ഡാം സൈറ്റ് റോഡിലെ കക്കയം വാലിക്ക് സമീപം കൃഷിചെയ്യുന്ന കർഷകൻ വേമ്പുവിള ജോണിന്റെ കൃഷിയിടം കാട്ടുപോത്തുകൾ നശിപ്പിച്ച നിലയിൽ
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡ് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപോത്തുകളിറങ്ങി കൃഷിയിടങ്ങൾ ഇടിച്ചു തകർക്കുന്നതോടൊപ്പം കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയുമായ സാഹചര്യത്തിൽ വനം വകുപ്പ് പ്രഖ്യാപിച്ച സൗരവേലി പദ്ധതി എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു.
കക്കയം വാലിക്ക് താഴെ ഏഴാം പാലത്തിന് സമീപമുള്ള ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോഴും കാട്ടുപോത്തുകൾ ഇറങ്ങുന്നുണ്ട്. ഈ മേഖലയിൽ കർഷകൻ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ച സൗരവേലി പദ്ധതിയാണ് പ്രവൃത്തി നിലച്ച് ഒരു വർഷം പിന്നിട്ടിട്ടും ഒരു നടപടിയുമാകാതെ കിടക്കുന്നത്. കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്നത് മൂലം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും റബർ ടാപ്പിംഗ് തൊഴിലിൽ ഏർപ്പെടുന്നവർക്കും ഭീഷണി നേരിടുകയാണ്.
കക്കയം വാലിക്ക് സമീപം കൃഷിഭൂമിയുള്ള കർഷകൻ വേമ്പുവിള ജോണിന്റെ കൃഷിയിടത്തിൽ ദിവസങ്ങൾക്ക് മുമ്പ് കാട്ടുപോത്തുകളിറങ്ങി കൃഷിയിടം തകർത്തിരുന്നു.
കർഷകരായ ജോൺസൺ കോയിക്കകുന്നേൽ, ജോർജ് തോമസ് കോയിക്കകുന്നേൽ, സ്കറിയാച്ചൻ മണ്ണനാൽ, ജോസഫ് കോയിക്കകുന്നേൽ തുടങ്ങി ഒട്ടനവധി കുടുംബങ്ങൾ പാർക്കുന്ന കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മേഖലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും, കക്കയത്ത് വനംവകുപ്പിന്റെ ആർആർടി സംഘം രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.