കക്കയം: വൈദ്യുതി ഉത്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കക്കയത്തെ അങ്ങാടിയുടെ പരിസര പ്രദേശം ഇരുട്ടിൽ. അങ്ങാടിയിൽ സ്ഥാപിച്ചിട്ടുള്ള ലോമാസ്റ്റ് ലൈറ്റ് ഒഴിച്ച് പരിസരങ്ങളിലും മറ്റും തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും കക്കയം അങ്ങാടിയിലെ പാലം മുതലുള്ള സമീപ ഭാഗങ്ങളിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണ്. ഇതോടെ പ്രദേശം പൂർണമായും ഇരുട്ടിലാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റും പൂട്ടി കഴിഞ്ഞാൽ ഏറെ പ്രയാസത്തിലാകും.
പുലർച്ചെ സമയങ്ങളിൽ മദ്രസയിലും, പള്ളികളിലും ക്ഷേത്രത്തിലേയ്ക്കും കൂടാതെ തൊഴിലുകൾക്കായി പോകുന്ന നിരവധിയാളുകളും നിത്യേന ഇതുവഴി പോകുന്നുണ്ട്. ഒട്ടനവധി വിനോദ സഞ്ചാരികൾ എത്തിച്ചേരുകയും ചെയ്യുന്ന ടൂറിസ്റ്റ് മേഖലയാണ്. കക്കയം അങ്ങാടിയുടെ പരിസരങ്ങൾ വന്യമൃഗശല്യമുള്ള കേന്ദ്രവുമാണ്.
ഈ സാഹചര്യത്തിൽ കക്കയം സർക്കിൾ മുതൽ പാലം വരെയുള്ള ഭാഗങ്ങളിൽ അടിയന്തരമായി തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് മാനസ കക്കയം യോഗം ആവശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. സുനിൽ പാറപ്പുറം, തോമസ് വെളിയംകുളം, തോമസ് പോക്കാട്ട് എന്നിവർ പ്രസംഗിച്ചു.