തൃശൂർ: ജനപ്രതിനിധികളെന്ന നിലയിൽ ജനങ്ങൾക്കു മുൻഗണന നൽകുന്നതിനൊപ്പം ക്രൈസ്തവ നന്മകൾ സമൂഹത്തിനു നൽകണമെന്നും അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്ന് ജനപ്രതിനിധികളായി വിജയിച്ചവർക്കു നൽകിയ സ്വീകരണയോഗം തൃശൂർ ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിരം വർഷം പഴക്കമുള്ള സഭയായിട്ടും സമൂഹത്തെ നിർമിക്കുന്നതിൽ മുന്നിൽനിന്നിട്ടും ബിസിനസിലും സർക്കാർ ജോലികളിലും ജനപ്രതിനിധിസഭകളിലുമടക്കം ഏറ്റവും പിന്നാക്കംപോകുന്ന സമുദായമായി ക്രൈസ്തവർ മാറി. സീറോമലബാർ സഭ സമുദായശക്തീകരണ വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കർമപരിപാടികളുടെ ഭാഗമായി കൂടുതൽപേർ രാഷ്ട്രീയത്തിലടക്കം രംഗത്തുവന്നു. 225 പേർ സമുദായാംഗങ്ങളായി വിജയിച്ചു. മാതൃവേദിയിൽനിന്നു മുപ്പതോളം പേർ മത്സരിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവർത്തനം ദൗത്യമായി ഏറ്റെടുത്തു മത്സരിക്കാൻ തയാറായതിൽ അഭിനന്ദിക്കുന്നെന്നും നേതൃത്വം നൽകിയ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പൊതുനൻമ ലക്ഷ്യംവച്ച് ഏറ്റെടുക്കേണ്ട ഉയർന്ന തലത്തിലുള്ള സാമൂഹികസേവനമാണ് രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്തവർക്കു ഭരണഘടനയുടെ ആമുഖം ഉപഹാരമായി നൽകി.
കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുല്ലശേരി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലെമന്റ് ഫ്രാൻസിസ്, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. വർഗീസ്, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ വിവിധ ആശയങ്ങൾ യോഗത്തിൽ പങ്കുവച്ചു.