NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻ ഭർത്താക്കന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 51 വയസുകാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻ ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേനയാണ് സൂസൻ ആദ്യ ഭർത്താവിന്റെ വീട്ടിലെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണത്തിന് മുമ്പ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. മുൻ ഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് "ഏത് ഭർത്താവ്?' എന്ന് ഇവർ തിരിച്ച് ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
NRI
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റായി സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു. സാങ്കേതിക രംഗത്തെ മികവും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം.
നേരത്തെ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ സെക്രട്ടറിയായി അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ നിർണായക ഘട്ടത്തിൽ അംഗങ്ങളെ ഒന്നിപ്പിക്കാനും സുസ്ഥിരത ഉറപ്പുവരുത്താനും ആ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു.
യുവജനങ്ങളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സംഘടനയ്ക്ക് സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.
കേരളത്തെ നടുക്കിയ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താനും, ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികൾക്ക് കംപ്യൂട്ടർ ലാബ് സംഭാവന ചെയ്യാനും അദ്ദേഹം മുൻകൈയെടുത്തു.
പത്തനംതിട്ട ആറന്മുള സ്വദേശിയായ പ്രദീപ്, കുവൈത്ത് എയർവേയ്സിലെ റിട്ടയേർഡ് സിവിൽ എൻജിനീയറും എൻഎസ്എസ് ഇടയാറന്മുള മുൻ പ്രസിഡന്റും ശബരി ബാലാശ്രമം രക്ഷാധികാരിയുമായിരുന്ന പരേതനായ എം.എൻ. ബാലകൃഷ്ണ പിള്ളയുടെയും റിട്ടയേർഡ് നഴ്സ് ലീല പിള്ളയുടെയും മകനാണ്.
ഐ.ടി മാനേജരായ സായി ലക്ഷ്മി പ്രദീപ് ആണ് ഭാര്യ. സ്കൂൾ ബാസ്കറ്റ്ബോൾ താരവും കൗണ്ടി റെസ്ലിങ് ചാംപ്യനുമായ സാനിക (12), പാർത്ഥിവ് (7) എന്നിവർ മക്കളാണ്. ഡോക്ടറും ഐ.ടി പ്രഫഷനലുകളുമായ മൂന്ന് സഹോദരങ്ങളുണ്ട്.
ഔദ്യോഗികമായി ഒറാക്കിൾ ഹെൽത്തിൽ പ്രിൻസിപ്പൽ സോഫ്റ്റ്വെയർ എൻജിനീയർ ലീഡായി ജോലി ചെയ്യുന്ന അദ്ദേഹം ജനറേറ്റീവ് എ.ഐ, ക്ലൗഡ് അധിഷ്ഠിത വികസന വിഭാഗങ്ങളുടെ തലവനാണ്. സിട്രിക്സ് സിസ്റ്റംസ്, എ.ഡി.ടി തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഗൂഗിൾ ഡെവലപ്പേഴ്സ് ഗ്രൂപ്പ് ഓഫ് സൗത്ത് ഫ്ലോറിഡയിൽ സജീവ സാന്നിധ്യമാണ്.
ശക്തമായ സാംസ്കാരിക അടിത്തറയിൽ ഊന്നിനിന്ന്, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യുവതലമുറയെ ശാക്തീകരിച്ച് സംഘടനയെ മുന്നോട്ട് നയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രദീപ് പിള്ളയുടെ നിയമനത്തെ കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. പ്രദീപിന്റെ സംഘാടക മികവും നൂതന സാങ്കേതിക രംഗത്തെ അറിവും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും പ്രദീപ് പിള്ളയ്ക്ക് ആശംസകൾ നേർന്നു.