തൃശൂർ: അവഗണനയ്ക്കെതിരേ ഉയർത്തെഴുന്നേൽക്കണമെന്നും വീണ്ടുമൊരു വിമോചനസമരത്തിലേക്കു തള്ളിവിടരുതെന്നും തൃശൂർ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപതാതല സമുദായ ജാഗ്രതാസദസ് തൃശൂർ സെന്റ് തോമസ് കോളജിലെ മാർ ജേക്കബ് തൂങ്കുഴി നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുകൾ നടക്കുന്ന കാലത്ത് പലയിടത്തും ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ നമുക്കും പങ്കുണ്ട്. നിയമനിർമാണസഭകളിലും സർക്കാർ ഉദ്യോഗങ്ങളിലും പ്രാതിനിധ്യം വർധിപ്പിക്കണം. രാജ്യത്തു ക്രൈസ്തവർക്കെതിരേ ആക്രമണങ്ങൾ വർധിച്ചു.
ഭരണഘട ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. വനമേഖലയിലും തീരപ്രദേശത്തും വാണിജ്യരംഗത്തുമുള്ള പ്രതിസന്ധികൾ പരിഹരിക്കണമെന്നും ചർച്ച് ആക്ട് അടക്കമുള്ള നിയമങ്ങൾ കൊണ്ടുവന്ന് ക്രൈസ്തവരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കവും സ്കൂളുകളിൽ പ്രാർഥനകൾ പാടില്ലെന്ന നിർദേശങ്ങളും ചെറുക്കണമെന്നും ഇത്തരം കാര്യങ്ങളിൽ കത്തോലിക്കാ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോണ്‍. ജെയ്സൻ കൂനംപ്ലാക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഗ്ലോബൽ മാതൃവേദി പ്രസിഡന്റ് ബീന ജോഷി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു. സർക്കാരിനു സമർപ്പിക്കാനുള്ള ഭീമഹർജി മാർ ആൻഡ്രൂസ് താഴത്ത് ഡോ. ജോബി കാക്കശേരിക്കു കൈമാറി.
Tags : Mar Andrews below