ഇടതു-വലതുമുന്നണികളുടെ തെരഞ്ഞെടുപ്പുജാഥകള് പൂരപ്പറന്പിനെ ഉഴുതുമറിച്ചു കടന്നുപോയതിനുപിന്നാലെ തൃശൂര്‍ തെരഞ്ഞെടുപ്പുചൂടിലേക്ക്. നേട്ടങ്ങളുടെ പട്ടിക നിരത്തി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാജാഥയും വിമര്‍ശനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയുമായി വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയും തെരഞ്ഞെടുപ്പിന്റെ വിളംബരമായി. ലോക്സഭയില്‍ സുരേഷ് ഗോപിയിലൂടെ താമര വിരിയിച്ചു ഞെട്ടിച്ച ബിജെപിയും തന്ത്രങ്ങളുമായി കളത്തിലുണ്ട്. പറഞ്ഞതിന്റെയും ചെയ്തതിന്റെയും കണക്കുനോക്കി അളന്നുകുറിച്ച് വോട്ടുകുത്തുന്ന തൃശൂര്‍ മൂന്നു മുന്നണിക്കും നിര്‍ണായകം.
അടിമുടി തകര്‍ച്ചയില്‍നിന്ന് നിരവധി പഞ്ചായത്തുകളും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരിച്ച തൃശൂര്‍ കോര്‍പറേഷനും ഏതാനും ബ്ലോക്കുകളും പിടിച്ചെടുത്തു യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണ്. മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചതും ബിജെപി പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ രാജിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനു കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങളുമെല്ലാം സംസ്ഥാനത്തും കോളിളക്കമുണ്ടാക്കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോര്‍പറേഷനും 86 പഞ്ചായത്തില്‍ 35 എണ്ണവും യുഡിഎഫ് നേടി. 2021ല്‍ 16 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ഭരണം. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍ഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി.
രാഷ്ട്രീയവോട്ടെടുപ്പു നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ ഇടതിനാണു നേട്ടം. 2021നെ അപേക്ഷിച്ച് 24 പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും അടിത്തറ ഭദ്രമാണെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക്. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലാണ് പിന്നാക്കംപോയതെന്നും വിലയിരുത്തുന്നു. ‘സുരേഷ് ഗോപി ഫാക്ടറി’ല്‍ പ്രതീക്ഷയര്‍പ്പിച്ച ബിജെപിക്കു തദ്ദേശത്തില്‍ കാര്യമായ നേട്ടമുണ്ടായില്ല. ലോക്സഭയില്‍ ഗുരുവായൂര്‍ ഒഴികെ ആറു നിയമസഭാമണ്ഡലങ്ങളിലും ഒന്നാമത് എത്തിയതിന്റെ കണക്കില്‍ മനപ്പായസമുണ്ടെങ്കിലും അടിതെറ്റി. നറുക്കെടുപ്പിലൂടെ കിട്ടിയ ഒരു സീറ്റ് അടക്കം കോര്‍പറേഷനില്‍ രണ്ടു സീറ്റ് മാത്രമാണ് കൂടിയത്.
ഭരിക്കാന്‍ തൃശൂര്‍ നിര്‍ണായകം
ജില്ലയിലെ 13ല്‍ 12 സീറ്റിലും 2016, 2021 വര്‍ഷങ്ങളില്‍ ഇടതുപക്ഷം വന്പന്വിജയമാണു നേടിയത്. 2016ല്‍ നഷ്ടമായ വടക്കാഞ്ചേരി 2021ൽ എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ ചാലക്കുടിയില്‍ തോറ്റു. ഗുരുവായൂര്‍, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, കയ്പമംഗലം മണ്ഡലങ്ങളിലാണ് 2021ല്‍ വിജയിച്ചത്. മന്ത്രിയായ കെ. രാജന് അരലക്ഷം ഭൂരിപക്ഷംനേടി ഞെട്ടിച്ചു.
രണ്ടു സീറ്റിന്റെ കുറവില്‍ 2011ല്‍ ഭരണം നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനു തിരിച്ചടിയായതു മണലൂരിലെ തോല്‍വിയായിരുന്നു. മുരളി പെരുനെല്ലിയെ അവസാനനിമിഷം മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കിയതാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം ഇപ്പോഴുമുണ്ട്. മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ അന്നു യുഡിഎഫിനൊപ്പം നിന്നു.
2011നുശേഷം പൊതുവേ കോണ്‍ഗ്രസ് അനുകൂലമെന്നു വിശേഷിപ്പിച്ചിരുന്ന തൃശൂരിന്റെ സ്വഭാവം അടിമുടി മാറി. എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് വമ്പന്‍ വിജയം നേടി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനുമടക്കം എല്‍ഡിഎഫിന്റെ കൈയിലായി.
2024ല്‍ ഇടതു-വലതു മുന്നണികളെ ഞെട്ടിച്ച് മുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിക്കായി സുരേഷ് ഗോപി പാര്‍ലമെന്റ് മണ്ഡലം പിടിച്ചതു മറ്റൊരു വഴിത്തിരിവായി. കെ. മുരളീധരനെ ഇറക്കി യുഡിഎഫും വി.എസ്. സുനില്‍ കുമാറിനെ ഇറക്കി എല്‍ഡിഎഫും തീപാറുംപോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടുചേര്ക്കുന്നതിലെ കാര്യക്ഷമതയും ബിജെപിക്കു തുണയായി. ചിട്ടയായ പ്രവര്‍ത്തനവും മികച്ച സ്ഥാനാര്ഥിയുമുണ്ടെങ്കില് ഏതു മണ്ഡലവും പിടിക്കാമെന്ന കണക്കുകൂട്ടലിലേക്കു ബിജെപി മാറി.
തിരിച്ചുവരവിന് യുഡിഎഫ്
ഒരു പതിറ്റാണ്ടായി തൃശൂരില്‍ അധികാരമില്ല എന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. ശബരിമല യുവതീപ്രവേശനവിവാദവും സ്വര്ണക്കടത്തുവിവാദങ്ങളും വടക്കാഞ്ചേരി ലൈഫ്മിഷന് അഴിമതിയാരോപണങ്ങളും അടക്കിവാണപ്പോഴും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വടക്കാഞ്ചേരി ലൈഫ്മിഷന് ഫ്ലാറ്റ് നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വ. അനില്‍ അക്കര അതേ ഫ്ലാറ്റ് സമുച്ചയം ഇരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021ല്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം പഞ്ചായത്തിലും അനില്‍ പിന്നിലേക്കു പോയി. ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിക്കുന്നതിലേക്കു കാര്യങ്ങളെത്തി. ഇരിങ്ങാലക്കുട, തൃശൂര്‍ ഒഴികെ എല്ലാ സീറ്റിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും മുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം.
ചാലക്കുടിയില്‍ പുതുമുഖമായി എത്തിയ സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ വിജയംമാത്രമായിരുന്നു യുഡിഎഫിന്റെ ആശ്വാസം. 2016ല്‍ സിപിഎമ്മിന്റെ ബി.ഡി. ദേവസി 26,648 വോട്ടിനു ജയിച്ച സീറ്റാണ് സനീഷ് പിടിച്ചത്. ഇക്കുറി ചാലക്കുടി ഏറ്റെടുത്ത് ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയാല്‍ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലുണ്ട്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് ചാലക്കുടി. അതിരപ്പിള്ളി, വാഴച്ചാല്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും ഇതേ മണ്ഡലത്തിലാണ്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലം. കാര്‍ഷികമേഖലയില്‍ വന്യജീവികളുണ്ടാക്കുന്ന ദുരിതവും പ്രകൃതിക്ഷോഭങ്ങളോടുള്ള നിലപാടുകളും വോട്ടിംഗില്‍ നിഴലിക്കും.
അഞ്ചുവര്‍ഷം ജനപ്രതിനിധിയായി ഇരുന്നതിന്റെ സ്വീകാര്യത സനീഷ് കുമാറിന് ഇതുവരെ നഷ്ടമായില്ല എന്നത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കഴിഞ്ഞവട്ടം ചാലക്കുടി നല്‍കിയത്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ അഞ്ചിരട്ടി വോട്ട് 2016ല്‍ ബിഡിജെഎസിന്റെ കെ.എസ്. ഉണ്ണികൃഷ്ണന് നേടി. എന്നാല്‍, 2021ല്‍ ഉണ്ണികൃഷ്ണനു വോട്ടും വോട്ടുവിഹിതവും കുറഞ്ഞു.
‘തൃശൂര്‍ തൂക്കാൻ’ എളുപ്പമല്ല
വി.ഡി. സതീശന് നയിച്ച പുതുയുഗയാത്ര “തൃശൂര്‍ നിങ്ങള്‍ തൂക്കണം” എന്ന് ആഹ്വാനം ചെയ്താണു കടന്നുപോയത്. ഇവിടെ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. 2011ല്‍ നേടിയതിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍. എന്നാല്‍, ഇടതിന്റെ പൊന്നാപുരം കോട്ടകള്‍ ഇളക്കുകയെന്നതു സംഘടനാശേഷി പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിന് എളുപ്പമല്ല. മികച്ച സ്ഥാനാര്‍ഥികളാണ് പ്രതിവിധി. ടി.എന്‍. പ്രതാപന് മാത്രമാണ് നിലവിലെ പട്ടികയില്‍നിന്ന് പോരാട്ടം നടത്താന്‍ ശേഷിയുള്ളയാള്‍. കെ. മുരളീധരന് ഗുരുവായൂരില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ ആവേശമുയര്‍ത്തിയെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരത്തിനിറങ്ങുന്ന ഒ.ജെ. ജനീഷ് വാര്ത്താതാരമെന്ന നിലയില്‍ വോട്ടുകള്‍ നേടുമെന്നു പ്രതീക്ഷിക്കുന്നു. ചേലക്കര, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കയ്പമംഗലം, മണലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടിവരും.
കാര്‍ഷികഗ്രാമമായ ചേലക്കര പിടിക്കാന്‍ കോണ്‍ഗ്രസ് കൈമെയ് മറന്ന് ഉത്സാഹിച്ചതു 2024ലെ ഉപതെരഞ്ഞെടുപ്പിലാണ്. ആലത്തൂരില്‍ കെ. രാധാകൃഷ്ണനോടു പരാജയപ്പെട്ടശേഷം, ചേലക്കരയില്‍ ഇറങ്ങിയ രമ്യ ഹരിദാസില്‍ വന്‍പ്രതീക്ഷയാണ് നേതൃത്വം വച്ചുപുലര്‍ത്തിയത്. യുഡിഎഫിന്റെ ജില്ലയിലെ സംഘടനാസംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. എതിര്‍സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെന്നുമാത്രം. നിലവില്‍ വി.കെ. ശ്രീകണ്ഠന് എംപിയുടെ ഭാര്യക്കു കോങ്ങാടു മത്സരിക്കാന്‍ ലീഗുമായി ചേലക്കര വച്ചുമാറുമെന്നാണു സംസാരം. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ യുഡിഎഫിനു മത്സരംപോലും കാഴ്ചവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗംതന്നെ സമ്മതിക്കുന്നു. ലോക്സഭാ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കരുത്തു കാട്ടിയിട്ടുണ്ട്.
2001നുശേഷം ഒരിക്കല്‍പോലും ഗുരുവായൂര്‍, കുന്നംകുളം മണ്ഡലങ്ങള്‍ യുഡിഎഫിനെ തുണച്ചിട്ടില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയത്. ഗുരുവായൂരില്‍ എന്‍.കെ. അക്ബറും കുന്നംകുളത്ത് എ.സി. മൊയ്തീനുമാണ് കഴിഞ്ഞവട്ടം ജയിച്ചത്. നാമനിര്‍ദേശപത്രിക തള്ളിപ്പോയതിനാല്‍ എന്‍ഡിഎയ്ക്ക് 2021ല്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യത്തിനു കാല്‍ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായിരുന്ന കെ.കെ. അനീഷ് കുമാര്‍ കുന്നംകുളത്ത് 2021ല്‍ 27,833 വോട്ടുകള്‍ നേടി.
തൃശൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങള്‍ സിപിഐയാണ് കൈയില്‍ വച്ചിട്ടുള്ളത്. തൃശൂര്‍ ഇക്കുറി പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ കെ. രാജനെയും പുതുക്കാട് കെ.കെ. രാമചന്ദ്രനെയും പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ല. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങള്‍ 2011നുശേഷം ഇടതിനൊപ്പമാണ്. മന്ത്രി ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞവട്ടം ജയിച്ചത്. നാട്ടികയും കയ്പമംഗലവും സിപിഐ ഉറച്ച സീറ്റായിട്ടുതന്നെയാണു പരിഗണിക്കുന്നത്. മണലൂരില്‍ ബിജെപിക്കു വോട്ടുവിഹിതം കുറഞ്ഞു. കയ്പമംഗലത്ത് ബിഡിജെഎസിനെ മത്സരിപ്പിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 9066 ആയതു വന്‍തിരിച്ചടിയായിരുന്നു.
വിവാദങ്ങള്‍ തുണയ്ക്കുമോ?
കരുവന്നൂര്‍ ബാങ്ക് സഹകരണമേഖലയിലെ അഴിമതിയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതലുള്ള പൂരംകലക്കല്‍ വിവാദങ്ങളുമാണ് ഇടതിന് ഇപ്പോഴും തലവേദന. കെ. മുരളീധരന്റെ പരാജയത്തിനുശേഷമുണ്ടായ പൊട്ടിത്തെറികളും ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങി സംഘടനാസംവിധാനങ്ങള്‍ സജീവമാകാത്തതും സ്ഥാനമോഹികളുടെ കരുനീക്കങ്ങളും കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. വനവും കടലും അതിര്‍ത്തി പങ്കിടുന്ന തൃശൂരില്‍ വന്യജീവിആക്രമണങ്ങളും കൃഷിനാശവും സജീവചര്‍ച്ചയാണ്. പൂരംകലക്കല്‍ വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ മന്ത്രിമാര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരാണു പൂരം നടത്തിയതെന്നുമാണ് എല്‍ഡിഎഫ് വിശദീകരണം. മന്ത്രി കെ. രാജനെ പരോക്ഷമായി ഉന്നമിട്ട് വി.എസ്. സുനില്‍കുമാര്‍ രംഗത്തുവന്നതും ഇല്ലാത്ത റിപ്പോര്‍ട്ടിലാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന മന്ത്രിയുടെ പ്രതികരണവും പാര്‍ട്ടയിലെ ഭിന്നത വിളിച്ചോതുന്നു. സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് ഭരണമാറ്റം ജനാധിപത്യത്തിന് ആവശ്യമെന്നു പറഞ്ഞതും മറ്റ് അക്കാദമികളുടെ തലവന്മാര് അദ്ദേഹത്തിനെതിരേ രംഗത്തുവന്നതും തൃശൂരിലാണ്.