Kerala
നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന് പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.
പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.
മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: വീടിനുമുന്നിൽവച്ച് പാമ്പ് കടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അതിഥി സത്യന്റെയും മകൻ ആദിനാഥ് (എട്ട്) ആണ് മരിച്ചത്.
ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും സമീപത്ത് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകവേ യാത്രാ മധ്യേ മരണംസംഭവിക്കുകയായിരുന്നു.
District News
പാലോട്: റബർപാൽ എടുക്കുന്നതിനിടെ വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു. പെരിങ്ങമ്മല കൊല്ലരുകോണം എആർജെ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വനജ(45) യാണ് മരിച്ചത്. സംസ്കാരം ഇന്ന് നടക്കും.
ഇന്നലെ രാവിലെ പെരിങ്ങമ്മല സെന്റ് മേരിസിലെ റബർ തോട്ടത്തിൽ ഭർത്താവ് ചന്ദ്രൻ ടാപ്പിംഗ് നടത്തുന്ന തോട്ടത്തിലായിരുന്നു സംഭവം.
വനജയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ തിരച്ചിലിനിടെയാണ് കാലിൽ മുറിവേറ്റ് തോട്ടത്തിൽ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പ് കടിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മക്കൾ: രേവതി ചന്ദ്രൻ, രേഷ്മ ചന്ദ്രൻ.
Kerala
കാഞ്ഞങ്ങാട്: രാത്രിയിൽ പാതയോരത്തുനിന്ന് ഫോണിൽ സംസാരിച്ചുനിൽക്കേ യുവാവിന്റെ കാലിൽ ചുറ്റിപ്പിടിച്ച് പെരുമ്പാമ്പ്. മനസ്സാന്നിധ്യം വിടാതെ യുവാവ് പാമ്പിനെ കുടഞ്ഞുമാറ്റി പിടികൂടി ചാക്കിൽ കെട്ടി. ഒരു തവണ പാമ്പ് ചാക്കിൽനിന്നു രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സുരക്ഷിതമായി എത്തിച്ച് മാവുങ്കാൽ പുതിയകണ്ടത്തെ മണികണ്ഠൻ താരമായി.
സ്വന്തം നിലയിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി ഓട്ടോറിക്ഷയിൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ചിട്ടും വണ്ടിക്കൂലി പോലും കിട്ടാതിരുന്നതിൽ മണികണ്ഠന് ചില്ലറ പരിഭവമുണ്ട്. എങ്കിലും പെരുമ്പാമ്പിനെ ഉപദ്രവിച്ചുവെന്നു പറഞ്ഞ് കേസൊന്നും എടുത്തില്ലല്ലോ എന്ന കാര്യത്തിൽ ആശ്വാസം.
ഞായറാഴ്ച രാത്രി 10 ഓടെ മാവുങ്കാൽ കുശവൻകുന്നിൽ സംസ്ഥാനപാതയോരത്തായിരുന്നു സംഭവം. ഒരാളിനേക്കാൾ നീളവും 20 കിലോയോളം തൂക്കവുമുള്ളതായിരുന്നു പെരുമ്പാമ്പ്. കുടഞ്ഞുകളഞ്ഞിട്ടും പാമ്പ് അധികമൊന്നും അനങ്ങാതെ പാതയോരത്തു കിടക്കുകയായിരുന്നു.
വയർ വീർത്ത നിലയിലുമായിരുന്നു. അവിടെത്തന്നെ ഉപേക്ഷിച്ചുപോയാൽ സംസ്ഥാനപാതയിൽ വണ്ടിയിടിച്ചു ചാകാനിടയുണ്ടെന്നു തോന്നിയതോടെയാണ് മണികണ്ഠൻ പാമ്പിനെ ചാക്കിലാക്കിയത്. നേരം പുലർന്ന ശേഷം വനംവകുപ്പിന് കൈമാറാമെന്നു കരുതി ചാക്കുകെട്ട് സ്വന്തം വീട്ടിലെത്തിച്ച് സൂക്ഷിച്ചു.
വായു കടക്കാനായി ചാക്കിൽ നേരിയ വിടവും ഉണ്ടാക്കിയിരുന്നു. പുലർച്ചെ മൂന്നോടെ എഴുന്നേറ്റു നോക്കിയപ്പോൾ ചാക്കിനുള്ളിൽ പാമ്പിനെ കണ്ടില്ല. ഇതോടെ പരിഭ്രാന്തിയായി. പാമ്പിനെ എടുത്ത് വീട്ടിലെത്തിച്ചത് അബദ്ധമായോ എന്ന ചിന്തയായി.
സമീപത്തുള്ള സുഹൃത്തുക്കളെ വിളിച്ച് വീണ്ടും തെരഞ്ഞപ്പോൾ മുറിയുടെ ചുവരിലെ എയർ ഹോളിൽ പതുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടെത്തി. മുറിക്കുള്ളിലെ കേബിൾ വഴിയാകാം എയർ ഹോളിലേക്ക് കയറിയതെന്ന് കരുതുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ചാക്കിലാക്കിയാണ് രാവിലെ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.
District News
കൂരാച്ചുണ്ട്: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴികളെ കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയലിൽ താമസിക്കുന്ന വീട്ടമ്മയായ തളിയോത്തുമീത്തൽ കല്യാണിയുടെ വീടിന് സമീപമായുള്ള കോഴിക്കുട്ടിലാണ് പെരുമ്പാമ്പ് കയറി മുട്ടക്കോഴികളെ കൊന്നു ഭക്ഷിച്ചത്.
ഇതിനു മുൻപും ഇവിടെ നിന്നും കോഴികളെ അജ്ഞാത ജീവികൾ കൊന്നിരുന്നു. വീട്ടമ്മയായ കല്യാണി മുട്ടക്കോഴികളെ വളർത്തി അതിൽ നിന്നും ലഭിക്കുന്ന വരുമാനം വഴി ജീവിക്കുന്നയാളാണ്. തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.