൽ കണ്ടെത്തിയവരെ പൊടിതട്ടി തേച്ചുമിനുക്കിയെടുത്ത് കഥാപാത്രങ്ങളാക്കി വെള്ളിവെളിച്ചത്തിൽ എത്തിച്ച പ്രതിഭാധനനായ സിനിമാ ലോകത്തെ സാധാരണക്കാരൻ കൂടിയാണ് ശ്രീനിവാസൻ. നർമത്തിന്റെ മേന്പൊടിയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാഴ്ചക്കാരെ ചിന്തയുടെ ലോകത്തേക്ക് നയിക്കലായിരുന്നു ശ്രീനിവാസന്റെ ആഖ്യാന രീതി. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകനായ ഉണ്ണി മാഷിന്റെ മകനായി ബാല്യം ചെലവഴിച്ചശ്രീനിവാസൻ അനുഭവങ്ങളുടെ നെരിപ്പോടിലൂടെയാണ് കടന്നുവന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബസുടമായി, ഒടുവിൽ യൂണിയൻ സമരത്തത്തുടർന്ന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന മുരളിയുടെ കഥപറയുന്ന വരവേൽപ്പ് ഒരു തരത്തിൽ ഉണ്ണിമാഷുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന സംഭവം കൂടിയാണ്. നഷ്ടപ്പെട്ട ജോലി പിന്നീട് തിരിച്ചുകിട്ടി വിരമിച്ച ഉണ്ണി മാഷ് ജീവിതത്തിൽ ഒരു ബസ് വാങ്ങുന്നുണ്ട്. മലബാറിലെ ഒരു പ്രമുഖ ക്ഷേത്രഗ്രാമത്തിലേക്കായിരുന്നുസർവീസ്. എന്നാൽ, ക്ഷേത്രത്തിലെ ഉത്സവകാലത്തെ കളക്ഷനുമായി വിശ്വസ്തനെന്നു നടിച്ച കണ്ടക്ടർ മുങ്ങി. ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയപ്പോൾ പ്രമുഖ യൂണിയൻ തിരിച്ചെടുക്കണമെന്നാവശ്യമുന്നയിച്ചു. ഉടമ തയാറായില്ല. ഇതോടെ ബസിൽ കൊടികുത്തി. നിർത്തിയിട്ട ബസ് രാത്രിയിൽ ചിലർ അടിച്ചു തകർത്തു. ആർക്കു മുന്നിലും മുട്ടു മടക്കാത്ത ഉണ്ണി മാഷ് എല്ലാ ദിവസവും ബസിൽ ചെന്നിരുന്ന് വൈകുന്നേരം തിരിച്ചുപോകും. ക്രമേണ ബസ് ദ്രവിച്ചു തീർന്നു.
ഈ ജീവിത കഥയിൽ നിന്നാണ് വരവേൽപ്പ് എന്ന ബസ് മുതലാളിയുടെ കഥ പിറന്നത്. നമുക്കുള്ളിലും നമ്മൾക്കൊപ്പവും ജീവിക്കുന്നവരായിരുന്നു ശ്രീനിവാസന്റെ ഓരോ കഥാപത്രങ്ങളും. മലയാളികളുടെ പൊങ്ങച്ചം, അസൂയ, കുശുന്പ്, സ്നേഹം, അപകർഷതാബോധം, പരിമിതമായ ആവശ്യം, ആഗ്രഹം, അത്യാഗ്രഹം, സ്വപ്നങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തിന് കഥാതന്തുക്കളായിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് പരിചയമുള്ളവരെ ഓരോരുത്തരെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ കഥാപാത്രങ്ങളാക്കി.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ എഇഒ ഓഫീസിലേക്ക് പോകുന്നെന്ന് പറഞ്ഞ് സ്വന്തം വാഴത്തോട്ടത്തിൽ കൃഷിപ്പണി ചെയ്യാൻ പോകുന്ന നെടുമുടി വേണുവിന്റെ മുഖ്യാധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, സന്ദേശത്തിലെ കഥാപാത്രങ്ങൾ, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ, തലയണമന്ത്രത്തിലെ ദന്പതികൾ, സന്മനസുള്ളവർക്ക് സമാധാനത്തിലെ കഥാപാത്രങ്ങൾ, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാൻ ഭാസകരനും അച്ഛനും ഒരു കാലത്ത് പാട്യത്തോ സമീപ പ്രദേശങ്ങളായ പാനൂരോ കതിരൂരോ കൂത്തുപറന്പിലോ ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിരുന്നു.
ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതി നിലനിൽക്കുന്ന കാലത്തോളം പ്രസക്തമായി തുടരുന്ന സന്ദേശം എന്ന സിനിമ ശ്രീനിവാസന്റെ മാസ്റ്റർ പീസാണ്. ഇതിലെ കമ്യൂണിസ്റ്റ് താത്വികാചാര്യനായ കുമാരപ്പിള്ള സാറും യുവനേതാക്കളെയുമെല്ലാം കണ്ടെടുത്തതും ജീവിത ചുറ്റുപാടിൽ നിന്നാണ്. സന്ദേശത്തിൽ പാർട്ടി തോറ്റതിനെക്കുറിച്ച് താത്വികാചാര്യൻ കുമാരപിള്ളയായി അഭിനയിച്ച് ശങ്കരാടി നൽകുന്ന വിശദീകരണത്തിലെ "അന്തർധാര സജീവമായിരുന്നു'എന്നാൽ ഈ താത്വിക അവോകനത്തെ ചോദ്യം ചെയ്തു കൊണ്ട് സാധാരണ പാർട്ടി പ്രവർത്തകൻ തോറ്റതിന്റെ കാരണം ലളിതമായ രീതിയിൽ പറഞ്ഞുതാ എന്നാവശ്യപ്പെടുന്നുണ്ട്. ഇതിന് "" കൃത്യമായി സ്റ്റഡി ക്ലാസിൽ വരാത്തതുകൊണ്ടാണ് നിനക്ക് കാര്യങ്ങൾ മനസിലാകാത്തത്''എന്ന ശ്രീനിവാസത്തിന്റെ നിറം പകരലായിരുന്നു.
മട്ടന്നൂർ കോളജിൽ പഠിക്കുന്നതിനിടെ പെൺകുട്ടികളെ കാണാനായി പതിവായി ബസ് സ്റ്റോപ്പ് പരിസരത്ത് എത്തുന്ന ഒരു വിമുക്തഭടനുണ്ടായിരുന്നു ശ്രീനിയുടെ ജീവിതത്തിൽ. ഇയാളെ മണിയടിച്ച് ചായയും മറ്റും വാങ്ങിപ്പിക്കുക എന്നത് ശ്രീനിയുടെയും സുഹൃത്തുക്കളുടെയും ഒരു ഹരവുമായിരുന്നു. വർഷങ്ങൾക്കു ശേഷം ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ വിമുക്തഭടൻ കഥാപാത്രമായി. ജീവിതത്തിലെ വിമുക്തഭടന് സിനിമയിൽ ശ്രീനിവാസൻ റിട്ട. മേജറായി ജോലിക്കയറ്റം നൽകിയിരുന്നുവെന്നതാണ് വ്യത്യാസം. ഇയാളെ മണിയടിക്കുന്ന യുവാക്കളുടെ കൂട്ടത്തിലൊരുവനായി ഭക്തവത്സലനെന്ന പേരിൽ ശ്രീനിവാസൻ തന്നെയാണ് സിനിമയിലുമെത്തിയത്.
താൻ തിരക്കഥയെഴുതിയ സിനിമകളിൽ മിക്കതിലും സഹനടന്റെ റോളിലായിരുന്നു ശ്രീനിവാസൻ എത്തിയിരുന്നതെങ്കിലും നായകനെക്കാളും ജനങ്ങൾ ഹൃദയത്തിലേറ്റിയത് സഹനടനെയായിരുന്നു. തന്റെ തിരക്കഥകളിൽ സ്വയം അപഹാസ്യനാക്കുന്ന സംഭാഷണങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള കൗണ്ടർ പ്രയോഗങ്ങളുമാണ് ശ്രീനിവാസനെ മറ്റു തിരക്കഥാകൃത്തുകളിൽനിന്ന് വ്യത്യസ്തനാക്കിയത്. ഇതിനായി അദ്ദേഹം ഉപയോഗപ്പെടുത്തിയതാകട്ടെ, നാട്ടിലെയും പ്രാന്തപ്രദേശങ്ങളിലെയും നാട്ടുഭാഷയും വാമൊഴി വഴക്കത്തിന്റെ ഹൈലൈറ്റ്സുകളുമായിരുന്നു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്. രാവിലെ പത്തോടെ വയലിൽ അടക്ക പറിക്കാൻ പോയതായിരുന്നു കുഞ്ഞിരാമൻ എന്ന് ബന്ധുക്കൾ പറയുന്നു.
ഉച്ചയോടെ നാട്ടുകാരാണ് വയലിൽ വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യിൽ വൈദ്യുത കമ്പി പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കർഷകനെ നീർനായ കടിച്ചു. തിരുവാർപ്പ് കരിയിൽ കെ.എ. എബ്രഹാമിനെയാണ് നീർനായ കടിച്ചത്. എബ്രഹാമിന്റെ കാലിന് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 5.30 നായിരുന്നു സംഭവം. പാടത്തുനിന്നും വന്നതിനു ശേഷം മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ തുണി കഴുകിക്കൊണ്ടിരുന്നപ്പോൾ കാലിൽ കടിക്കുകയായിരുന്നു. മൂന്ന് വിരലുകൾക്ക് ആഴമായ മുറിവുണ്ട്.
എബ്രഹാമിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് തോട്ടിൽ നീർനായയുടെ ശല്യം രൂക്ഷമാണ്. ഈ മാസം മാത്രം അഞ്ചു പേരെ നീർനായ് അക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
National
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപി നേതാവ് കര്‍ഷകനെ മര്‍ദിച്ച് അവശനാക്കിയ ശേഷം വാഹനമിടിച്ച് കൊലപ്പെടുത്തി. ഗണേശപുര ഗ്രാമത്തിൽ രാം സ്വരൂപ് ധാക്കഡ് എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ബിജെപി നേതാവ് മഹേന്ദ്ര നാഗറിനും സഹായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്മക്കളെ പ്രതികള്‍ ആക്രമിച്ചതായും പരാതിയുണ്ട്.
കൃഷി ഭൂമി വില്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു കര്‍ഷകനും കുടുംബവും. തുടര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തുകയും വടിയും ഇരുമ്പ് കമ്പികളുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
പിന്നാലെ കര്‍ഷകന്റെ ദേഹത്തുകൂടെ ജീപ്പ് കയറ്റിയിറക്കുകയായിരുന്നു. ഭൂമി കൈമാറാന്‍ വിസമ്മതിച്ചതോടെയായിരുന്നു ആക്രമണമെന്ന് കര്‍ഷകന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ബിജെപി നേതാവ് പല കര്‍ഷകരില്‍ നിന്നും ഇത്തരത്തില്‍ ഭൂമി വാങ്ങാന്‍ ശ്രമിക്കുകയാണെന്നും കുടുംബം പറഞ്ഞു. അക്രമികള്‍ തന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചതായി മകള്‍ പോലീസിന് മൊഴിനല്‍കി. അമ്മയെ മര്‍ദിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.
പ്രതി ഒരു മണിക്കൂറോളം ആക്രമണം തുടർന്നതായി കർഷകന്റെ സഹോദരൻ രാംകുമാർ പറഞ്ഞു. "അവർ രണ്ട് പെൺകുട്ടികളുടെയും വസ്ത്രങ്ങൾ വലിച്ചുകീറി. 20 ഓളം പേർ ആകാശത്തേക്ക് വെടിയുതിർത്തു. ഒരു മണിക്കൂറോളം അവർ ആക്രമണം തുടർന്നു. തുടർന്ന് പ്രതി സഹോദരനു മേൽ ഒരു ട്രാക്ടറും പിന്നീട് ഒരു ഥാറും ഇടിച്ചുകയറ്റി'.- അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ കർഷകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് പ്രതികൾ പോയത്. ഒടുവിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
District News
അടൂർ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ ക്ഷീര സംഗമം - നിറവ് 2025 ന്റെ രണ്ടാം ദിനത്തില്‍ നടന്ന കന്നുകാലി പ്രദര്‍ശനം ആവേശമായി.
അടൂര്‍ ബ്ലോക്കിലെ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായി സംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനം നടന്നത്. കിടാരി, കന്നുകുട്ടി, കറവപ്പശു വിഭാഗങ്ങളിലായി നിരവധി കാലികള്‍ പങ്കെടുത്ത പ്രദര്‍ശന മത്സരങ്ങള്‍ക്ക് ക്ഷീര സംഗമം ചെയര്മാന് എ. പി. ജയന് പതാക ഉയര്‍ത്തി. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ ഉദ്ഘാടനം ചെയ്തു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനിത, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ.പി.ഇ. ഡോളസ, അടുര്‍ ക്ഷീര വികസന ഓഫീസര്‍ കെ പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കറവപ്പശു, കിടാരി വിഭാഗത്തില്‍ സുധാ പുഷ്പൻ, കിഴക്കേ ചരുവിലിന്റെയും കന്നുകുട്ടി വിഭാഗത്തില്‍ സുധര്‍മിണി, അനില്‍ ഭവനത്തിന്റെയും ഉരുക്കളെ തെരഞ്ഞെടുത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി തത്സമയ ചോദ്യോത്തര പരിപാടി നടത്തി, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ക്ഷീരസംഗമത്തിന്റെ സമാപന ദിവസമായ ഇന്നു രാവിലെ 9.30 ന് ക്ഷീരകര്‍ഷകര്‍ക്കുള്ള സെമിനാര്‍ കെഎല്‍ഡി ബോര്‍ഡ് മാനേജര്‍ ഡോ അവിനാഷ് കുമാര്‍ അവതരിപ്പിക്കും. വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷീബ ഖമര്‍ മോഡറേറ്ററായിരിക്കും.11 ന് അടൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ മില്‍മ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാര്‍ഷിക - ക്ഷീര മേഖലയില്‍ ഉപയോഗിച്ചു പോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റകളുടെയും വില്പന - പ്രദര്‍ശന സ്റ്റാളുകളും ഉണ്ടാകും.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം. ജില്ലാ കളക്ടറാണ് ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്തിന് നിർദേശം നൽകിയത്.
അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. കൃഷ്ണസ്വാമിക്ക് കൃഷിയിടത്തിൽ തണ്ടപേര് കൊടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവം കാലതാമസം ഉണ്ടായോ എന്നകാര്യങ്ങളടക്കം പരിശോധിക്കാനാണ് നീക്കം.
എന്നാൽ റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് കൃഷ്ണസ്വാമിയുടെ ഭാര്യയും ബന്ധുക്കളും ഉയർത്തുന്നത്. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
സ്വന്തം ഭൂമിക്ക് തണ്ടപേര് ലഭിക്കുന്നതിനായി ആറ് മാസത്തോളം ഓഫീസുകള്‍ കയറിയിറങ്ങി മടുത്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് ഭാര്യ കമലം പ്രതികരിച്ചു. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കാലങ്ങളായി പ്രദേശത്തെ കർഷകർക്ക് നേരെ സമാനഅനുഭവങ്ങൾ ഉണ്ടാകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും എത്തിയിരുന്നു. അഗളി വില്ലേജ് ഓഫീസിലേക്കാണ് പ്രതിഷേധമാർച്ചുമായി പ്രവർത്തകർ എത്തിയത്.
National
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല.
കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാൻ കുങ്കി ആനകളെയും ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.